ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് അന്വേഷണകമ്മീഷന് റിപ്പോര്‍ട്ട്. ജയലളിതയും തോഴി ശശികലയും 2012 മുതല്‍ നല്ല ബന്ധത്തിലായിരുന്നില്ലെന്ന് ജസ്റ്റിസ് അറുമുഖ സ്വാമി കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ജയലളിതയുടെ മരണം അന്വേഷിക്കാനായി സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷനാണ് നിര്‍ണായക വിവരങ്ങള്‍ പുറത്തു വിട്ടത്. 2016 സെപ്റ്റംബര്‍ 22ന് ജയലളിതയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷമുള്ള കാര്യങ്ങള്‍ രഹസ്യമാക്കി വച്ചു. ഗുരുതര ഹൃദ്രോഗമുണ്ടായിരുന്ന ജയലളിതയ്ക്ക് അമേരിക്കയിലുള്ള ഡോക്ടര്‍മാര്‍ ആന്‍ജിയോപ്ലാസ്റ്റിയോ ശസ്ത്രക്രിയയോ വേണമെന്ന് ശുപാര്‍ശ ചെയ്തിരുന്നെങ്കിലും നടത്തിയില്ല. എയിംസിലെ മെഡിക്കല്‍ സംഘം ചികിത്സാ കാലയളവിനിടെ ജയലളിത ചികിത്സയിലിരുന്ന അപ്പോളോ ആസ്പത്രി സന്ദര്‍ശിച്ചെങ്കിലും മുന്‍ മുഖ്യമന്ത്രിക്ക് ശരിയായ ചികിത്സ കിട്ടിയില്ല.
ചികിത്സയ്ക്കിടെ പുറത്തു വന്ന മെഡിക്കല്‍ റിപ്പോര്‍ട്ടുകളില്‍ വലിയ വൈരുദ്ധ്യങ്ങള്‍ ഉണ്ടെന്നും ജസ്റ്റിസ് അറുമുഖ സ്വാമി ചൂണ്ടിക്കാട്ടുന്നു. ജയലളിതയുടെ ആരോഗ്യനിലയെപ്പറ്റി ചികിത്സാസംഘം വ്യാജ പ്രസ്താവനകളിറക്കി. ജയലളിതയുടെ മരണ സമയം സംബന്ധിച്ചും വ്യക്തത കുറവുണ്ട്. മരണം സംഭവിച്ചെങ്കിലും ആ വിവരം മറച്ചു വച്ചു. ഒരു ദിവസം കഴിഞ്ഞാണ് മരണ വിവരം പുറത്തുവിട്ടതെന്ന് ദൃക്സാക്ഷി മൊഴികളില്‍ നിന്ന് വ്യക്തമാകുന്നതായും അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. 2016 ഡിസംബര്‍ 5ന് രാത്രി 11.30ന് മരിച്ചതായാണ് ഔദ്യോഗിക സ്ഥിരീകരണം വന്നത്. എന്നാല്‍ ഡിസംബര്‍ 4ന് ഉച്ചക്ക് ശേഷം 3നും 3.30നും ഇടയിലാകണം മരണമെന്ന് തെളിവുകളേയും ദൃക്സാക്ഷികളേയും ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. ജയലളിതയുടെ തോഴി ശശികല, ഡോ. ശിവകുമാര്‍, അന്നത്തെ ആരോഗ്യ സെക്രട്ടറി ഡോ. ജെ.രാധാകൃഷ്ണന്, മുന്‍ ആരോഗ്യമന്ത്രി സി. വിജയ് ഭാസ്കര്‍ എന്നിവര്‍ക്കെതിരെ കേസെടുക്കാനും കമ്മീഷന് നിര്‍ദേശിച്ചു.