മന്ത്രച്ചരടില്‍ കുരുങ്ങുന്ന കുരുന്നുകള്‍

കുട്ടികളുടെ മാനസികാരോഗ്യ പരിചരണം വളരെ പ്രധാനപ്പെട്ട ഒരു വിഷയമാണ്. എന്നാല്‍ മിക്ക രക്ഷിതാക്കളും കുഞ്ഞുങ്ങളുടെ മാനസിക ആര്യോഗ്യ നില മെച്ചപ്പെടുത്തുന്നതില്‍ ശ്രദ്ധ ചെലുത്താറില്ല എന്നതാണ് വസ്തുത.മാനസികാരോഗ്യ പ്രശ്‌നങ്ങളില്‍ അന്‍പതു ശതമാനവും പതിനാല് വയസ്സിനു മുന്‍പ് ആരംഭിക്കുന്നു എന്നതാണ് ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തല്‍. രണ്ട് വയസ്സ് മുതല്‍ പതിനൊന്നു വയസ്സ് വരെ കുട്ടികളുടെ മസ്തിഷ്‌ക്കത്തിനു പക്വത പ്രാപിക്കുന്ന കാലഘട്ടമായതിനാല്‍ ഈ ഘട്ടത്തില്‍ മനസില്‍ രൂപപ്പെടുന്നതു ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കും എന്നതുമാണ് മനഃശാസ്ത്രജ്ഞരുടെ നിഗമനം.കുട്ടികളുടെ മാനസിക സമ്മര്‍ദ്ദം ഏറെ ചര്‍ച്ചചെയ്യപ്പെടുന്നുണ്ടെങ്കിലും […]

കുട്ടികളുടെ മാനസികാരോഗ്യ പരിചരണം വളരെ പ്രധാനപ്പെട്ട ഒരു വിഷയമാണ്. എന്നാല്‍ മിക്ക രക്ഷിതാക്കളും കുഞ്ഞുങ്ങളുടെ മാനസിക ആര്യോഗ്യ നില മെച്ചപ്പെടുത്തുന്നതില്‍ ശ്രദ്ധ ചെലുത്താറില്ല എന്നതാണ് വസ്തുത.
മാനസികാരോഗ്യ പ്രശ്‌നങ്ങളില്‍ അന്‍പതു ശതമാനവും പതിനാല് വയസ്സിനു മുന്‍പ് ആരംഭിക്കുന്നു എന്നതാണ് ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തല്‍. രണ്ട് വയസ്സ് മുതല്‍ പതിനൊന്നു വയസ്സ് വരെ കുട്ടികളുടെ മസ്തിഷ്‌ക്കത്തിനു പക്വത പ്രാപിക്കുന്ന കാലഘട്ടമായതിനാല്‍ ഈ ഘട്ടത്തില്‍ മനസില്‍ രൂപപ്പെടുന്നതു ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കും എന്നതുമാണ് മനഃശാസ്ത്രജ്ഞരുടെ നിഗമനം.
കുട്ടികളുടെ മാനസിക സമ്മര്‍ദ്ദം ഏറെ ചര്‍ച്ചചെയ്യപ്പെടുന്നുണ്ടെങ്കിലും രക്ഷിതാക്കളുടെ അശ്രദ്ധമൂലമോ അറിവില്ലായ്മ കൊണ്ടോ കുട്ടികള്‍ മനോരോഗിയായി മാറുന്നുണ്ട് എന്ന സത്യം ആരും തിരിച്ചറിയുന്നില്ല. മിക്ക കുട്ടികളിലും കാണാറുള്ള അകാരണമായ ഭയമാണ് പല രോഗങ്ങള്‍ക്കും കാരണമാകുന്നത്.
