കളിക്കപ്പുറം നിന്ന് കളിക്കാന്‍ വീണ്ടും CR7

ഖത്തര്‍ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ മൊറോക്കോയോട് ഒരു ഗോള്‍ വഴങ്ങി അല്‍ തുമാമ സ്റ്റേഡിയം വിട്ടൊഴിയുമ്പോള്‍ CR7 ന്റെ കണ്ണുകള്‍ പൊഴിച്ചത് കണ്ണീരായിരുന്നില്ല. ചുടുരക്തമായിരുന്നു. തോല്‍വിയുടെ ആഘാതത്തില്‍ പിറ്റേന്ന് ഞായറാഴ്ച തന്റെ ഇന്‍സ്റ്റായില്‍ താരം കുറിച്ചതിങ്ങനെ: 'പോര്‍ച്ചുഗലിനായി ഒരു ലോകകപ്പ് നേടുക എന്നത് എന്റെ കരിയറിലെ ഞാന്‍ കണ്ട ഏറ്റവും വലിയ സ്വപ്‌നമായിരുന്നു. എന്റെ നാടിനു വേണ്ടി ഞാനുള്‍പ്പെടുന്ന ടീം നിരവധി അന്താരാഷ്ട്ര കിരീടങ്ങള്‍ നേടി. പക്ഷേ അതൊന്നും ലോക കപ്പിനോളം പോന്നതല്ലല്ലോ. കണ്ട സ്വപ്‌നം […]

ഖത്തര്‍ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ മൊറോക്കോയോട് ഒരു ഗോള്‍ വഴങ്ങി അല്‍ തുമാമ സ്റ്റേഡിയം വിട്ടൊഴിയുമ്പോള്‍ CR7 ന്റെ കണ്ണുകള്‍ പൊഴിച്ചത് കണ്ണീരായിരുന്നില്ല. ചുടുരക്തമായിരുന്നു. തോല്‍വിയുടെ ആഘാതത്തില്‍ പിറ്റേന്ന് ഞായറാഴ്ച തന്റെ ഇന്‍സ്റ്റായില്‍ താരം കുറിച്ചതിങ്ങനെ: 'പോര്‍ച്ചുഗലിനായി ഒരു ലോകകപ്പ് നേടുക എന്നത് എന്റെ കരിയറിലെ ഞാന്‍ കണ്ട ഏറ്റവും വലിയ സ്വപ്‌നമായിരുന്നു. എന്റെ നാടിനു വേണ്ടി ഞാനുള്‍പ്പെടുന്ന ടീം നിരവധി അന്താരാഷ്ട്ര കിരീടങ്ങള്‍ നേടി. പക്ഷേ അതൊന്നും ലോക കപ്പിനോളം പോന്നതല്ലല്ലോ. കണ്ട സ്വപ്‌നം പൂവണിയാനായി ഞാന്‍ കഠിനാധ്വാനം ചെയ്തു. ആ സ്വപ്‌ന രഥമേറി സഞ്ചരിക്കുകയായിരുന്നു ഇത്രയും കാലം. ഇന്നലെ ഈ മരം വീണു പോയിരിക്കുന്നു. ഞാന്‍ കണ്ട കനവുകളൊക്കെയും പേക്കിനാവുകളായിരുന്നു എന്ന് ഇന്ന് ഞാന്‍ തിരിച്ചറിയുന്നു.'
ഇന്‍സ്റ്റാഗ്രാം പോസ്റ്റ് അദ്ദേഹം അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്: 'നന്ദി പോര്‍ച്ചുഗല്‍, നന്ദി ഖത്തര്‍. സ്വപ്‌നങ്ങള്‍ നീണ്ടു നില്‍ക്കുവോളം അത് മനോഹരങ്ങളാണ്. എന്ന്. മരം വീണതല്ല. മരത്തെ വീഴ്ത്തിയതായിരുന്നു എന്ന് പറയുന്നതാകും കൂടുതല്‍ ശരി.'
ഫുട്‌ബോളിനെ തന്റെ ജീവശ്വാസം പോലെ കൊണ്ടു നടന്നിരുന്ന റൊണാള്‍ഡോ കുറച്ചു നാളായി മാഞ്ചസ്റ്റര്‍ യൂണൈറ്റഡില്‍ ശ്വാസംമുട്ടി മരിക്കുകയായിരുന്നു എന്ന് പറയാം. കഴിഞ്ഞ സീസണ്‍ വരെ തന്റെ വര്‍ഷങ്ങളായുള്ള നിലവാരത്തില്‍ നിന്ന് ഒട്ടും കുറയാത്ത
ഉജ്വല പ്രകടനം കാഴ്ച വച്ച റൊണാള്‍ഡോ ഈ സീസണില്‍ എങ്ങനെ ടീമിന് വേണ്ടാത്തവന്‍ ആയി എന്നാണ് പലരും ചോദിക്കുന്ന ചോദ്യം. ആ ചോദ്യത്തിനുള്ള ഉത്തരം ഇതാണ്.
