മൊഗ്രാല്‍: ജില്ലയിലെ കടലോര ജനതയുടെ സുരക്ഷക്ക് സമഗ്രമായ പഠനവും ശാസ്ത്രീയമായ പദ്ധതികളും ആവിഷ്‌കരിച്ച് നടപ്പിലാക്കണമെന്ന് ആവശ്യമുയരുന്നു.
കാലവര്‍ഷം തുടങ്ങിയാല്‍ കടലോര നിവാസികളുടെ നെഞ്ചിടിപ്പ് തുടങ്ങും. പതിറ്റാണ്ടുകളായി മത്സ്യത്തൊഴിലാളികള്‍ അടക്കമുള്ള തീരദേശവാസികളുടെ ദുരിതക്കാഴ്ചയാണ് കടലോര മേഖലയില്‍ കാണാനാവുന്നത്. തീരം തീരദേശവാസികള്‍ക്ക് സുരക്ഷിതമല്ല എന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിനില്‍ക്കുന്നു.
മഞ്ചേശ്വരം മുതല്‍ വലിയപറമ്പ് വരെ ഏകദേശം 85 കിലോമീറ്റര്‍ കടല്‍ത്തീരത്ത് വര്‍ഷാ വര്‍ഷം കടലാക്രമണം മൂലം തീരം 200 മുതല്‍ 300 മീറ്ററുകളോളം കടലെടുക്കുന്ന കാഴ്ചയാണ്. വീടുകളും തെങ്ങുകളും റോഡുകളും കടലാക്രമണത്തില്‍ തകര്‍ന്നു വീഴുന്നു. ഇതുമൂലം ഓരോ വര്‍ഷവും കടലോര മേഖലയില്‍ കോടികളുടെ നഷ്ടമാണ് ഉണ്ടാവുന്നത്. കടലാക്രമണം രൂക്ഷമായ ചില ഇടങ്ങളില്‍ പ്രളയത്തിന് സമാനമായ അവസ്ഥയാണ് ഉള്ളത്. കടലാക്രമണം ചെറുക്കാന്‍ ചെറുതും വലുതുമായ കുറെ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കാന്‍ അധികൃതര്‍ ശ്രമിക്കുന്നുണ്ടെങ്കിലും അതിനൊന്നും കടലേറ്റത്തെ ചെറുക്കാനുള്ള ശേഷി ഉണ്ടാവുന്നില്ല. സര്‍ക്കാര്‍ ഖജനാവിന്റെ കുറെ പണം വര്‍ഷാവര്‍ഷം കടലിലിട്ടു കളയുന്നുവെന്ന് മാത്രം.
2017ല്‍ ജില്ലയില്‍ തീരദേശ ജനതയുടെ ദുരിതമറിയാന്‍ കടലാക്രമണം രൂക്ഷമായ പ്രദേശങ്ങള്‍ നിയമസഭാ സമിതി സന്ദര്‍ശിച്ചിരുന്നു.
ദുരിതം നേരിട്ടു മനസിലാക്കിയിട്ടും ശാസ്ത്രീയമായ ഒരു പദ്ധതികള്‍ പോലും നടപ്പിലാക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടില്ല. വര്‍ഷംതോറും ഉള്ള കടല്‍ക്ഷോഭത്തിന് ദുരിതം പേറാന്‍ ഇനിയും കടലോര ജനതയ്ക്ക് ശക്തിയില്ല. കാലവര്‍ഷം തുടങ്ങിയാല്‍ കടലിന്റെ ഒച്ച കേട്ട് ഉറക്കമില്ലാത്ത രാത്രികളാണ് കടലോര നിവാസികളുടേത്. കേന്ദ്രസര്‍ക്കാറിന്റെ സമഗ്രവും ശാസ്ത്രീയവുമായ തീര പരിപാലന പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കണമെന്ന് മൊഗ്രാല്‍ ദേശീയവേദി ആവശ്യപ്പെട്ടു. എം.പിമാര്‍ അടങ്ങുന്ന കേന്ദ്രസംഘം തീരപ്രദേശം സന്ദര്‍ശിക്കുകയും ദുരിതം നേരിട്ട് മനസിലാക്കണമെന്നുംദേശീയവേദി ആവശ്യപ്പെട്ടു.