കോവിഡ്-19: കേന്ദ്ര സംഘം ജില്ലയിലെ സാഹചര്യം വിലയിരുത്തി; കണ്ടെയ്ന്‍മെന്റ് സോണുകളിലെത്തി കോവിഡ് ബാധിതരുമായി സംസാരിച്ചു

കാസര്‍കോട്: ജില്ലയിലെത്തിയ കോവിഡ്-19 കേന്ദ്ര സംഘം ജില്ലാ കലക്ടറും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച്ച നടത്തിയും കണ്ടെയ്ന്‍മെന്റ് സോണുകളിലെത്തി രോഗികളുമായി നേരിട്ട് സംസാരിച്ചും സാഹചര്യങ്ങള്‍ വിലയിരുത്തി. കലക്ടറും ജില്ലയിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ജില്ലയിലെ കോവിഡ് കേസുകള്‍, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, വാക്സിനേഷന്‍, ഓക്‌സിജന്‍ ബെഡുകള്‍, വെന്റിലേറ്റര്‍ അടക്കം ആസ്പത്രികളിലെ സൗകര്യങ്ങള്‍, പ്രവര്‍ത്തനങ്ങള്‍ എന്നിവ വിശദീകരിച്ചു. കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം അഡൈ്വസറായ ഡി.എം. സെല്‍, മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ. പി. രവീന്ദ്രന്‍, കോഴിക്കോട് […]

കാസര്‍കോട്: ജില്ലയിലെത്തിയ കോവിഡ്-19 കേന്ദ്ര സംഘം ജില്ലാ കലക്ടറും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച്ച നടത്തിയും കണ്ടെയ്ന്‍മെന്റ് സോണുകളിലെത്തി രോഗികളുമായി നേരിട്ട് സംസാരിച്ചും സാഹചര്യങ്ങള്‍ വിലയിരുത്തി. കലക്ടറും ജില്ലയിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ജില്ലയിലെ കോവിഡ് കേസുകള്‍, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, വാക്സിനേഷന്‍, ഓക്‌സിജന്‍ ബെഡുകള്‍, വെന്റിലേറ്റര്‍ അടക്കം ആസ്പത്രികളിലെ സൗകര്യങ്ങള്‍, പ്രവര്‍ത്തനങ്ങള്‍ എന്നിവ വിശദീകരിച്ചു.

കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം അഡൈ്വസറായ ഡി.എം. സെല്‍, മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ. പി. രവീന്ദ്രന്‍, കോഴിക്കോട് നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ അഡീഷണല്‍ ഡയറക്ടര്‍ ഡോ. കെ. രഘു എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ഹോം ഐസൊലേഷനില്‍ കഴിയേണ്ട രോഗികളെ സൂക്ഷ്മമായി മാത്രമേ തിരഞ്ഞെടുക്കാവൂ എന്ന് സംഘം നിര്‍ദേശിച്ചു. ജില്ലയിലെ ഹോം ഐസൊലേഷനില്‍ കഴിയുന്നവരുടെ എണ്ണം കുറച്ചു കൊണ്ടുവരണം. കൂടുതല്‍ പേര്‍ വീട്ടില്‍ കഴിയുമ്പോള്‍ കൂടുതല്‍ പേര്‍ക്ക് രോഗം പകരാനിടയുണ്ട്. ഹോം ഐസൊലേഷനില്‍ കഴിയുന്ന ഹൈ റിസ്‌ക് കോണ്‍ടാക്ട് രോഗികളെ ആസ്പത്രിയില്‍ പ്രവേശിപ്പിക്കണം. ഹോം ഐസൊലേഷനില്‍ കഴിയുന്നവര്‍ കര്‍ശനമായ റൂം ക്വാറന്റൈന്‍ പാലിക്കണമെന്നും സംഘം നിര്‍ദേശിച്ചു. കോവിഡ് രോഗി രോഗബാധിതനാവുന്നതിന് രണ്ട് ദിവസം മുന്‍പ് തന്നെ രോഗം പരത്താന്‍ തുടങ്ങുന്നതിനാല്‍ കോണ്‍ടാക്ട് ട്രേസിങ് ആ രീതിയില്‍ കൂടി നടത്തണമെന്ന് സംഘം നിര്‍ദേശിച്ചു.
കാഞ്ഞങ്ങാട് നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഓഫീസില്‍ ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് കേന്ദ്ര സംഘവുമായി ചര്‍ച്ച നടത്തി. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എ.വി. രാംദാസ്, ജില്ലാ സര്‍വ്വേലന്‍സ് ഓഫീസര്‍ ഡോ. എ.ടി. മനോജ്, കണ്‍ട്രോള്‍ സെല്‍ നോഡല്‍ ഓഫീസര്‍ ഡോ. ഡാല്‍മിറ്റ നിയ ജെയിംസ്, മറ്റു നോഡല്‍ ഓഫീസര്‍മാരായ ഡോ. അനു എലിസബത്ത് അഗസ്റ്റിന്‍, ഡോ. മാത്യു ജെ. വാളംപറമ്പില്‍, ഡോ. പ്രസാദ് തോമസ്, ഡോ. സുശോഭ് കുമാര്‍ എന്നിവര്‍ കേന്ദ്രസംഘവുമായി സംസാരിച്ചു. തുടര്‍ന്ന് ചീഫ് സെക്രട്ടറിയെ ഓണ്‍ലൈനായി തങ്ങളുടെ നിഗമനങ്ങള്‍ അവതരിപ്പിച്ചു. തുടര്‍ന്ന് അജാനൂര്‍ പഞ്ചായത്തിലെ കണ്ടെയ്ന്‍മെന്റ് സോണായ ഒമ്പതാം വാര്‍ഡിലെയും പുല്ലൂര്‍-പെരിയ പഞ്ചായത്തിലെ കണ്ടെയ്ന്‍മെന്റ് സോണായ പന്ത്രണ്ടാം വാര്‍ഡിലെയും കോവിഡ് രോഗികളുമായും കുടുംബങ്ങളുമായും സംഘം നേരിട്ട് സംസാരിച്ച് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി. ജില്ലാ കലക്ടറും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ഒപ്പം ഉണ്ടായിരുന്നു.

Related Articles
Next Story
Share it