കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ അന്തരിച്ചു

കൊച്ചി: പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ (83) അന്തരിച്ചു. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. കോവിഡ് ബാധിതനായി ഏതാനും ആഴ്ചകള്‍ക്കു മുമ്പ് കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഒരാഴ്ച മുമ്പ് കോവിഡ് നെഗറ്റീവ് ആവുകയും ആരോഗ്യ സ്ഥിതി മെച്ചപ്പെടുകയും ചെയ്തുവെങ്കിലും ആരോഗ്യനില വീണ്ടും വഷളായി അന്ത്യം സംഭവിക്കുകയായിരുന്നു. രാഷ്ട്രീയ കാര്‍ട്ടൂണുകളുടെ കുലപതി എന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള യേശുദാസന്‍ രാജ്യത്തെ എണ്ണം പറഞ്ഞ കാര്‍ട്ടൂണിസ്റ്റുകളിലൊരാളാണ്. കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ സ്ഥാപക ചെയര്‍മാനും കേരള ലളിതകലാ അക്കാദമിയുടെ മുന്‍ പ്രസിഡണ്ടുമാണ്. ആലപ്പുഴ ജില്ലയില്‍ മാവേലിക്കരയ്ക്കടുത്ത് […]

കൊച്ചി: പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ (83) അന്തരിച്ചു. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. കോവിഡ് ബാധിതനായി ഏതാനും ആഴ്ചകള്‍ക്കു മുമ്പ് കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഒരാഴ്ച മുമ്പ് കോവിഡ് നെഗറ്റീവ് ആവുകയും ആരോഗ്യ സ്ഥിതി മെച്ചപ്പെടുകയും ചെയ്തുവെങ്കിലും ആരോഗ്യനില വീണ്ടും വഷളായി അന്ത്യം സംഭവിക്കുകയായിരുന്നു.
രാഷ്ട്രീയ കാര്‍ട്ടൂണുകളുടെ കുലപതി എന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള യേശുദാസന്‍ രാജ്യത്തെ എണ്ണം പറഞ്ഞ കാര്‍ട്ടൂണിസ്റ്റുകളിലൊരാളാണ്. കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ സ്ഥാപക ചെയര്‍മാനും കേരള ലളിതകലാ അക്കാദമിയുടെ മുന്‍ പ്രസിഡണ്ടുമാണ്. ആലപ്പുഴ ജില്ലയില്‍ മാവേലിക്കരയ്ക്കടുത്ത് ഭരണിക്കാവ് സ്വദേശിയാണ്. 1938 ജൂണ്‍ 12 നായിരുന്നു ജനനം. 1955 ല്‍ കോട്ടയത്തുനിന്ന് പ്രസിദ്ധീകരിച്ച ഒരു മാസികയിലായിരുന്നു ആദ്യ കാര്‍ട്ടൂണ്‍. ജനയുഗം, ശങ്കേഴ്‌സ് വീക്കിലി, ബാലയുഗം, കട്ട് കട്ട് തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ പ്രവര്‍ത്തിച്ചു. അസാധു, ടക് ടക്, ടിക് ടിക് എന്നീ പ്രസിദ്ധീകരണങ്ങള്‍ നടത്തി. 1985 മുതല്‍ 2010 വരെ മനോരമയില്‍ സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റായിരുന്നു. വനിതയിലെ മിസിസ് നായര്‍, മനോരമ ദിനപത്രത്തിലെ പോക്കറ്റ് കാര്‍ട്ടൂണ്‍ 'പൊന്നമ്മ സൂപ്രണ്ട്' എന്നിവയടക്കം ഒട്ടേറെ പ്രശസ്ത പംക്തികളുടെ സ്രഷ്ടാവായിരുന്നു യേശുദാസന്‍.
പ്രഥമദൃഷ്ടി, അണിയറ, പോസ്റ്റ്‌മോര്‍ട്ടം, വരയിലെ നായനാര്‍, വരയിലെ ലീഡര്‍, താഴേക്കിറങ്ങി വരുന്ന ഴ തുടങ്ങിയ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. കെ.ജി ജോര്‍ജിന്റെ 'പഞ്ചവടിപ്പാല'ത്തിന് സംഭാഷണമെഴുതി. എന്റെ പൊന്നുതമ്പുരാന്‍ എന്ന സിനിമയുടെ തിരക്കഥയും എഴുതിയിട്ടുണ്ട്. പലതവണ മികച്ച കാര്‍ട്ടൂണിസ്റ്റിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയിട്ടുണ്ട്. ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ട്ടൂണിസ്റ്റ്‌സ് 2001 ല്‍ ലൈഫ് ടൈം അവാര്‍ഡ് നല്‍കി ആദരിച്ചു. എന്‍.വി. പൈലി പുരസ്‌കാരം, സ്വദേശാഭിമാനി കേസരി പുരസ്‌കാരം, വി. സാംബശിവന്‍ സ്മാരക പുരസ്‌കാരം, പി.കെ. മന്ത്രി സ്മാരക പുരസ്‌കാരം, ബി. എം. ഗഫൂര്‍ കാര്‍ട്ടൂണ്‍ അവാര്‍ഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. ഭാര്യ: മേഴ്‌സി. മക്കള്‍: സാനു വൈ. ദാസ്, സേതു വൈ. ദാസ്, സുകുദാസ്.
സംസ്‌കാരം വ്യാഴാഴ്ച രാവിലെ 11നു ശേഷം ചിറ്റൂര്‍ സെന്റ് മേരീസ് സെമിത്തേരിയില്‍ നടക്കും.

Related Articles
Next Story
Share it