തിരുവനന്തപുരം: രാജ്യമറിയുന്ന പ്രമുഖ മാധ്യമപ്രവര്ത്തകന് ബി.ആര്.പി ഭാസ്കര്‍ അന്തരിച്ചു. 92 വയസായിരുന്നു. തിരുവനന്തപുരത്ത് സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. ഏഷ്യാനെറ്റ് ന്യൂസിന്റെ അമരക്കാരില്‍ ഒരാളായ ഇദ്ദേഹം സ്വദേശാഭിമാനി പുരസ്കാരം അടക്കം നിരവധി ബഹുമതികള്‍ നേടിയിട്ടുണ്ട്.
ദി ഹിന്ദു, ദി സ്റ്റേറ്റ്സ്മാന്, ഡെക്കാണ് ഹെറാള്‍ഡ്, പേട്രിയറ്റ്, യു.എന്‍.ഐ അടക്കമുളള മാധ്യമ സ്ഥാപനങ്ങളില്‍ 70 വര്‍ഷത്തോളം ജോലി ചെയ്ത ഭാസ്കര്‍ നവഭാരതംപത്രം ഉടമ എ.കെ. ഭാസ്കറിന്റെയും മീനാക്ഷിയുടെയും മകനായി 1932 മാര്‍ച്ച് 12ന് കൊല്ലം കായിക്കരയിലാണ് ജനിച്ചത്. നവഭാരതത്തില്‍ അച്ഛന് അറിയാതെ അപരനാമത്തില്‍ വാര്‍ത്തയെഴുതിയാണ് തുടക്കം. 1952ല്‍ ദ ഹിന്ദുവില്‍ ട്രെയിനിയായി. 14 വര്‍ഷം ദ ഹിന്ദു, സ്റ്റേറ്റ്സ്മാന്, പേട്രിയറ്റ് എന്നീ പത്രങ്ങളില്‍ ജോലി ചെയ്തു. 1966ല്‍ ദേശീയ വാര്‍ത്താ ഏജന്‍സിയായ യു.എന്‍.ഐയില്‍ ചേര്‍ന്നു. കൊല്‍ക്കത്തയിലും കശ്മീരിലും യു.എന്‍.ഐയുടെ ബ്യൂറോ ചീഫായിരുന്നു. കശ്മീര്‍ ഭരണകൂടത്തിനെതിരെ വാര്‍ത്ത നല്‍കിയതിന് ബി.ആര്.പിക്കെതിരേ വധശ്രമമുണ്ടായി. ഡെക്കാണ് ഹെറാള്‍ഡില്‍ 1984 മുതല്‍ മാധ്യമപ്രവര്‍ത്തകനായി. ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ ആരംഭിച്ചപ്പോള്‍ വാര്‍ത്താ വിഭാഗം ഉപദേഷ്ടാവായിരുന്നു. ‘പത്രവിശേഷം’ എന്ന മാധ്യമ വിമര്‍ശന പംക്തിയിലൂടെ ടെലിവിഷന്‍ മീഡിയയില്‍ അദ്ദേഹം ശ്രദ്ധേയ സാന്നിധ്യമായിരുന്നു. 1991ല്‍ പത്രപ്രവര്‍ത്തന ജോലിയില്‍ നിന്ന് വിരമിച്ചു. കേരള സര്‍ക്കാരിന്റെ സ്വദേശാഭിമാനി കേസരി മാധ്യമ പുരസ്കാരം 2014 ല്‍ ലഭിച്ചു. ‘ന്യൂസ് റൂം’ എന്ന പേരില്‍ ആത്മകഥ പ്രസിദ്ധീകരിച്ചു. 2023ലെ മികച്ച ആത്മകഥയ്ക്കുളള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ഈ കൃതിക്ക് ലഭിച്ചു. ഭാര്യ രമയും ഏകമകള്‍ ബിന്ദു ഭാസ്കറും ജീവിച്ചിരിപ്പില്ല.