തിരുവനന്തപുരം: തലശ്ശേരിയിലെ ബിജെപി പ്രകടനത്തിനിടെ നടത്തിയ വിദ്വേഷ പ്രചരണത്തിനെതിരെ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവിടെ ആരുടെയും ആരാധന സ്വതന്ത്ര്യം ഇല്ലാതാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരാധനാ സ്വാതന്ത്ര്യം ആരെങ്കിലും ഇല്ലാതാക്കാന്‍ ശ്രമിച്ചാല്‍ അവ സംരക്ഷിക്കുന്നതിനായി കമ്മ്യൂണിസ്റ്റുകാര്‍ മുന്നിലുണ്ടാകുമെന്നും ഒരു വിഭാഗത്തെ ശത്രുക്കളാക്കി മാറ്റാന്‍ എന്ത് നുണയും പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം തലശ്ശേരിയില്‍ നടത്തിയ പ്രകടനത്തിലാണ് ബിജെപി വര്‍ഗീയ കലാപത്തിന് വഴിയൊരുക്കുന്ന രീതിയില്‍ വിദ്വേഷ മുദ്രാവാക്യങ്ങള്‍ വിളിച്ചത്. മുസ്ലിംകളുടെ ആരാധനാ സ്വാതന്ത്ര്യത്തിനെതിരെയും ബാങ്കുവിളിക്കെതിരെയും മുദ്രാവാക്യം വിളിക്കുകയും പള്ളികള്‍ തകര്‍ക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
ഹലാല്‍ വിവാദത്തിലും മുഖ്യമന്ത്രി പ്രതകരിച്ചു. ഹലാല്‍ ഭക്ഷണം ഇവിടെ നല്‍കുമെന്ന് ഒരു സ്ഥാപനവും എഴുതിവെച്ചിട്ടില്ല. മാര്‍ക്കറ്റിംഗിന് വേണ്ടി ചില സ്ഥാപനങ്ങള്‍ ഹലാല്‍ എന്ന് രേഖപ്പെടുത്തുന്നു. എല്ലാ വിഭാഗത്തിലെ കച്ചവടക്കാരും ഇത്തരം ഉല്‍പന്നം നല്‍കുന്നുണ്ടെന്നിരിക്കെ എന്തിനാണ് മതസ്പര്‍ദ്ധ വളര്‍ത്തുന്നതെന്നും പിണറായി വിജയന്‍ ചോദിച്ചു. സംസ്ഥാനത്ത് വലിയ തോതിലുള്ള അവിശുദ്ധ കൂട്ടുകെട്ട് തെരഞ്ഞെടുപ്പിന് ശേഷവും തുടരുന്നുണ്ടെന്നും ഒരു വിഭാഗത്തെ ശത്രുക്കളാക്കി കാണാനുള്ള ശ്രമം തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വഖഫ് ബോര്‍ഡ് നിയമനം പിഎസ്സിക്ക് വിടണമെന്ന് വഖഫ് ബോര്‍ഡ് തീരുമാനിച്ചതാണ്. മുസ്ലിംകള്‍ക്ക് എതിരായ തീരുമാനമെന്ന് വരുത്താനാണ് ലീഗ് ശ്രമം നടത്തിയത്. പള്ളിയെ പ്രതിഷേധ വേദിയാക്കുന്ന ലീഗ് നിലപാട് സംഘ്പരിവാറുകര്‍ക്കുള്ള പച്ചക്കൊടിയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.