പെപ് ഗ്വാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റി റൊണാള്‍ഡോയോട് കരഞ്ഞു കാലു പിടിച്ചു പറഞ്ഞതാണ് തങ്ങളോടൊപ്പം ചേര്‍ന്നൊരു കളി വിസ്മയം തീര്‍ക്കാന്‍. റൊണാള്‍ഡോയ്ക്ക് എന്നും ഇഷ്ടം ഒന്നുമില്ലായ്മയില്‍ നിന്ന് തന്നെ താനാക്കിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോടായിരുന്നു. ക്രിസ്റ്റ്യാനോയുടെ തിരിച്ചു വരവോടെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ വന്‍ ആരവങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും അത് തിരികൊളുത്തിയെങ്കിലും പുതുതായി വന്ന കോച്ച് ടെന്‍ ഹാഗിന് ക്രിസ്റ്റ്യാനോ അനഭിമതനാകുകയായിരുന്നു. അതിന് കാരണം കോച്ചിനേക്കാളും ക്ലബ്ബിനേക്കാളും എത്രയോ മേലെയായിരുന്നു CR7 നുള്ള സ്ഥാനം. പൊന്നു കായ്ക്കുന്ന മരമാണേലും പുരയ്ക്ക് മുകളിലൂടെ പാഞ്ഞാല്‍ വെട്ടാതെ തരമില്ലല്ലോ.
ആദ്യം ടെന്‍ ഹാഗ് ക്രിസ്റ്റ്യാനോയുടെ ഇടത്തേ ചിറകരിഞ്ഞു. ഖത്തര്‍ ലോകകപ്പില്‍ ഫെര്‍ണാണ്ടോ സാന്റോസ് വലതു ചിറകും വെട്ടി. സാന്റോസ് എന്ത് തെളി ന്യായം പറഞ്ഞാലും പിന്നാപ്പുറ വര്‍ത്തമാനങ്ങള്‍ ഇത്തരം ഈഗോ ക്ലാഷില്‍ അധിഷ്ടിതമാണ്.
മൊറോക്കോയോട് തോറ്റ് പോര്‍ച്ചുഗല്‍ ക്വാര്‍ട്ടറില്‍ വെച്ച് പുറത്തായപ്പോള്‍ പോര്‍ച്ചുഗല്ലിന്റെ പഴയ പ്രതാപമായ ലൂയിസ് ഫിഗോ പറഞ്ഞതിങ്ങനെയാണ്: റൊണാള്‍ഡോയെ പുറത്തിരുത്തി ക്വാര്‍ട്ടര്‍ കടക്കാമെന്ന നിങ്ങളുടെ മോഹം വെറും വ്യാമോഹം മാത്രമാണെന്ന്. ഇരുത്തം വന്ന പല കളിക്കാരും പിന്നീടിതു തന്നെ പറഞ്ഞു. എല്ലാ പുരികങ്ങളും സാന്റോസിന്റെ തെറ്റായ തീരുമാനങ്ങള്‍ക്ക് നേരെ ഉയര്‍ന്നപ്പോള്‍ ടീമിനകത്ത് ഉയര്‍ന്നു വന്ന മുറുമുറുപ്പ് പൂര്‍വാധികം ശക്തമായി.
പോര്‍ച്ചുഗലിനായി ലോകത്തൊരിടത്തും ഒരു പ്രത്യേക ഫാന്‍സുകളില്ലെന്ന സത്യം, സത്യമായി നില നില്‍ക്കെ, ഒരു രാജ്യത്തേക്കാള്‍ വലുതായി അവിടത്തെ ഒരു താരം ഉയര്‍ന്നു വരിക എന്ന യാഥാര്‍ഥ്യം നടന്നു കഴിഞ്ഞിരിക്കെ, ഇനിയൊരിക്കലും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇല്ലാത്ത പോര്‍ച്ചുഗീസിനെ അടയാളപ്പെടുത്താന്‍ ലോകത്തിന്റെ മുക്ക് മൂലയില്‍ ഉയര്‍ന്നുപൊങ്ങിയ ഒരൊറ്റ കട്ട്ഔട്ട് പോസ്റ്റുകള്‍ക്കുമാവില്ല. ആ യുഗം ഇതോടെ അസ്തമിച്ചിരിക്കുന്നു.
