തിരുവനന്തപുരം/ഹൈദരാബാദ്: പേരൂര്‍ക്കടയിലെ അനുപമ എസ്. ചന്ദ്രന്റെ കുഞ്ഞിന്റെ ദത്തെടുപ്പ് നടപടികള്‍ തിരുവനന്തപുരം കുടുംബ കോടതി സ്റ്റേ ചെയ്തു. സര്‍ക്കാറിന്റെ ആവശ്യം അംഗീകരിച്ചാണ് കോടതി നടപടി. കോടതി നവംബര്‍ ഒന്നിന് വിശദമായ വാദം കേള്‍ക്കും. ദത്തെടുക്കല്‍ വിശയവുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനില്‍ക്കുന്നുവെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേസില്‍ കക്ഷി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് അനുപമ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. അതിനിടെ ശിശുക്ഷേമ സമിതിക്ക് കോടതിയുടെ രൂക്ഷവിമര്‍ശനവുമുണ്ടായി. കുഞ്ഞിനെ ഉപേക്ഷിച്ചതാണോ കൈമാറിയതാണോ എന്ന് വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.
കുട്ടിയുടെ അമ്മ ജീവിച്ചിരിപ്പുണ്ടെന്നും ദത്തെടുക്കല്‍ നടപടികള്‍ സംബന്ധിച്ച് പൊലീസും സര്‍ക്കാരും അന്വേഷണം നടത്തുന്നുണ്ടെന്നും കഴിഞ്ഞ ദിവസം സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ഇക്കാര്യങ്ങളില്‍ തീരുമാനമാകുന്നത് വരെ ദത്തില്‍ തീര്‍പ്പുകല്‍പ്പിക്കരുതെന്ന ആവശ്യമാണ് സര്‍ക്കാര്‍ കോടതിയില്‍ ഉന്നയിച്ചത്. സര്‍ക്കാരിന്റെ ഹര്‍ജി അംഗീകരിച്ചുകൊണ്ടാണ് ദത്തെടുക്കല്‍ നടപടി കോടതി സ്റ്റേ ചെയ്തത്.
അതിനിടെ, അനുപമയുടെ കുഞ്ഞിനെ ദത്തെടുത്തത് ആന്ധ്രയിലെ അധ്യാപക ദമ്പതികളാണെന്ന വിവരം കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. നിയമപരമായ എല്ലാ നടപടികളും പൂര്‍ത്തിയാക്കിയാണ് കേരളത്തിലെ ശിശുക്ഷേമ സമിതി വഴി ദത്തെടുത്തതെന്നും കുഞ്ഞ് സുരക്ഷിതമായി, സന്തോഷത്തോടെ തങ്ങള്‍ക്കൊപ്പമുണ്ടെന്നും അധ്യാപക ദമ്പതികള്‍ വ്യക്തമാക്കി. കേരളത്തിലെ സംഭവങ്ങള്‍ മാധ്യമങ്ങളിലൂടെ അറിഞ്ഞിരുന്നുവെന്നും വിവാദമായ സംഭവമായതിനാല്‍ മാധ്യമങ്ങളോട് കൂടുതല്‍ ഒന്നും പറയുന്നില്ലെന്നും ഇരുവരും വ്യക്തമാക്കി.