കാസര്‍കോട്: പുരോഗമന ചിന്തകളുടെയും ലിബറല്‍ ആശയങ്ങളുടെയും പേര് പറഞ്ഞ് തീയ്യ സമുദായത്തിന്റെ ആരാധനകേന്ദ്രങ്ങളുടെ ചിട്ടവട്ടങ്ങള്‍ തകര്‍ക്കുന്ന സമീപനങ്ങളെ തീയ്യ മഹാസഭ ഗൗരവത്തോടെ നോക്കി കാണുകയാണെന്നും ഇതില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയാണെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
കേവലം ഒരു ആരാധനാ കേന്ദ്രം എന്നതില്‍ ഉപരിയായി ഒരു പാട് സാമൂഹിക ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്ന സാമുദായിക ഭരണ നിര്‍വഹണ കേന്ദ്രങ്ങള്‍ കൂടിയാണ് തീയ്യ സമുദായ ക്ഷേത്രങ്ങള്‍.
മലബാറിന്റെ പൊതു സമൂഹത്തില്‍ മത സൗഹര്‍ദ്ദവും സാമുദായിക സഹവര്‍ത്തിത്വവും കാത്തു സൂക്ഷിക്കുന്നതില്‍ ഈ തനത് ആരാധനകേന്ദ്രങ്ങള്‍ ഏറെ പങ്കു വഹിക്കുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ കുറേ നാളുകളായി ഈ ആരാധന കേന്ദ്രങ്ങളെ കേരളീയ പൊതുസമൂഹത്തിന്റ മുന്നില്‍ കരിവാരി തേക്കുന്ന ഒരു സംഘടിത ശ്രമം നടന്നു വരികയാണെന്നും അതിന്റെ ഒടുവിലത്തെ ഉദാഹരണം ആണ് കുണിയന്‍ പറമ്പത്ത് അറയിലെ മറത്തുകളി പണിക്കരുമായി ബന്ധപ്പെട്ട വിവാദമെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. ക്ഷേത്ര ആചാരനുഷ്ഠാന പ്രകാരം മാത്രമേ ചടങ്ങുകള്‍ നടത്താന്‍ പറ്റുകയുള്ളു എന്ന നിലപാട് മാത്രമാണ് കുണിയന്‍ പറമ്പത്ത് ഭഗവതി ക്ഷേത്ര കമ്മിറ്റി എടുത്തിട്ടുള്ളത്. ഈ വിഷയത്തില്‍ അനാവശ്യമായി രാഷ്ട്രീയ പാര്‍ട്ടി ഇടപെട്ടു കൊണ്ട് സാമൂഹ്യ ഐക്യം തകര്‍ക്കുന്ന രീതിയില്‍ എത്തിക്കുകയും തീയ്യ സമുദായ ക്ഷേത്രത്തെ അവഹേളിക്കുകയും ചെയതുവെന്ന് തീയ്യമഹാസഭ ആരോപിച്ചു.
പത്രസമ്മേളനത്തില്‍ തിയ്യ മഹാസഭ സംസ്ഥാന പ്രസിഡണ്ട് ഗണേഷ് അരമങ്ങാനം, സംസ്ഥാന മീഡിയ ചെയര്‍മാന്‍ എന്‍. ചന്ദ്രന്‍ പുതുക്കൈ, ജില്ല സെക്രട്ടറി ദാമോദരന്‍ കൊമ്പത്ത്, തൃക്കരിപ്പൂര്‍ മേഖല പ്രസിഡണ്ട് ടി.വി. രാഘവന്‍ തിമിരി, കാഞ്ഞങ്ങാട് മേഖല സെക്രട്ടറി രമേശന്‍ കാഞ്ഞങ്ങാട് സംബന്ധിച്ചു.