അര്‍ജന്റീനയെപ്പോലെ, ബ്രസീല്‍, ഫ്രാന്‍സ്, ജര്‍മനിയെപ്പോലെ ഇനി ലോകത്ത് പോര്‍ച്ചുഗലിനെ നെഞ്ചേറ്റാന്‍ ഒരു ക്ലബ്ബോ അന്തേവാസികളോ, കളി വീക്ഷിക്കുന്നിടം നിറഞ്ഞു കവിയുന്നൊരു ആരാധക വൃന്ദമോ ഉയര്‍ന്നു വരില്ല. ആ പ്രതീക്ഷകളുടെ ശവപ്പെട്ടിയിലേക്കാണ് അവസാന ആണിയടിക്കാന്‍ പറങ്കികളുടെ പരിശീലകനായ ഫെര്‍ണാണ്ടോ സാന്റോസ് നിയുക്തനായത്. ഈ പുണ്യാളന്റെ രക്തത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് പറഞ്ഞ് ചില പിലാത്തോസുമാര്‍ക്കെങ്കിലും ഇനിയങ്ങോട്ട് കൈ കഴുകാം.
പല പ്രതിസന്ധിഘട്ടങ്ങളിലും ക്രിസ്റ്റ്യാനോ പുറത്ത് വന്നത് ഊക്കിലെറിഞ്ഞ ഒരു പന്ത് പ്രതലങ്ങളില്‍ തട്ടി പൂര്‍വാധികം ശക്തിയോടെ തിരിച്ചു വരുന്നത് പോലെയായിരുന്നു. തീയില്‍ മുളച്ചവനാണ് CR7 എന്ന് മുമ്പൊരിക്കല്‍ അയാളെക്കുറിച്ചിവിടെ എഴുതിയതാണ്.
തന്നെ ചേര്‍ത്ത് പിടിച്ചിരിക്കുന്ന ഒരദൃശ്യ കരങ്ങളാല്‍ അദ്ദേഹം എന്നും അനുഗ്രഹീതനായിരുന്നു. മുനയൊടിഞ്ഞു പോകുമ്പോഴൊക്കെ ചെത്തിക്കൂര്‍പ്പിക്കാന്‍ വേദനയൂറുന്നൊരു ഷാര്‍പ്പ്‌നര്‍ തനിക്കായി തന്റെ ദൈവം താഴ്ത്തിത്തന്നിരുന്നുവെന്നും അതേല്‍പിക്കുന്ന പരിക്കുകള്‍ തന്നെ തളര്‍ത്താനല്ല മറിച്ച് തന്റെ ഉള്ളിലുള്ള കാര്‍ബണിനെ ഒന്ന് കൂടി പുറത്ത് കൊണ്ടുവരാനാണെന്നും ഒരു ജീവിതായുസ്സിന്റെ ചെറിയ കാലയളവില്‍ താനിവിടെ പരമാവധി അടയാളപ്പെടുത്തേണ്ടവനാണെന്നും തെറ്റ് പറ്റുമ്പോഴൊക്കെ സ്വയം തിരുത്താന്‍ തന്റെ അറ്റത്തൊരു 'എറേസറു'മായാണ് താന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്നും അമ്മൂമ ഫിലോമിന അവൈറ വഴി കുട്ടിക്കാലം തൊട്ടേ മനസ്സിലാക്കിയവനായിരുന്നു ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.
അരിഞ്ഞെടുത്ത പാര്‍ശ്വങ്ങളില്‍ പ്രത്യാശയുടെ പൊന്‍ ചിറകുകള്‍. തുന്നിച്ചേര്‍ത്താണ് CR7 ന്റെ പുതിയ രംഗപ്രവേശം. നവജാത ശിശുവിന്റെ ആകസ്മിക മരണവും തനിക്കേറ്റ നിന്ദാപമാനങ്ങളും തിരസ്‌കാരങ്ങളുമൊക്കെ അയാളെ തളര്‍ത്തുന്നതേയില്ല. ഒരു കൈ നോക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടവന്റെ നേരെ ആയിരം കൈകള്‍ ഉയര്‍ന്നു വരുമെന്ന യാഥാര്‍ഥ്യം സൗദി ക്ലബ്ബായ അല്‍ നാസറിലൂടെ അയാള്‍ തിരിച്ചറിയുകയാണ്.
പ്രതിവര്‍ഷം 1775 കോടി രൂപ എന്നത് ചില്ലറ തുകയല്ല. പിന്നെ പരസ്യങ്ങളിലൂടെ ലഭിയ്ക്കുന്ന വന്‍ തുക വേറെയും. ഇതൊന്നുമയാള്‍ നിത്യ ചെലവുകള്‍ക്കായി നീക്കിവെക്കുന്ന സ്വന്തം കരുതല്‍ ശേഖരങ്ങളല്ല. മറിച്ച്. പ്രവാചക സ്വപ്‌നങ്ങളില്‍ മാത്രം വിടര്‍ന്നു നിന്ന, നീതിയും തുല്യതയും പരസ്പരം ചുംബിക്കുന്ന ലോകത്തിനായി മാറ്റിവെക്കുകയാണയാള്‍.
