രോഗ വ്യാപന സാധ്യത: കോവിഡ് പരിശോധന വര്‍ദ്ധിപ്പിക്കാന്‍ ഊര്‍ജിത നടപടികളുമായി ആരോഗ്യവകുപ്പ്

കാസര്‍കോട്: ജില്ലയില്‍ പ്രതിദിനം ഉണ്ടാകുന്ന കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ടെങ്കിലും രോഗ വ്യാപന സാധ്യത നിലനില്‍ക്കുന്നതിനാല്‍ പ്രതിദിന പരിശോധനകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിന് ഊര്‍ജ്ജിത പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിനായി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായി. ഈ തീരുമാനങ്ങള്‍ ജില്ലാ കോര്‍ കമ്മിറ്റി യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അവതരിപ്പിക്കുകയും യോഗം അത് അംഗീകരിക്കുകയും ചെയ്തു. വിവിധ വകുപ്പ് മേധാവികളോട് പ്രവര്‍ത്തനം വിജയിപ്പിക്കുന്നതിനാവശ്യമായ സഹകരണം നല്‍കാന്‍ ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു നിര്‍ദ്ദേശിച്ചു. […]

കാസര്‍കോട്: ജില്ലയില്‍ പ്രതിദിനം ഉണ്ടാകുന്ന കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ടെങ്കിലും രോഗ വ്യാപന സാധ്യത നിലനില്‍ക്കുന്നതിനാല്‍ പ്രതിദിന പരിശോധനകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിന് ഊര്‍ജ്ജിത പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിനായി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായി. ഈ തീരുമാനങ്ങള്‍ ജില്ലാ കോര്‍ കമ്മിറ്റി യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അവതരിപ്പിക്കുകയും യോഗം അത് അംഗീകരിക്കുകയും ചെയ്തു. വിവിധ വകുപ്പ് മേധാവികളോട് പ്രവര്‍ത്തനം വിജയിപ്പിക്കുന്നതിനാവശ്യമായ സഹകരണം നല്‍കാന്‍ ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു നിര്‍ദ്ദേശിച്ചു.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രണ്ടാഴ്ചയിലധികമായി പത്തില്‍ താഴെ നിലനില്‍ക്കുമ്പോഴും പ്രതിദിന ടെസ്റ്റുകളുടെ എണ്ണം 1500ല്‍ താഴെ മാത്രമാണ് നടക്കുന്നത് എന്നതിന്റെ പശ്ചാത്തലത്തിലാണ് ശരാശരി 3000 ടെസ്റ്റുകള്‍ പ്രതിദിനം നടത്തണമെന്ന തീരുമാനിച്ചത് ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് പ്രതിദിന ടാര്‍ജെറ്റ് നിശ്ചയിച്ച് നല്‍കുകയും ലക്ഷ്യം കൈവരിക്കുന്നതിനായി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാനും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിര്‍ദേശം നല്‍കി.
ജില്ലയിലെ പ്രധാന ആരോഗ്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാനും നേതൃത്വം നല്‍കുന്നതിനും വിവിധ ജില്ലാതല ഉദ്യോഗസ്ഥരെ നിയമിക്കുകയും ചെയ്തു. ഇത്തരത്തില്‍ നിയമിക്കപ്പെട്ട നോഡല്‍ ഓഫീസര്‍മാര്‍ ആഴ്ചയില്‍ ഒരു തവണ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുകയും ലക്ഷ്യം കൈവരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിനും തീരുമാനിച്ചു. നിലവില്‍ ജില്ലയില്‍ ആരോഗ്യ സ്ഥാപനങ്ങളില്‍ ചികിത്സയ്‌ക്കെത്തുന്നവരില്‍ പനി, ജലദോഷം, തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ മുഴുവനായും കോവിഡ് പരിശോധനക്കു വിധേയരാകുന്നില്ല. ഇനിമുതല്‍ ഇത്തരം ലക്ഷണങ്ങളുമായി ഒ.പിയില്‍ എത്തുന്ന മുഴുവന്‍ രോഗികളെയും നിര്‍ബന്ധമായും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കുന്നതാണ്. അതുപോലെ ചികിത്സയ്‌ക്കെത്തുന്ന മുഴുവന്‍ ഗര്‍ഭിണികളെയും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കും. ഗവണ്‍മെന്റ് ആസ്പത്രികള്‍ക്ക് പുറമേ സ്വകാര്യ ആസ്പത്രികളില്‍ ഒപിയില്‍ എത്തുന്ന ലക്ഷണങ്ങള്‍ ഉള്ളവരെയും കിടപ്പ് രോഗികളെയും കൂട്ടിരിപ്പുകാരെയും സര്‍ജറിക്ക് വിധേയരാകുന്നവരെയും കോവിഡ് പരിശോധന നടത്താന്‍ സ്വകാര്യ ആസ്പത്രികള്‍ക്കും നിര്‍ദേശം നല്‍കും.
ജില്ലയിലെ പട്ടികവര്‍ഗ്ഗ കോളനികളില്‍ കോവിഡ്-19 വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ കോളനികളില്‍ മൊബൈല്‍ ടീമുകളെ ഉപയോഗിച്ച് പരിശോധന സംഘടിപ്പിക്കും. സര്‍ക്കാര്‍ ജീവനക്കാര്‍, മോട്ടോര്‍ വാഹന തൊഴിലാളികള്‍, വ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളികള്‍, ചുമട്ടുതൊഴിലാളികള്‍, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, അതിഥിതൊഴിലാളികള്‍, തുറമുഖ തൊഴിലാളികള്‍ എന്നിങ്ങനെ സമൂഹത്തിലെ വിവിധ തലങ്ങളിലുള്ള വരെ രണ്ടാഴ്ചയിലൊരിക്കല്‍ മൊബൈല്‍ ക്യാമ്പുകളുടെ സഹായത്തോടെ ആന്റിജന്‍ പരിശോധന നടത്തും.
രോഗലക്ഷണങ്ങള്‍ ഇല്ലെങ്കിലും കോവിഡ് രോഗിയുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുന്ന മുഴുവന്‍പേരെയും പരിശോധനയ്ക്ക് വിധേയരാക്കുന്നതാണ്.
വിദേശത്തുനിന്നു ഇതരസംസ്ഥാനങ്ങളില്‍ നിന്നും എത്തി നിരീക്ഷണത്തില്‍ കഴിയുന്നവര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തീകരിക്കുമ്പോള്‍ ടെസ്റ്റിന് വിധേയരാക്കുന്നതാണ്.
താലൂക്ക് ആസ്പത്രികള്‍, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെല്ലാം സ്ഥിരം പരിശോധനാ സൗകര്യങ്ങള്‍ ഒരുക്കിയതിനുപുറമേ 8 മൊബൈല്‍ യൂണിറ്റുകളും സജ്ജമാക്കിയിട്ടുണ്ട്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കപ്പെട്ടിട്ടില്ലെങ്കില്‍ രോഗവ്യാപനത്തോത് വീണ്ടും ഉയരാന്‍ സാധ്യതയുണ്ടെന്ന പശ്ചാത്തലത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നതിനോടൊപ്പം രോഗലക്ഷണങ്ങള്‍ ഉള്ളവരും പൊതുസമൂഹവുമായി നിരന്തരം ബന്ധപ്പെടുന്നവരും പരിശോധനയ്ക്ക് വിധേയരാകണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ.വി രാംദാസ് അഭ്യര്‍ത്ഥിച്ചു.

Related Articles
Next Story
Share it