ഇരുട്ട് കാണുമ്പോഴുള്ള ഭയം, ഉറക്കത്തില്‍ ഭയപ്പാടോടു കൂടി ഞെട്ടിയുണരുക, ബാത്റൂമില്‍ തനിച്ച് പോകാനുള്ള ഭയം തുടങ്ങി ബാധ കൂടിയതാണെന്ന് വിധിയെഴുതി മന്ത്രവാദ ചികിത്സ തേടുന്ന കുട്ടികളെ വരെ നാം കാണാറുണ്ട്. കുഞ്ഞുങ്ങളുടെ ശൂന്യമായ മനസ്സിനെ മലിനമാക്കുന്ന ഇത്തരം ചിന്തകളുടെ ഉറവിടം കണ്ടെത്തി അത് പരിഹരിക്കുന്നതിന് പകരം കുരുന്നുകളെ മന്ത്രച്ചരടില്‍ കുരുക്കി മന്ത്രമോതുന്ന മാതാപിതാക്കളെയാണ് നാം കാണുന്നത്.
ഭാവനയില്‍ നെയ്‌തെടുത്ത ഭൂത പ്രേത കഥകള്‍ പറഞ്ഞ് കുഞ്ഞുങ്ങളെ അനുസരിപ്പിക്കുന്ന പരീക്ഷണം ഇന്നും തുടരുന്നു എന്നതാണ് കുഞ്ഞുങ്ങളെ ഇത്തരം പ്രശ്‌നങ്ങളിലേക്ക് നയിക്കുന്ന പ്രധാന കാരണം.
തലമുറകളായി കൈമാറികിട്ടിയ അന്ധ വിശ്വാസങ്ങള്‍ മസ്തിഷ്‌കത്തില്‍ പേറി നടക്കുന്ന രക്ഷിതാക്കള്‍ സ്വന്തം കുഞ്ഞുങ്ങള്‍ക്കും അത് പകര്‍ന്നു നല്‍ന്നു എന്നത് ഖേദകരമാണ്. മസ്തിഷ്‌കത്തിലേക്ക് അടിച്ചേല്‍പിക്കുന്ന ഇത്തരം ചിന്തകള്‍ മാത്രമല്ല കുട്ടികളുടെ മുന്നില്‍വെച്ചുള്ള അനാവശ്യ സംസാരവും നമ്മള്‍ നിയന്ത്രിക്കേണ്ടതുണ്ട്.
നാലാള്‍ കൂടിയ നേരത്ത് പൊടിപ്പും തൊങ്ങലും ചേര്‍ത്ത് ഭൂത പ്രേത പിശാചുക്കളുടെ കഥ പറയുമ്പോള്‍ അത്ഭുതത്തോടെ ശ്രദ്ധിച്ചിരിക്കുന്ന കുട്ടികളെ നാം ശ്രദ്ധിക്കാറേയില്ല എന്നതാണ് വാസ്തവം. ആള്‍താമസമില്ലാത്ത ഒറ്റപ്പെട്ട വീടുകളെ പ്രേതാലയമാക്കി കഥ മെനയാനും ബാധകൂടലിനും ബാധയൊഴിപ്പിക്കലിനും അനുഭവ സാക്ഷ്യം വഹിക്കാനുമൊരുങ്ങുമ്പോള്‍ നിരന്തരം അത് കേട്ടുകൊണ്ടിരിക്കുന്ന പിഞ്ചു പൈതങ്ങളുടെ മനസ്സ് താളം തെറ്റിപ്പോകുമെന്ന ബോധവും നമുക്കുണ്ടാവേണ്ടതുണ്ട്. സുന്ദരമായ ഈ പ്രപഞ്ചത്തെ അദൃശ്യമായ ദുഷ്ട ശക്തികളുടെ ഒരു വിഹാര കേന്ദ്രമായി ചിത്രീകരിക്കുന്നതിലൂടെ പുതിയ ചിന്തകളിലൂടെ വളര്‍ന്നു വരേണ്ട കുഞ്ഞുങ്ങളെ അന്ധകാരത്തിലേക്ക് തള്ളിവിടുകയാണ് നമ്മള്‍ ചെയ്യുന്നത്. പിഞ്ചു കുഞ്ഞുങ്ങളുടെ ഇളം മനസ്സില്‍ അറിഞ്ഞോ അറിയാതെയോ നമ്മള്‍ പാകുന്ന അന്ധ വിശ്വാസങ്ങളുടെ വിഷവിത്തുകള്‍ അവരുടെ മാനസിക വളര്‍ച്ചയെ എത്രത്തോളം ബാധിക്കുമെന്നത് നമ്മള്‍ തിരിച്ചറിയണം.
