കാഞ്ഞങ്ങാട്: അമ്പലത്തറയിൽ സംഘർഷം.യു. ഡി.എഫ് സ്ഥാനാർഥിയെ ഒരു സംഘം ആക്രമിച്ചു. വിവരമറിഞ്ഞെത്തിയ പൊലീസ് സംഘത്തിന് നേരെ കല്ലും കുപ്പികളുമെറിഞ്ഞ് ജീപ്പ് തകർത്തു. അക്രമികളെ തുരത്താൻ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. ഏഴാം വാർഡ് സ്ഥാനാർത്ഥി കൃഷ്ണകുമാറിനെയാണ് ഒരു സംഘം വളഞ്ഞുവച്ച് മർദ്ദിച്ചത്. ഈ വിവരമറിഞ്ഞെത്തിയ പൊലീസിനു നേരെയാണ് അക്രമമുണ്ടായത്.പൊലീസുകാർക്കും പരുക്കേറ്റു. അമ്പലത്തറ ഇൻസ്പെക്ടർ ദാമോദരന്റെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘത്തിനു നേരെയാണ് സോഡ കുപ്പിയും കല്ലുകളും വലിച്ചെറിഞ്ഞത്. ഇൻസ്പെക്ടർ ദാമോദരൻ, സിവിൽ പൊലീസ് ഓഫീസർമാരായ രജ്ഞിത്ത്, രാജേഷ് എന്നിവർക്കു പരക്കേറ്റു. അതിനിടെ യു. ഡി. എഫ് ബൂത്ത് ഏജൻറ് അസൈനാറിനെ ഒരു സംഘം ശുചിമുറിയിൽ പൂട്ടിയിട്ടു. മറ്റൊരു ഏജൻറ് മുനീറിനെയും മർദിച്ചു.