ചില്ലയില്‍ ഉണര്‍ത്തിയ ചിന്തകള്‍; പി.എന്‍ ഗോപീകൃഷ്ണനുമായി സാംസ്‌കാരിക സംവാദം

നാടുവിട്ടപ്പോള്‍ നഷ്ടപ്പെടുകയോ, ദുര്‍ബലപ്പെടുകയോ ചെയ്ത വായനയെ പുനര്‍വായിക്കാനും തുടര്‍ച്ചയുള്ള വായനയ്ക്ക് രാഷ്ട്രീയവും സാമൂഹ്യവും സാംസ്‌കാരികവുമായ വിശകലനങ്ങള്‍ സാധ്യമാക്കാനും ഒരു പ്ലാറ്റ്‌ഫോം എന്ന സങ്കല്‍പ്പത്തില്‍ നിന്നാണ് 2014ല്‍ റിയാദില്‍ ചില്ല രൂപപ്പെടുന്നത്. പത്താം വര്‍ഷത്തില്‍ എത്തിനില്‍ക്കുന്ന ചില്ലയുടെ വേദിയില്‍ ഇതിനകം കെ. സച്ചിദാനന്ദന്‍ മുതല്‍ അറബ് കവി ഡോ. ശിഹാബ് ഗാനിം വരെയുള്ളവര്‍ പങ്കെടുത്തുകഴിഞ്ഞു. പല വിഭാഗത്തില്‍പെട്ട നൂറുകണക്കിന് പുസ്തകങ്ങള്‍ അവതരിപ്പിക്കപ്പെട്ടു.കോവിഡ് കാലത്തെ ഏറ്റവും സര്‍ഗാത്മകമായി പ്രയോജനപ്പെടുത്തിയ ചില്ലയുടെ സംവാദങ്ങളില്‍ മനോജ് കുറൂര്‍, ബെന്യാമിന്‍, ഇ. സന്തോഷ് കുമാര്‍ […]

നാടുവിട്ടപ്പോള്‍ നഷ്ടപ്പെടുകയോ, ദുര്‍ബലപ്പെടുകയോ ചെയ്ത വായനയെ പുനര്‍വായിക്കാനും തുടര്‍ച്ചയുള്ള വായനയ്ക്ക് രാഷ്ട്രീയവും സാമൂഹ്യവും സാംസ്‌കാരികവുമായ വിശകലനങ്ങള്‍ സാധ്യമാക്കാനും ഒരു പ്ലാറ്റ്‌ഫോം എന്ന സങ്കല്‍പ്പത്തില്‍ നിന്നാണ് 2014ല്‍ റിയാദില്‍ ചില്ല രൂപപ്പെടുന്നത്. പത്താം വര്‍ഷത്തില്‍ എത്തിനില്‍ക്കുന്ന ചില്ലയുടെ വേദിയില്‍ ഇതിനകം കെ. സച്ചിദാനന്ദന്‍ മുതല്‍ അറബ് കവി ഡോ. ശിഹാബ് ഗാനിം വരെയുള്ളവര്‍ പങ്കെടുത്തുകഴിഞ്ഞു. പല വിഭാഗത്തില്‍പെട്ട നൂറുകണക്കിന് പുസ്തകങ്ങള്‍ അവതരിപ്പിക്കപ്പെട്ടു.
കോവിഡ് കാലത്തെ ഏറ്റവും സര്‍ഗാത്മകമായി പ്രയോജനപ്പെടുത്തിയ ചില്ലയുടെ സംവാദങ്ങളില്‍ മനോജ് കുറൂര്‍, ബെന്യാമിന്‍, ഇ. സന്തോഷ് കുമാര്‍ എന്നിവരില്‍ തുടങ്ങി സാറ ജോസഫ് വരെയുള്ളവര്‍ പങ്കെടുത്തു.
