തെരുവുകളിലെല്ലാം ആഘോഷപ്പൊലിമ; മുഖം താഴ്ത്തി മെസ്സി ആരാധകര്‍

ടി.എ. ഷാഫിദോഹ: ഖത്തര്‍ ലോകകപ്പിലെ തങ്ങളുടെ ആദ്യ മല്‍സരത്തില്‍ തന്നെ അര്‍ജന്റീന സൗദി അറേബ്യയോട് തോറ്റത് ആരാധകരുടെ ഇടനെഞ്ചില്‍ ഇടിത്തീയായാണ് പതിച്ചത്.സൗദി ലോക ഫുട്‌ബോളിലെ പ്രബലമായ ഒരു രാജ്യം തന്നെയാണെങ്കിലും 2022 ഖത്തര്‍ ലോകകപ്പില്‍ ചാമ്പ്യന്മാരാകുമെന്ന് പ്രതീക്ഷിച്ച അര്‍ജന്റീനയെ അട്ടിമറിച്ച് വിജയം നേടുമെന്ന് അധികമാരും പ്രതീക്ഷിച്ചതല്ല. ദോഹയിലെ ലെസൈര്‍ സ്റ്റേഡിയം ഇന്നലെ നിറഞ്ഞുകവിഞ്ഞിരുന്നു. നട്ടുച്ച നേരത്തായിരുന്നു മല്‍സരമെങ്കിലും വലിയ ചൂടില്ലാത്ത കാലാവസ്ഥ അനുഗ്രഹമായി. ഏതാണ്ട് 85,000 കാണികള്‍ നിറഞ്ഞ ഗ്യാലറി. ഗ്രൗണ്ട് നിറഞ്ഞ് കളിച്ചു അര്‍ജന്റീനയും സൗദി-അറേബ്യയും. […]

ടി.എ. ഷാഫി
ദോഹ: ഖത്തര്‍ ലോകകപ്പിലെ തങ്ങളുടെ ആദ്യ മല്‍സരത്തില്‍ തന്നെ അര്‍ജന്റീന സൗദി അറേബ്യയോട് തോറ്റത് ആരാധകരുടെ ഇടനെഞ്ചില്‍ ഇടിത്തീയായാണ് പതിച്ചത്.
സൗദി ലോക ഫുട്‌ബോളിലെ പ്രബലമായ ഒരു രാജ്യം തന്നെയാണെങ്കിലും 2022 ഖത്തര്‍ ലോകകപ്പില്‍ ചാമ്പ്യന്മാരാകുമെന്ന് പ്രതീക്ഷിച്ച അര്‍ജന്റീനയെ അട്ടിമറിച്ച് വിജയം നേടുമെന്ന് അധികമാരും പ്രതീക്ഷിച്ചതല്ല. ദോഹയിലെ ലെസൈര്‍ സ്റ്റേഡിയം ഇന്നലെ നിറഞ്ഞുകവിഞ്ഞിരുന്നു. നട്ടുച്ച നേരത്തായിരുന്നു മല്‍സരമെങ്കിലും വലിയ ചൂടില്ലാത്ത കാലാവസ്ഥ അനുഗ്രഹമായി. ഏതാണ്ട് 85,000 കാണികള്‍ നിറഞ്ഞ ഗ്യാലറി. ഗ്രൗണ്ട് നിറഞ്ഞ് കളിച്ചു അര്‍ജന്റീനയും സൗദി-അറേബ്യയും. തിങ്ങിനിറഞ്ഞ ഗ്യാലറിയില്‍ നേര്‍ പകുതിയും അര്‍ജന്റീനക്കൊപ്പമായിരുന്നുവെങ്കിലും ആവേശം ഇത്തിരി കൂടുതല്‍ സൗദിക്കൊപ്പം നിന്നവര്‍ക്കായിരുന്നു.
