മുംബൈ… ഒരു കോടി 30 ലക്ഷം ആളുകള്‍ വസിക്കുന്ന ഇന്ത്യയിലെ ഏറ്റവുമധികം ജനസംഖ്യയുള്ളതും ഏറ്റവും ജനസാന്ദ്രതയുള്ളതുമായ നഗരം. ഇന്ത്യയുടെ വ്യാവസായിക തലസ്ഥാനം എന്ന പേരിലും അറിയപ്പെടുന്നു. രാജ്യത്തിന്റെ 50 ശതമാനത്തോളം ചരക്കു ഗതാഗതവും നടക്കുന്നത് മുംബൈയിലെ ആഴക്കടല്‍ തുറമുഖത്തിലൂടെയാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ആറാമത്തെ മെട്രോ നഗരമാണ് മുംബൈ! ‘ഒരിക്കലും ഉറങ്ങാത്ത നഗരം’ എന്ന വിശേഷണം കൂടിയുണ്ട് ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം കൂടിയായ ഈ മഹാനഗരത്തിന്.
മുംബൈ വാസം കഴിഞ്ഞ് തിരിച്ചെത്തുന്നവരുടെ മനസ്സില്‍ നഗരത്തിന്റെ പ്രതീകമായി മായാതെ നില്ക്കുന്ന ചില ദൃശ്യങ്ങളുണ്ട് അതിലൊന്നാണ് ലോകത്തെ മുഴുവനും അതിശയിപ്പിച്ച, മുംബൈ എന്ന മഹാനഗരത്തെ ഊട്ടുന്ന ‘ഡബ്ബാവാലകള്‍’ തലയില്‍ വെളുത്ത ഗാന്ധിത്തൊപ്പിവച്ച തനിഗ്രാമീണര്. പഠിപ്പോ പത്രാസോ, തലപ്പത്ത് എം.ബി.എ ക്കാരോ, തന്ത്രങ്ങളൊ, ലോബിയിംഗോ, തൊഴിലാളിയൂണിയന്‍ പ്രഭാവമൊ ഒന്നുമില്ലാത്ത ഒരു കൂട്ടം സാധാരണ മനുഷ്യര്‍, സര്‍വ്വീസ് ഡെലിവറിയില്‍, കൃത്യതയിലും ക്വാളിറ്റിയിലും എഫിഷ്യന്സിയിലും ലോകത്തെ ബെസ്റ്റ് കമ്പനികളോട് കിടപിടിക്കുന്നു.
ഇംഗ്ലീഷുകാര്‍ ഇന്ത്യ ഭരിച്ചിരുന്ന കാലം, കാലത്തെ കൃത്യമായി അളന്നു കുറിച്ച് പിന്നിലേക്ക് പോയാല്‍ 131 വര്‍ഷങ്ങള്‍ക്ക് മുമ്പ്. അന്ന് അവിടെ മക്ഡോണള്ഡ്സും പിറ്റ്സാ ഹട്ടും കെ.എഫ്.സി.യും എന്നു മാത്രമല്ല ഒരു ഫാസ്റ്റ്ഫുഡ് കടപോലും ഇല്ല. മുംബൈയിലുള്ള ഒരു പാര്‍സി ബാങ്കറായ മഹാഡു ഹവാജി ബാചെ തന്റെ പണിസ്ഥലത്തേക്ക് ഉച്ചഭക്ഷണം സ്വന്തം വീട്ടില്‍ നിന്നും കൊണ്ടുവരാന്‍ ഒരാളെ ഏര്‍പ്പാടാക്കി. ഈ രീതി അദ്ദേഹത്തിന്റെ പല സഹപ്രവര്‍ത്തകര്‍ക്കും ഇഷ്ടമായി. അവരും ആ വഴി പിന്തുടര്ന്നു. ആ ആശയമാണ് ക്രമേണ വികസിച്ച് ഇന്ന് ഇന്ത്യയിലും ഇതരരാജ്യങ്ങളിലും പേരെടുത്ത വിതരണസമ്പ്രദായം (ലോജിസ്റ്റിക് സിസ്റ്റം) ആയി മാറിയിരിക്കുന്നത്. പദ്ധതി തുടങ്ങുന്ന കാലത്ത് ആകെ 35 ഡബ്ബാവാലാകള്‍ മാത്രമാണുണ്ടായിരുന്നത്. ഇപ്പോള്‍ 5000 