ചില്ല ദശവാര്‍ഷിക സാംസ്‌കാരിക സംവാദ പരിപാടിയില്‍ മൂന്ന് വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നു. കവിയും എഴുത്തുകാരനുമായ പി.എന്‍ ഗോപീകൃഷ്ണനാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ചില്ല കോഡിനേറ്റര്‍ സുരേഷ് ലാല്‍ അധ്യക്ഷത വഹിച്ചു. ചില്ല പ്രവര്‍ത്തകര്‍ അയ്യങ്കാളിയുടെ പോരാട്ടങ്ങളെ അനുസ്മരിപ്പിക്കുന്ന വില്ലുവണ്ടി എന്ന സംഗീത-നൃത്തശില്‍പം അവതരിപ്പിച്ചു. തുടര്‍ന്ന് ഗോപീകൃഷ്ണന്‍ 'മലയാളത്തിന്റെ കാവ്യസങ്കല്‍പയാത്രകള്‍' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. മലയാള കവിത മണിപ്രവാള കാലഘട്ടത്തില്‍ നിന്ന് നമ്മുടെ കാലഘട്ടത്തിലേക്ക് സഞ്ചരിച്ചതിന്റെ ഭാവുകത്വപരമായ ചരിത്രം അദ്ദേഹം വിശദീകരിച്ചു. താളത്തിലും വൃത്തത്തിലും എഴുതിയാല്‍ മാത്രമേ കവിതയാകൂ എന്ന ചിന്തയെല്ലാം മാറി കവിതയില്‍ കവിതയുണ്ടാകണമെന്ന ബോധം മലയാളത്തില്‍ ക്രമേണ വികസിച്ചുവന്നതാണെന്ന് അദ്ദേഹം പറഞ്ഞു. സാമൂഹ്യചട്ടങ്ങളെ തിരുത്തുന്നതിലും വാര്‍പ്പുമാതൃകകളെ ലംഘിക്കുന്നതിലും ആശാന്റെ കവിതകള്‍ വഹിച്ച പങ്ക് അദ്ദേഹം ഉദാഹരണങ്ങളിലൂടെ വ്യക്തമാക്കി. സീബ കൂവോട് സെഷന്റെ മോഡറേറ്ററായിരുന്നു.
'പി.എന്‍ ഗോപീകൃഷ്ണന്റെ കവിതകള്‍ രാഷ്ട്രീയം പറയുന്നത്' എന്ന വിഷയത്തില്‍ രണ്ടാമത്തെ സെഷന്‍ ഒരു സംഭാഷണരൂപത്തിലുള്ളതായിരുന്നു. തന്റെ സമകാലീന കവികളുടെ കാവ്യവീക്ഷണത്തില്‍ നിന്ന് സ്വന്തം കവിത എങ്ങനെ വേറിട്ടു നില്‍ക്കുന്നു എന്നാണ് വിഷയത്തെ ആധാരമാക്കി അദ്ദേഹം പ്രതിപാദിച്ചത്. കവിതയില്‍ രാഷ്ട്രീയം വരാതെ വയ്യ. അത് നമ്മള്‍ ജീവിച്ചിരിക്കുന്ന കാലത്തെയാണ് ഉള്‍ക്കൊള്ളുന്നത്. ഇന്ന് സജീവമായി എഴുതുന്ന എല്ലാ കവികളും അവരവരുടെ നിലയില്‍ പ്രസക്തമായ ധര്‍മ്മം നിര്‍വഹിക്കുന്നുണ്ട്. ആദ്യകാലത്ത് രാഷ്ട്രീയത്തെ കവിതയില്‍ പ്രതിഫലിപ്പിക്കാതിരുന്ന പല കവികളും ഇന്ന് കവിതയെ തന്നെ രാഷ്ട്രീയ പ്രതിരോധത്തിന്റെ മാധ്യമമായി മാറ്റിയിട്ടുണ്ടെന്നും ഗോപീകൃഷ്ണന്‍ പറഞ്ഞു. മലയാളത്തിലെ കവികളേക്കാള്‍ കിഴക്കന്‍ യൂറോപ്പ് അടക്കമുള്ള പ്രദേശങ്ങളിലെ കവികളാണ് തനിക്ക് എഴുത്തില്‍ പ്രേരണയായതെന്ന് കവി തുറന്നുപറഞ്ഞു. സഹഭാഷണം നടത്തിയത് എം. ഫൈസലായിരുന്നു.
