മംഗളൂരു: കോവിഡിന്റെ നാലാം തരംഗ സൂചനയുടെ പശ്ചാത്തലത്തില്‍ കേരള-മഹാരാഷ്ട്ര അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ നടപടികള്‍ കര്‍ശനമാക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍. കര്‍ണാടകയില്‍ കോവിഡിന്റെ ഒന്നും രണ്ടും മൂന്നും തരംഗത്തില്‍ രോഗബാധ വ്യാപകമായി പടര്‍ന്നത് കേരളത്തില്‍ നിന്നും മഹാരാഷ്ട്രിയില്‍ നിന്നും വന്നവര്‍ മൂലമാണെന്നാണ് ബൊമ്മൈ സര്‍ക്കാര്‍ ആരോപിക്കുന്നത്. ഒന്നും രണ്ടും മൂന്നും തരംഗങ്ങളുടെ പശ്ചാത്തലത്തില്‍ കേരള, മഹാരാഷ്ട്ര അതിര്‍ത്തികള്‍ അടക്കുകയും രണ്ട് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെയും ലക്ഷ്യം വെച്ച് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ മൂന്ന് കോവിഡ് തരംഗങ്ങളില്‍ ഉണ്ടായതുപോലെ നാലാംതരംഗത്തിലും കേരളത്തിലും മഹാരാഷ്ട്രയിലും കോവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുമെന്നും ഈ സാഹചര്യത്തില്‍ കര്‍ണാടകയില്‍ വീണ്ടും മുന്‍കരുതല്‍ നടപടികള്‍ വേണ്ടിവരുമെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.
സംസ്ഥാനത്ത് കോവിഡ് കേസുകള്‍ നേരിയ തോതില്‍ വര്‍ധിക്കുന്നുണ്ടെന്നും എന്നാല്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതിക ഉപദേശക സമിതിയുമായുള്ള ചര്‍ച്ചക്ക് ശേഷം മാസ്‌ക് ധരിക്കുന്നതിനും സാമൂഹിക അകലം പാലിക്കുന്നതിനുമുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ മുഖ്യമന്ത്രി പുറത്തിറക്കി. നിയന്ത്രണങ്ങള്‍ പാലിച്ചാല്‍ നല്ലത്. പരിഭ്രാന്തരാകേണ്ട കാര്യമില്ല. സംസ്ഥാനത്ത് കോവിഡ് മൂലം പുതുതായി ആരെയെങ്കിലും ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതായി രേഖപ്പെടുത്തിയിട്ടില്ല. എന്നാല്‍ ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കോവിഡ് നാലാംതരംഗം നേരിടുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കും. വിമാനത്താവളങ്ങളിലും കര്‍ശന നിരീക്ഷണങ്ങളും നിയന്ത്രണങ്ങളും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹി, മുംബൈ, കേരളം എന്നിവിടങ്ങളില്‍ കോവിഡ് കേസുകള്‍ ഉയരുമെന്നുംഇതിന്റെ ഭാഗമായി കര്‍ണാടകയിലും നാലാം തരംഗമുണ്ടാകുമെന്നുമാണ് അവിടത്തെ സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കുന്നത്.