പേരില്‍ കൂടുതല്‍ ആളുകള്‍ ജോലി ചെയ്യുന്നു. ഈ വിതരണവ്യവസ്ഥ തുടങ്ങിവെച്ച മഹാഡുവിന്റെ വിദ്യാഭ്യാസയോഗ്യത വെറും രണ്ടാം ക്ലാസ്സ് മാത്രമായിരുന്നു! രാവിലെ 10 മണിതൊട്ട് 5.00 മണി നേരങ്ങളിലെ ഗതാഗതക്കുരുക്കില്‍ നിന്നൊഴിവാകാനായി പുലര്‍ച്ചെ 6.00 മണിക്ക് ഓഫീസ് ജോലികള്‍ ആരംഭിക്കുന്ന കമ്പനികള്‍ മുംബൈയിലുണ്ട്. ഇത്തരം സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അത്ര നേരത്തേ ഉച്ച ഭക്ഷണം തയ്യാറാക്കി നല്കാന് വീട്ടമ്മമാര്‍ക്ക് കഴിയാറുമില്ല. അതിനൊരു പ്രതിവിധിയാണ് ഡബ്ബാവാലകള്‍. ലോക്കല്‍ ട്രെയിനിലെ തിരക്കില്‍ ഭക്ഷണപ്പൊതി ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നവരും സ്കൂള്‍ വിദ്യാര്‍ത്ഥികളും ഡബ്ബാവാലകളുടെ ഉപഭോക്താക്കളാണ്. മുംബൈ സന്ദര്‍ശിക്കുന്നവര്‍ ഒരിക്കലെങ്കിലും പരിചയപ്പെടേണ്ട കൂട്ടരാണിവര്‍, ചര്‍ച്ച് ഗേറ്റിനു പരിസരത്ത് രാവിലെ 11-11.30 നും ഉച്ചക്ക് 2-2.30ന് ഇടയ്ക്കും ഇവരെ കാണാം. കാണാന്‍ സമയമില്ലെന്ന് മാത്രം പറയരുത്. സമയത്തിന് നമ്മുടേതിനേക്കാള്‍ കണിശതയുള്ള ചാള്‍സ് രാജകുമാരന് മുതല്‍ വമ്പന്‍ ബിസിനസ്സുകാര്‍ വരെ ഇവരെ തേടി ഇങ്ങോട്ടു വരുന്നു. ഇവരെ തേടി ബി.ബി.സി അടക്കമുള്ള ചാനലുകള്‍ വന്നു.
പക്ഷേ ആ സംഘത്തിനു ഡബ്ബാവാലകളെ പിന്തുടര്ന്ന് ഒറ്റദിവസംകൊണ്ട് അവരുടെ ചിത്രം പൂര്‍ണ്ണമാക്കാനായില്ല. കാരണം പലസ്റ്റേഷനിലും അവര്‍ക്കൊപ്പം അതേ വേഗത്തില്‍ നീങ്ങാന്‍ ബിബീസി സംഘത്തിനായില്ല.
ഇവിടെ നിങ്ങള്‍ അമ്മയെ/ഭാര്യയെ സ്നേഹിക്കുന്നില്ലേ? അവരുടെ കൈകൊണ്ടുണ്ടാക്കിയ ഭക്ഷണം ഇഷ്ടപ്പെടുന്നില്ലേ? എന്നുള്ളതാണ് ഡബ്ബാ വാലയുടെ പരസ്യ വാചകം! കസ്റ്റമറുടെ വീട്ടില്‍ നിന്ന് 10.30-11.00 മണിയോടെ ഇവര്‍ ടിഫ്ഫിന്‍ ശേഖരിക്കുന്നു. പേരോ മേല്‍വിലാസമോ ആലേഖനം ചെയ്യാത്ത പാത്രത്തില്‍ ഡബ്ബാവാലകള്‍ അവരുടെ ചില കോടുകള്‍ മാത്രം കോറിയിടുന്നു.
ഒരു ദിവസം ഇങ്ങനെ 2 ലക്ഷം ഉച്ചഭക്ഷണ പാത്രങ്ങള്‍ 5000 പേര് മുംബൈയിലെ 60-70 കിലോമീറ്റര്‍ സഞ്ചരിച്ച് പല സ്ഥലത്തുനിന്നും ശേഖരിച്ച് വിവിധ ഇടങ്ങളില്‍ വിതരണം ചെയ്യുന്നു.
ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ 2.30-3.00 മണിക്ക് അതേ പാത്രം തിരിച്ചു വീട്ടില്‍ എത്തിക്കുന്നു. വീട്ടില്‍ നിന്ന് നടന്നോ സൈക്കിളിലോ ചോറ്റു പാത്രം ശേഖരിക്കും. അടുത്തുള്ള റെയില്‍വേ സ്റ്റേഷന് പരിസരത്ത് ഇതെല്ലാം തരം തിരിച്ച് നീണ്ട ട്രേകളിലാക്കും. അവ ട്രെയിനില്‍ കയറ്റി അതാതു സ്ഥലത്തെത്തിക്കും. അവിടെ നിന്ന് ഉന്തു വണ്ടിയിലും നടന്നും തലചുമടായും
അതാതു സ്ട്രീറ്റിലേക്കെത്തിച്ച്, അവിടെ നിന്ന് കസ്റ്റമറുടെ കെട്ടിടത്തിലെ കൃത്യം ഓഫീസില്‍ എത്തിക്കും. അവിടെ തരം തിരിച്ച് വീട്ടിലേക്കും. ഒരു ടിഫിന്‍ ബോക്സ് ഉപഭോക്താവിന്റെ കൈകളിലേക്കെത്തുന്നതിനു മുമ്പ് ചിലപ്പോള്‍ എട്ട് ഡബ്ബാ വാലകളുടെ കൈകളിലൂടെയെങ്കിലും മറിഞ്ഞിട്ടിണ്ടാകും. ഇതിനെല്ലാം കൂടിയെടുക്കുന്ന സമയം പരമാവധി മൂന്നു മണിക്കൂര്‍! എത്ര തിരക്കാണെങ്കിലും സംഭവം കൃത്യമായി ആ സമയത്ത് കിട്ടിയിരിക്കും. അങ്ങനെ ഉറപ്പിച്ചു പറയാന്‍ പറ്റുമോ എന്നു സംശയം തോന്നാം, വിശ്വസിച്ചേ പറ്റൂ, സാമ്പത്തിക അവലോകനത്തില്‍ ലോക പ്രശസ്തമായ ഫോബ്സ് മാസിക ഇവരെ സിക്സ് സിഗ്മ എന്ന വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയത്.
16,000,000 ഡബ്ബകള്‍ എത്തിക്കുമ്പോള്‍ ഒന്ന് എന്ന നിരക്കില്‍ ആണ് ഇവര്‍ക്ക് പിഴവ് ഉണ്ടാകുന്നത്: അതായത് 99.999999 കൃത്യത. ഈ മികവ് ഇവര്‍ക്ക് സിക്സ് സിഗ്മ സര്ട്ടിഫിക്കേഷന് നേടിക്കൊടുത്തു.
ISO 9001 സാക്ഷ്യപ്പെടുത്തലും ഡബ്ബാവാലകള്‍ക്ക് ലഭിച്ചിട്ടുണ്ട്.!
മുംബൈ പോലെ ഒരു മഹാ നഗരത്തില്‍ ഉദ്ദേശിച്ച സമയത്ത് ഉദ്ദേശിച്ച സ്ഥലത്തെത്താന്‍ ഇവര്‍ക്ക് മാത്രമേ കഴിയൂ! ഈ ഉന്തു വണ്ടികള്‍ ഒരിക്കലും വൈകാറില്ല, അതുകൊണ്ടാകാം വിര്‍ജിന്‍ വിമാന കമ്പനി മുതലാളിയും ലോക പ്രശസ്ത വ്യവസായിയുമായ സര്. റിച്ചാര്‍ഡ് ബ്രാന്സന് ഇവരെ കണ്ടു പഠിക്കാന്‍ ഇങ്ങോട്ടു വന്നത്. ലോക്കല്‍ തീവണ്ടിയുടെ ചരക്കു മുറിയില്‍ ദാദര്‍ മുതല്‍ ചര്‍ച്ച് ഗേറ്റ് വരേ അദ്ദേഹം അവരോടൊപ്പം യാത്ര ചെയ്തു. ഡബ്ബാ വാലകളുടെ ശക്തി തിരിച്ചറിഞ്ഞ കമ്പനികള്‍ ഇവരെ മാര്‍ക്കറ്റിംഗിന് ഉപയോഗിക്കാറുണ്ട്. ഒരിക്കല്‍ സ്റ്റാര്‍ ടി.വി യിലെ ‘കോന്‍ ബനേഗാ ക്രോര്‍പതി’ പരിപാടിയുടെ രണ്ടു ലക്ഷം ലഘുലേഖകള്‍ നാലു ദിവസം കൊണ്ട് ഇവര്‍ മുംബൈയിലെ വീടുകളിലെത്തിച്ചു.