മെസ്സി പെനാല്‍റ്റി കിക്കിലൂടെ നേടിയ ആശ്വാസഗോള്‍ മാത്രമായിരുന്നു അര്‍ജന്റീനയുടെ സന്തോഷം. എന്നാല്‍ രണ്ടു ഗോളുകള്‍ തിരിച്ചടിച്ച് സൗദി അറേബ്യ അവരെ പിടിച്ചു കെട്ടുകയും തകര്‍ക്കുകയും ചെയ്തു കളഞ്ഞു. ഇന്നലെ ആദ്യം നടന്ന ഈ മല്‍സരത്തിന് ശേഷം മൂന്നു കളികള്‍ കൂടി ഉണ്ടായിരുന്നുവെങ്കിലും സൗദിയുടെ അട്ടിമറി വിജയത്തിന്റെ പൊലിമയില്‍ ആ മല്‍സരങ്ങളൊന്നും വേണ്ട വിധത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടില്ല.
അര്‍ജന്റീനയുടെ അപ്രതീക്ഷിത തോല്‍വി തന്നെയായിരുന്നു ഖത്തറിലെ ഓരോ പൗരന്റെയും ചുണ്ടിലെ വര്‍ത്തമാന വിഷയം. സൗദി അറേബ്യയുടെ വിജയം ആഘോഷപ്പൂത്തിരിയായി എങ്ങും നിറഞ്ഞു ജ്വലിച്ചു. ഇന്നലെ ദോഹയിലെ തെരുവുകളിലെല്ലാം ഈ ആഘോഷം അലയടിക്കുന്നുണ്ടായിരുന്നു. മുഴുവന്‍ സ്ട്രീറ്റുകളിലും പച്ച ജേഴ്‌സി അണിഞ്ഞ് നിറഞ്ഞു തുള്ളുന്ന ആരാധകര്‍, തനത് വേഷത്തിലെത്തിയ സൗദി അറേബ്യക്കാര്‍, അവര്‍ക്ക് ചുറ്റും വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍…
ദോഹയിലെ ഇറാനി സൂക്ക് ജനനിബിഢമായിരുന്നു. അവര്‍ തെരുവില്‍ നൃത്തം വെക്കുന്നു. ആടിപ്പാടുന്നു. അറബിയില്‍ ജയാരവങ്ങള്‍ മുഴക്കി പതാകകള്‍ ആകാശത്ത് പറത്തുന്നു. ആ ആരവങ്ങളില്‍ ഞങ്ങളും ലയിച്ചു. സുഹൃത്തുക്കളായ ലുഖ്മാനും ഷഫീഖ് ചെങ്കളവും ഷഹ്‌സാദും നാസര്‍ പട്ടേലും ഇബ്രാഹിം ബാങ്കോടും ഇഖ്ബാല്‍ കൊട്ടയാടിയും എനിക്കൊപ്പമുണ്ട്. സൗദിയുടെ വിജയ താളങ്ങള്‍ക്കൊപ്പം അവരും നൃത്തം വെച്ചു. ഞങ്ങള്‍ മാത്രമല്ല, ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്ന് ഒഴുകിയെത്തിയ പല രാജ്യക്കാരും.
അര്‍ജന്റീനയുടെ പരാജയത്തിന്റെ നിരാശകളില്‍ മുങ്ങിയവരും ഏറെയാണ്. ദോഹയില്‍ ഇന്നലെ ഏറെയും കണ്ടത് അര്‍ജന്റീനയുടെ ജേഴ്‌സി അറിഞ്ഞവരെയാണ്. എല്ലാ ജേഴ്‌സിയുടേയും പിന്നിലെ നമ്പര്‍ 10 ആയിരുന്നു. മെസ്സി എന്ന അഞ്ച് അക്ഷരങ്ങളും. വലിപ്പച്ചെറുപ്പമില്ലാതെ, ലിംഗഭേദമില്ലാതെ, വെളുപ്പില്‍ നീല വരകളുള്ള ജേഴ്‌സി അണിഞ്ഞ ആരാധക കൂട്ടങ്ങള്‍. ആ മുഖങ്ങളിലെല്ലാം വലിയ നിരാശ നിഴലിച്ചിരുന്നു. അപ്പോഴും ഇത് അര്‍ജന്റീനയുടെ ആദ്യ മത്സരമല്ലേ, തിരിച്ചുവരുമെന്നും മെസ്സി കളിക്കളത്തിലെ രാജകുമാരനായി വാഴുമെന്നുമുള്ള പ്രതീക്ഷകള്‍ അവരുടെയൊക്കെ മുഖങ്ങളില്‍ കാണാമായിരുന്നു.
ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരങ്ങള്‍ ആരംഭിച്ച് മൂന്നുദിവസങ്ങള്‍ പിന്നിട്ടുവെങ്കിലും ഏറ്റവും ശ്രദ്ധേയവും ചര്‍ച്ചാവിഷയവുമായ മത്സരം അര്‍ജന്റീന-സൗദി അറേബ്യ പോരാട്ടം തന്നെയായിരുന്നു.
ഖത്തറിലെ ഇന്ത്യക്കാര്‍ക്ക്, പ്രത്യേകിച്ച് മലയാളികള്‍ക്കുള്ള കളിയാവേശം വിവരണാതീതമാണ്. 14 മത്സരങ്ങള്‍ വരെ കാണാനുള്ള ടിക്കറ്റ് വലിയ വില കൊടുത്ത് വാങ്ങിയ തളങ്കര ബാങ്കോട്ടെ കെ.എഫ്.സി. ബഷീര്‍ അര്‍ജന്റീനയുടെ കടുത്ത ആരാധകനാണ്. വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു മത്സരത്തിനു വേണ്ടി ബഷീര്‍ ടിക്കറ്റെടുത്തത് ഭീമമായ തുക നല്‍കിയാണ്. ഏതാണ്ട് എല്ലാ മത്സരങ്ങളും കാണണമെന്നും ലോകത്തിന്റെ സന്തോഷത്തില്‍ അലിയണമെന്നും പോറ്റമ്മയായ ഖത്തറിനോടുള്ള ആഭിമുഖ്യം പൂര്‍ണമായും പ്രകടിപ്പിക്കുമെന്നും വലിയ ആവേശത്തോടെ പറയുന്നുണ്ടായിരുന്ന മറ്റൊരു സുഹൃത്തിനെയും കണ്ടു. ഖത്തര്‍ ഉല്‍സവപ്പറമ്പാണിപ്പോള്‍. ലോകോത്സവത്തിന്റെ പൂരപ്പരമ്പ്.
ദോഹ ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ കാല് കുത്തിയത് മുതല്‍ ആ ആഘോഷപ്പൊലിമയുടെ നിറച്ചാര്‍ത്തുകള്‍ അലിഞ്ഞാസ്വദിക്കുന്നുണ്ട് ഞങ്ങള്‍. വിമാനത്താവളത്തില്‍ കുഞ്ഞു ക്ലാസില്‍ ഗാവയുടെ രുചി ഒഴിച്ചു തന്ന അറബി ഓരോ പൗരനെയും ഖത്തറിന്റെ ഹൃദയത്തിലേക്ക് പുഞ്ചിരിയോടെ വരവേല്‍ക്കുന്നു. ഈത്തപ്പഴത്തിന്റെ മാധുര്യം നാവിലേക്ക് പകര്‍ന്ന് തന്ന് നെഞ്ച് നെഞ്ചോട് ചേര്‍ത്ത് വെച്ച് സ്വീകരിക്കുന്നു. ഹയാ ഉള്ളവര്‍ക്ക് (വിവിധ രാജ്യങ്ങളില്‍ നിന്ന് മുന്‍കൂട്ടി ബുക്ക് ചെയ്ത് മത്സരം കാണാന്‍ എത്തുന്നവര്‍ക്ക്) വിമാനത്താവളത്തില്‍ നിന്ന് വിവിധ കമ്പനികളുടെ സൗജന്യ സിം കാര്‍ഡുകള്‍ നല്‍കുന്നുണ്ട്. മെട്രോ യാത്രയും ബസ് യാത്രയുമെല്ലാം സൗജന്യം. ദോഹ മെട്രോയുടെ അതൃപ്പങ്ങള്‍ വിളമ്പിയാല്‍ തീരില്ല. ഖത്തര്‍ പഴയ ഖത്തറല്ല. പുതിയ അല്‍ഭുതങ്ങളുടെ പറുദീസയാണിപ്പോള്‍.

Related Articles
Next Story
Share it