കാസര്‍കോട്: കോവിഡ് തീവ്രവ്യാപനം മൂലം ജില്ലയിലെ ആസ്പത്രികളില്‍ ചികിത്സക്കെത്തുന്നവരുടെ എണ്ണത്തിലും വന്‍ വര്‍ധനവ്. ഈ നില തുടര്‍ന്നാല്‍ ചികിത്സ തന്നെ പ്രതിസന്ധിയിലാകുമെന്നാണ് ആശങ്ക. നിലവിലുള്ള രോഗികളെ ചികിത്സിക്കാനുള്ള സൗകര്യം ജില്ലയിലെ ആസ്പത്രികളിലുണ്ട്. എന്നാല്‍ ഈ സാഹചര്യം ഏതുസമയവും മാറാവുന്ന സ്ഥിതിയാണുള്ളത്. നാല് സര്‍ക്കാര്‍ ആസ്പത്രികളാണ് കാസര്‍കോട് ജില്ലയിലുള്ളത്.
കാസര്‍കോട് ജില്ലാ ആസ്പത്രി, ജനറല്‍ ആസ്പത്രി, കാസര്‍കോട് മെഡിക്കല്‍ കോളേജ്, ടാറ്റാ കോവിഡ് ആസ്പത്രി എന്നിവയിലാണ് കോവിഡ് രോഗികളെ ചികിത്സിക്കുന്നത്. ആരോഗ്യവകുപ്പിന്റെ കണക്കുപ്രകാരം ജില്ലയില്‍ 374 കിടക്കകളുണ്ടെങ്കിലും കോവിഡ് ജാഗ്രതാപോര്‍ട്ടലില്‍ ഇത് കാണിക്കുന്നില്ല. പോര്‍ട്ടലിലെ കണക്കുപ്രകാരം ഐ.സി.യു കിടക്കകള്‍ ഉള്‍പ്പെടെ ജില്ലയില്‍ ആകെയുള്ളത് 273 കിടക്കകള്‍ മാത്രമാണ്. ഇതില്‍ ഇനി 164 കിടക്കകള്‍ മാത്രമാണ് ഒഴിവുള്ളത്. വെന്റിലേറ്റര്‍ ഒന്നും ഒഴിവില്ല. 20 ഓക്സിജന്‍ കിടക്കകളുടെ ഒഴിവുണ്ട്. സാങ്കേതിക തകരാറ് കാരണം ജാഗ്രതാപോര്‍ട്ടലിലെ കണക്കുകള്‍ കൃത്യമല്ലെന്ന് ജില്ലാ ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഐ.സി.യു കെയര്‍ അടക്കമുള്ളവ ആവശ്യമുള്ളവരുടെ എണ്ണം ഓരോദിവസവും കൂടിവരികയാണ്.
രോഗലക്ഷണമില്ലാത്ത വലിയൊരു ശതമാനം പേരെ വീടുകളില്‍ തന്നെയാണ് ചികിത്സിക്കുന്നത്. കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ളവരെ മാത്രം ആസ്പത്രിയില്‍ ചികിത്സിച്ച് എല്ലാ രോഗികളും ആസ്പത്രിയിലെത്തുന്ന സാഹചര്യം ഒഴിവാക്കുകയാണ്. എന്നാല്‍ വീടുകളില്‍ കഴിയുന്ന ലക്ഷണങ്ങളില്ലാത്ത രോഗികള്‍ പിന്നീട് ഗുരുതരാവസ്ഥയിലായി വീട്ടില്‍ തന്നെ മരണപ്പെടുന്ന സംഭവവും ഉണ്ടാകുന്നുണ്ട്.
വീടുകളില്‍ കഴിയുന്നവരുടെ കാര്യത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ വേണ്ടത്ര ശ്രദ്ധ പുലര്‍ത്തുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.