ഡബ്ബാ വാലകളുടെ ശരാശരി വിദ്യാഭ്യാസം എട്ടാം ക്ലാസ്സാണ്, എന്നാല്‍ ഇവരുടെ മാനേജുമെന്റ് വൈദഗ്ദ്യം കാരണം ഇന്ത്യയിലെ പല ബിസിനസ്സ് മാനേജുമെന്റ് കോളേജുകളും ഇവരെ ക്ലാസ്സെടുക്കാന്‍ വിളിക്കാറുണ്ട്. രണ്ടു ലക്ഷത്തിലധികം ഡബ്ബകള്‍ ദിവസവും കൈകാര്യം ചെയ്യുന്നു, ഇവര്‍ക്കറിയാത്ത കെട്ടിടങ്ങളോ നിരത്തുകളോ മുംബൈയില്‍ ഇല്ല!
ഇത്രകാലമായിട്ടും ഒരു ദിവസം പോലും സമരം ചെയ്തിട്ടില്ല, 8000 മുതല്‍ 12000 വരേയാണു ശംബളം, നമ്മുടെ ഇന്ത്യന്‍ കോഫി ഹൗസ് പോലെ തൊഴിലാളികളുടെ ഒരു സൊസൈറ്റിയാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. ഇപ്പോള്‍ ഓണ്‍ലൈന്‍ വഴിയും എസ്.എം.എസ് വഴിയും ഡബ്ബകള്‍ ബുക്കു ചെയ്യാമത്രേ.
സ്ഥിരമായി ഭജനുകള്‍ സംഘടിപ്പിക്കുന്ന ഇവര്‍ മറാത്തി സംസ്കാരം ഉയര്‍ത്തിപ്പിടിക്കുന്നവരാണ്, ഒരു ഡബ്ബാ വാലയായതില് ഏറെ അഭിമാനിക്കുന്നവര്‍, ജാതി, മത ഭാഷാ ഭേദമന്യേ ഡബ്ബാവാലകള്‍ മുംബൈയെ സേവിക്കുന്നു, കണ്ണിയകലാത്ത ശൃംഖലയായ് കൃത്യതയോടെയും ആത്മാഭിമാനത്തോടെയും കഠിനാധ്വാനത്തോടേയും ആത്മാര്‍പ്പണത്തോടെയും.
അതുകൊണ്ട് തന്നെ ലോക ബഹുമതികള്‍ അവരെ തേടി വരുന്നു.
മറ്റു പ്രസ്ഥാനങ്ങളേക്കാള്‍ ഉയരത്തില്‍ ഇവര്‍ മുംബൈയുടെ പ്രതീകങ്ങളാകുന്നു.
ഡബ്ബാവാലകളെ മഹാനഗരം ആദരിച്ചത് കൂറ്റന്‍ പ്രതിമ സ്ഥാപിച്ചു കൊണ്ടാണ്, വര്‍ളിയിലെ ഹാജി അലിക്കു സമീപമാണ് ചോറ്റു പാത്രം പിടിച്ചു നില്കുന്ന ഡബ്ബാവാലയുടെ 13 അടി ഉയരമുള്ള സുവര്‍ണ്ണ രൂപം അനാവരണം ചെയ്തത്.
മുംബൈ വെള്ളത്തില്‍ മുങ്ങിക്കിടന്ന സമയത്തുപോലും ഡബ്ബാവാലകള്‍ ഭക്ഷണപാത്രങ്ങളുമായി പാഞ്ഞു നടന്നു.
പക്ഷേ ഒരു നൂറ്റാണ്ടിലധികമായി മുംബൈ നഗരത്തെ അന്നം മുടക്കാതെ കാത്തു സൂക്ഷിച്ച ഇവര്‍ കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയില്‍ വീണു പോയി. ഇപ്പോഴും ചൂടാറാത്ത പാത്രത്തില്‍ അന്ന്യന്റെ അന്നവുമായി തിക്കിലും തിരക്കിലും ചൂടിലും പൊടിയിലും അവര്‍ പിഴവില്ലാതെ പാഞ്ഞു നടക്കുന്നു!