മാനസിക സംഘര്‍ഷം നേരിടുന്ന കുട്ടികള്‍ അതിന്റെ മൂര്‍ദ്ധന്യാവസ്ഥയിലാണ് ചില അസ്വസ്ഥതകള്‍ പ്രകടമാക്കുന്നതെങ്കിലും ഏറിയ ശതമാനം കുട്ടികളും കടുത്ത മാനസിക ആസ്വസ്ഥകള്‍ നേരിടുന്നവരാണെന്ന് നമ്മള്‍ തിരിച്ചറിയുന്നില്ല.
കുട്ടികള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്ന അമിത പഠന ഭാരവും മറ്റുള്ള കുട്ടികളുമായി താരതമ്യം ചെയ്ത് പഠന മികവ് തെളിയിക്കാന്‍ പെടാപാട് പെടുന്ന മാതാപിതാക്കളുടെ ശാസനയും ശിക്ഷയും കൂടിയാകുമ്പോള്‍ അമിതമായതോ നീണ്ടുനില്‍ക്കുന്നതോ ആയ മാനസിക സമ്മര്‍ദ്ദം ഹാനീകരമാകുകയും പല ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്യുമെന്നാണ് മനഃശാസ്ത്ര പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. കുട്ടികളുടെ കൊച്ചു കൊച്ചു പ്രശ്‌നങ്ങള്‍ നമുക്ക് നിസ്സാരമെന്ന് തോന്നുമെങ്കിലും കുഞ്ഞു മനസ്സുകള്‍ക്ക് അത് താങ്ങാവുന്നതിലും അധികമായിരിക്കും. കുട്ടികളുടെ ശാരീരിക ആരോഗ്യ പരിപാലനത്തിനോടൊപ്പം തന്നെ മാനസിക ആരോഗ്യവും മെച്ചപ്പെടുത്താന്‍ നമ്മള്‍ സമയം കണ്ടെത്തണം. കുട്ടികള്‍ ജീവിതത്തില്‍ നേരിടുന്ന പ്രതിസന്ധിഘട്ടങ്ങളില്‍ താങ്ങായിനിന്നുകൊണ്ട് അവരുടെ വൈകാരികാരോഗ്യം ശക്തിപ്പെടുത്തണം.
അവരില്‍ കാണുന്ന ചെറിയ ഭാവ മാറ്റങ്ങള്‍ പോലും നിരീക്ഷിച്ചു കാര്യകാരണങ്ങള്‍ കണ്ടെത്തി ഫലപ്രദമായ നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും അവര്‍ക്ക് നല്‍കേണ്ടതുണ്ട്. കുട്ടികളുമായി കൂട്ടുകൂടി അവര്‍ക്ക് എന്തും നമ്മളോട് തുറന്ന് പറയാന്‍തക്ക വിധം അവരുടെ മനസ്സിനെ നമ്മള്‍ പാകപ്പെടുത്തിയെടുക്കണം. എന്നാല്‍ മാത്രമേ അവരുമായി ആശയവിനിമയം നടത്താനും അവരുടെ സങ്കടങ്ങളും പരിഭവങ്ങളും പരാതികളും മനസ്സിലാക്കാനും അത് പരിഹരിക്കാനും അവര്‍ക്ക് സ്വാന്തനമേകാനും നമുക്ക് സാധിക്കുകയുള്ളു.
ശാസ്ത്രസാങ്കേതികയുടെ നൂറുമേനിയില്‍ തിളങ്ങി നില്‍ക്കുന്ന ഈ ലോകത്ത് അറിവിന്റെ പുതിയ വാതായാനങ്ങള്‍ തേടി പോകേണ്ട കുരുന്നുകളെ എന്നോ കാലഹരണപ്പെട്ടുപോയ മന്ത്രചരടില്‍ തളച്ചിടാതെ അറിവിന്റെ പടവുകള്‍ കയറി അവരും പറന്നുയരട്ടെ വാനോളം.....


-ഇബ്രാഹിം കനിയംകുണ്ട്‌

Related Articles
Next Story
Share it