മൂന്നാമത്തെ സെഷനിലാണ് ഗോപീകൃഷ്ണന്റെ ഏറ്റവും പ്രസക്തമായ പുതിയ പുസ്തകം ചര്‍ച്ച ചെയ്യപ്പെട്ടത്. അതൊരു കവിതാസമാഹാരമല്ല. രാജ്യത്ത് സംഭവിച്ച രാഷ്ട്രീയ ചരിത്രങ്ങളുടെ ഞെട്ടിക്കുന്ന സത്യങ്ങളുടെ സമാഹാരമാണ്. 'ഹിന്ദുത്വരാഷ്ട്രീയത്തിന്റെ കഥ' എന്ന പുസ്തകം ഇതിനകം തന്നെ വലിയ ചിര്‍ച്ചയായിട്ടുണ്ട്. സംസ്‌കാരം, ദേശീയത, ചരിത്രം എന്ന വിഷയത്തില്‍ ഏറെ വിപുലമായ സംവാദം നടന്നു. ഹിന്ദുത്വരാഷ്ട്രീയത്തെ കുറിച്ച് എഴുതാനുണ്ടായ സാഹചര്യം രചയിതാവ് വിശദീകരിച്ചു. പത്തുവര്‍ഷത്തിലേറെ ഗവേഷണം നടത്തിയും പഠിച്ചുമാണ് പുസ്തകം തയ്യാറാക്കിയത്. സംഘപരിവാര്‍ പ്രചരിപ്പിക്കുന്ന നുണയെ നേരിടാന്‍ ജനാധിപത്യ പ്രവര്‍ത്തകര്‍ കണിശമായ ചരിത്രബോധമുള്ളവരായിരിക്കണം. സവര്‍ക്കര്‍ മുന്നോട്ടുവെച്ച ഹിന്ദുത്വത്തെ യാഥാര്‍ത്ഥ്യമാക്കുക എന്നതാണ് സംഘപരിവാര്‍ സര്‍ക്കാരിന്റെ ലക്ഷ്യം എന്ന അപകടത്തെ അദ്ദേഹം സദസ്സുമായി പങ്കുവെച്ചു. ജോമോന്‍ സ്റ്റീഫനായിരുന്നു സെഷന്റെ മോഡറേറ്റര്‍.
പിറ്റേന്ന് നടന്ന നാലാമത്തെ സംവാദത്തില്‍ പി.എന്‍ ഗോപീകൃഷ്ണന്‍ ഇന്ത്യയില്‍ ഇന്ന് അനിവാര്യമായിരിക്കുന്നത് ഫാസിസത്തിനെതിരായ വിശാലമായ സാംസ്‌കാരിക പ്രതിരോധമാണെന്ന് ഓര്‍മ്മിപ്പിച്ചു. സങ്കുചിതമായ സ്ഥാപിത താല്‍പര്യങ്ങളും വൈയക്തിക അഹന്തയും മാറ്റിവെച്ച് ഇന്ത്യയില്‍ ശക്തിപ്പെടുന്ന ജനാധിപത്യവിരുദ്ധ പ്രവണതകളെ ചെറുക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ലുഹ ഹാളില്‍ നടന്ന സംവാദത്തില്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സാംസ്‌കാരിക സാമൂഹ്യപ്രവര്‍ത്തകര്‍ പങ്കെടുത്തു.
രാമായണം ഒരു സാഹിത്യകൃതിയാണ്. അതിന്റെ ഭാഷ്യങ്ങള്‍ നിരവധിയാണ്. അത് ഒരു മതത്തിന്റെ കുത്തകയായി അനുവദിച്ചുകൊടുക്കുന്നത് അപകടകരമാണ്. രാമായണം അടക്കമുള്ള നമ്മുടെ സാംസ്‌കാരിക സര്‍ഗരചനകളെ അവയുടെ മതനിരപേക്ഷ പരിപ്രേക്ഷ്യത്തില്‍ അവതരിപ്പിക്കാന്‍ നമുക്ക് സാധിക്കണം. അന്യവല്‍ക്കരിക്കുകയോ അപരവല്‍ക്കരിക്കുകയോ അല്ല, ഉള്‍ക്കൊള്ളുക എന്ന മഹത്തായ സമീപനമാണ് നമ്മുടെ പ്രതിരോധങ്ങളില്‍ ഉണ്ടാകേണ്ടത് എന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
റിയാദിലുള്ള എഴുത്തുകാര്‍ അടക്കമുള്ള നിരവധി പേര്‍ ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു. ബീന മോഡറേറ്ററായി മനോഹരമായി തന്നെ സംവാദം നിയന്ത്രിച്ചു. നജീം കൊച്ചുകലുങ്ക്, ഷഹീബ വി.കെ, വിപിന്‍ കുമാര്‍, നാസര്‍ കാരക്കുന്ന്, ജോഷി പെരിഞ്ഞനം എന്നിവര്‍ വിവിധ സെഷനുകളില്‍ ആമുഖവും അവലോകനവും നിര്‍വഹിച്ചു.


-എം. ഫൈസല്‍

Related Articles
Next Story
Share it