റിയാദിലെ 25000 പേരെ ഉള്‍ക്കൊള്ളുന്ന മര്‍സൂല്‍ പാര്‍ക്ക് സ്റ്റേഡിയത്തില്‍ ഇനിയങ്ങോട്ട് മഞ്ഞയും നീലയും ജഴ്‌സിയണിഞ്ഞ് CR7 ബൂട്ടണിയുമ്പോള്‍ അയാള്‍ തരുന്ന പുതിയ സന്ദേശം ഫുട്‌ബോള്‍ യൂറോപ്പിന്റെയും ലാറ്റിനമേരിക്കയുടേയും കുത്തകയല്ലെന്നും അത് ഏഷ്യയ്ക്കും ആഫ്രിക്കയ്ക്കും കൂടി അവകാശപ്പെട്ടതാണെന്നും കൂടിയാണ്. പഴയ പോലെ കൊടുങ്കാറ്റില്‍ ആടിയുലയുന്ന കാട്ടു വള്ളികളല്ല അവരെന്ന് ആഫ്രിക്കന്‍ രാജ്യമായ മൊറോക്കോ ഇക്കഴിഞ്ഞ ലോകകപ്പിലൂടെ തെളിയിച്ചു തന്നതാണ്. സൗദി ഫുട്‌ബോള്‍ പുതിയ ആകാശം കീഴടക്കുകയാണ്. ലോകജേതാക്കളായ അര്‍ജന്റീനയെ ആദ്യ മത്സരത്തില്‍ തന്നെ തറപറ്റിച്ചവരാണവര്‍.
പോര്‍ച്ചുഗലിലെ സ്‌പോര്‍ട്ടിങ് ഇജ യില്‍ നിന്ന് 2003 ല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്ല്‍ എത്തിയ റൊണാള്‍ഡോ, അലക്‌സ് ഫെര്‍ഗുസന്‍ എന്ന ലോകോത്തര കോച്ചില്‍ നിന്ന് കളിയുടെ ബാലപാഠങ്ങള്‍ പഠിച്ചവനാണ്. മാഞ്ചസ്റ്റര്‍ന് വേണ്ടി ആദ്യ സീസണില്‍ FA കപ്പും തുടര്‍ന്ന് മൂന്നു ലീഗ് കിരീടങ്ങളും ചാമ്പ്യന്‍സ് ലീഗും നേടിയ മാന്ത്രികനാണയാള്‍. 23 വയസ്സില്‍ ആദ്യ Ballon d' Or ഉം നേടി, ഇറ്റാലിയന്‍ ക്ലബ് ആയ ജുവന്റുസിലും സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡ്ലും തന്റെ ജൈത്രയാത്ര തുടര്‍ന്ന്, യൂറോപ്യന്‍ ക്ലബ്ബ്കളില്‍ അരങ്ങ് തകര്‍ത്ത്, ആദ്യമായി ഒരു ഏഷ്യന്‍ ക്ലബ്ബിന് വേണ്ടി ജേഴ്‌സി അണിയുമ്പോള്‍ ഇഞ7 ലൂടെ തിരുത്തപ്പെടുന്നത് ഫുട്‌ബോളിന്റെ സമവാക്യങ്ങളാണ്.ഇത് ഏഷ്യന്‍ ഫുട്‌ബോളിന് തന്നെ പുത്തന്‍ ഉണര്‍വാണ് സമ്മാനിക്കുന്നത്.
സൗദി ഫുട്‌ബോള്‍ അസോസിയേഷനും ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷനും പുതിയ കരാറില്‍ ഒപ്പിട്ട സ്ഥിതിക്ക് റൊണാള്‍ഡോയുടെ വരവ് ഇന്ത്യന്‍ ഫുട്‌ബോളിനും ഏറെ ഗുണം ചെയ്യുമെന്നുറപ്പ്.
ഏഷ്യന്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിലേക്ക് കേരളാ ബ്ലാസ്റ്റേഴ്‌സും അല്‍ നാസര്‍ FCയും ക്വാളിഫൈ ചെയ്തു എന്നിരിക്കട്ടെ, നമ്മുടെ കൊച്ചിയിലെ കലൂര്‍ സ്റ്റേഡിയത്തില്‍ വന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഒരു കാല്‍പന്തുകളി വിസ്മയം തീര്‍ക്കുന്ന കാര്യവും വിദൂരമല്ല.


-സ്‌കാനിയ ബെദിര

Related Articles
Next Story
Share it