പ്രമുഖ മുസ്‌ലിം പണ്ഡിതനും ജാതി-മത ഭേദമന്യേ സര്‍വരാലും സമാദരണീയനുമായിരുന്ന ഖാസി സി.എം അബ്ദുല്ല മൗലവിയുടെ ദുരൂഹ സാഹചര്യത്തിലുള്ള മരണത്തിന് 11 വര്‍ഷം പൂര്‍ത്തിയാകുന്ന വേളയിലെങ്കിലും ബന്ധപ്പെട്ടവര്‍ വിഷയങ്ങളെ കണ്ണ് തുറന്നു കാണാനും കേസില്‍ പുനരന്വേഷണത്തിലൂടെ വസ്തുതകള്‍ പുറത്തു കൊണ്ട് വരാനും വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറാകണം.
ഇനിയും വിഷയത്തില്‍ അലംഭാവവും നിസ്സംഗതയും തുടര്‍ന്നാല്‍ ചരിത്രം നമുക്ക് മാപ്പ് തരില്ല. മൂന്ന് തവണ സി.ബി.ഐ റിപ്പോര്‍ട്ട് സമര്‍പ്പിച്ച കേസില്‍ മൂന്ന് റിപ്പോര്‍ട്ടുകളും പൊതുവികാരത്തിനും സമൂഹമന:സാക്ഷിക്കും വിരുദ്ധമായിരുന്നു. രണ്ട് വട്ടം കോടതി ഈ റിപ്പോട്ടുകളെ തള്ളി. മൂന്നാമത്തെ റിപ്പോര്‍ട്ട് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്. വിദഗ്ധ മെഡിക്കല്‍ സംഘവും പൊതുജന വികാരം പ്രതിഫലിപ്പിക്കുന്ന തരത്തില്‍ തന്നെ റിപ്പോര്‍ട്ട് നല്‍കി. ഒടുവില്‍ കേരളത്തിലെ പ്രമുഖ അഭിഭാഷകര്‍ അടങ്ങിയ ജനകീയ അന്വേഷണ കമീഷന്‍ മാസങ്ങളോളം നടത്തിയ അന്വേഷണത്തിന് ശേഷം തയ്യാറാക്കിയ റിപ്പോര്‍ട്ടും സമൂഹ മധ്യത്തില്‍ പുറത്തുവിട്ടു. ഇതിലൂടെയെല്ലാം കാര്യങ്ങളുടെ നിജസ്ഥിതി എല്ലാവര്‍ക്കും ഏറെക്കുറേ ബോധ്യപ്പെടേണ്ടതായിരുന്നു. ഔദ്യോഗിക അന്വേഷണം എങ്ങനെ മുന്നോട്ടു പോകണമെന്ന കാര്യത്തില്‍ വ്യക്തമായ സൂചനകളും ശക്തമായ തെളിവുകളും നിരത്തിയ പ്രസ്തുത റിപ്പോര്‍ട്ട് സാധാരണ ഗതിയില്‍ വലിയ ചര്‍ച്ചകളും ഇടപെടലുകളും ഉയര്‍ത്തി വിടാന്‍ പര്യാപ്തമായിരുന്നു.
എന്നാല്‍ ഇത്രയൊക്കെയായിട്ടും ഔദ്യോഗിക രംഗത്ത് ശക്തമായ സമ്മര്‍ദം ചെലുത്തി കുറ്റമറ്റ പുനരന്വേഷണത്തിന് കളമൊരുക്കാനും കേസിലെ അവിഹിത ഇടപെടലുകള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കാനും ജീവിതകാലത്ത് പരേതന്റെ പിന്തുണയും ആശിര്‍വാദവും ഊര്‍ജമാക്കി വളര്‍ന്ന സംഘടനകളും സ്ഥാപനങ്ങളും മുന്നോട്ട് വരുന്ന കാര്യത്തില്‍ എന്ത് കൊണ്ട് അമാന്തിച്ചു നില്‍ക്കുന്നുവെന്ന് പൊതുസമൂഹം ആശ്ചര്യപ്പെടുകയാണ്. സാത്വികനും സമാദരണീയനുമായ ഒരു മഹാപുരുഷന്റെ പേരില്‍ അപവാദവും അപരാധവും ആരോപിച്ചു മരണത്തിന് പിറകെ തേജോവധം കൂടി നടക്കുമ്പോള്‍ ആ മഹാനെ സ്‌നേഹിച്ചവര്‍ക്കെങ്ങനെ അടങ്ങിയിരിക്കാന്‍ കഴിയുന്നു? സമസ്തയുടെയും സുന്നീ വിഭാഗത്തിന്റെയും മുസ്‌ലിംകളുടെയും മാത്രമല്ല; നീതി പുലരണമെന്ന് ആഗ്രഹിക്കുന്ന, മനുഷ്യാവകാശ പ്രശ്‌നങ്ങളെ അനുഭാവപൂര്‍വം സമീപിക്കുന്ന എല്ലാവരുടെയും ശ്രദ്ധയും പിന്തുണയും പോരാട്ടവും അര്‍ഹിക്കുന്ന വിഷയമാണ് ഖാസിയുടെ മരണം.
(ഖാസി കേസ് ജനകീയ ആക്ഷന്‍ കമിറ്റി ചെയര്‍മാനും പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനുമാണ് ലേഖകന്‍)