ഹോംനഴ്‌സിനെ കഴുത്ത് ഞെരിച്ചുകൊന്ന് തെങ്ങിന്‍തോപ്പില്‍ കുഴിച്ചുമൂടിയ കേസില്‍ ആണ്‍സുഹൃത്തിന് ജീവപര്യന്തം കഠിനതടവ്; കൂട്ടാളിക്ക് അഞ്ചുവര്‍ഷം തടവ്

കാസര്‍കോട്: ഹോംനഴ്‌സിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം തെങ്ങിന്‍ തോപ്പില്‍ കുഴിച്ചുമൂടിയ കേസില്‍ ഒന്നാം പ്രതിയായ ആണ്‍സുഹൃത്തിന് കോടതി ജീവപര്യന്തം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചു. കേസിലെ ഒന്നാംപ്രതിയും ഹോംനഴ്‌സിങ്ങ് സ്ഥാപന ഉടമയുമായ നീലേശ്വരം കണിച്ചിറയിലെ സതീശന്‍(44)നെയാണ് കാസര്‍കോട് അഡീഷണല്‍ സെഷന്‍സ്(ഒന്ന്) കോടതി ജഡ്ജി എ മനോജ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ രണ്ട് വര്‍ഷം അധികതടവ് അനുഭവിക്കാനും കോടതി ഉത്തരവിട്ടു. രണ്ടാം പ്രതി മാഹി സ്വദേശി ബെനഡിക്ട് ജോണ്‍ എന്ന ബെന്നി(60)ക്ക് അഞ്ച് വര്‍ഷം […]

കാസര്‍കോട്: ഹോംനഴ്‌സിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം തെങ്ങിന്‍ തോപ്പില്‍ കുഴിച്ചുമൂടിയ കേസില്‍ ഒന്നാം പ്രതിയായ ആണ്‍സുഹൃത്തിന് കോടതി ജീവപര്യന്തം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചു. കേസിലെ ഒന്നാംപ്രതിയും ഹോംനഴ്‌സിങ്ങ് സ്ഥാപന ഉടമയുമായ നീലേശ്വരം കണിച്ചിറയിലെ സതീശന്‍(44)നെയാണ് കാസര്‍കോട് അഡീഷണല്‍ സെഷന്‍സ്(ഒന്ന്) കോടതി ജഡ്ജി എ മനോജ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ രണ്ട് വര്‍ഷം അധികതടവ് അനുഭവിക്കാനും കോടതി ഉത്തരവിട്ടു. രണ്ടാം പ്രതി മാഹി സ്വദേശി ബെനഡിക്ട് ജോണ്‍ എന്ന ബെന്നി(60)ക്ക് അഞ്ച് വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം അധികതടവ് അനുഭവിക്കണം. ശനിയാഴ്ച വൈകിട്ട് മൂന്നുമണിക്ക് ശേഷമാണ് പ്രതികള്‍ക്കുള്ള ശിക്ഷ കോടതി പ്രഖ്യാപിച്ചത്. ഇരുവരും കുറ്റക്കാരാണെന്ന് വെള്ളിയാഴ്ച കോടതി കണ്ടെത്തിയിരുന്നു. ചെറുവത്തൂര്‍ ബസ് സ്റ്റാന്റിനടുത്തുള്ള കെട്ടിടത്തിലെ ഹേംനഴ്‌സിംഗ് സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്ന തൃക്കരിപ്പൂര്‍ ഒളവറ മാവില കോളനിയിലെ രജനി(34)യെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. ഒന്നാം പ്രതി സതീശന്‍ മനുഷ്യമനസാക്ഷിയെ നടുക്കിയ ക്രൂരമായ കൊലപാതകമാണ് നടത്തിയതെന്നും മരണം വരെ കഠിനതടവ് അനുഭവിക്കണമെന്നുമാണ് വിധിന്യായത്തിലുള്ളത്.
2014 സെപ്തംബര്‍ 12 മുതല്‍ രജനിയെ കാണാതായതിനെ തുടര്‍ന്ന് പിതാവ് കണ്ണന്‍ ചന്തേര പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചതോടെ രജനിയുടെ തിരോധാനത്തില്‍ സംശയമുയര്‍ന്നു. ഇതോടെ അന്നത്തെ നീലേശ്വരം ഇന്‍സ്‌പെക്ടറായിരുന്ന യു പ്രേമന്‍ അന്വേഷണം ഏറ്റെടുത്ത് രജനിയുടെ ഫോണ്‍വിളികളുടെ വിശദാംശങ്ങള്‍ ശേഖരിക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ സതീശനെ ചോദ്യം ചെയ്യലിന് വിധേയനാക്കുകയും ചെയ്തതോടെയാണ് രജനിയെ കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടിയതാണെന്ന് വ്യക്തമായത്. 2014 ഒക്ടോബര്‍ 20നാണ് രജനിയുടെ മൃതദേഹം നീലേശ്വരം കണിച്ചിറയിലെ തെങ്ങിന്‍ തോപ്പില്‍ പൊലീസ് കണ്ടെത്തിയത്. ബെന്നി പ്രസിഡണ്ടായ മദര്‍ തെരേസ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ചെറുവത്തൂരിലെ സ്ഥാപനത്തില്‍ സതീശനും രജനിയും ഒരുമിച്ച് ജോലി ചെയ്തിരുന്നു. ഇതിനിടെ രജനിയും ഭാര്യയും രണ്ട് മക്കളുമുള്ള സതീശനും തമ്മില്‍ അടുപ്പത്തിലായി. ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുകളുമുണ്ടായിരുന്നു. ഇതേച്ചൊല്ലി രണ്ടുപേരും അസ്വാരസ്യത്തിലായിരുന്നു. ഇതിനിടെ തന്നെ വിവാഹം ചെയ്യണമെന്ന് രജനി ആവശ്യപ്പെട്ടെങ്കിലും സതീശന്‍ വഴങ്ങിയില്ല. ഇതിന്റെ പേരില്‍ 2014 സെപ്തംബര്‍ 12ന് സ്ഥാപനത്തില്‍ വെച്ച് സതീശനും രജനിയും തമ്മില്‍ വഴക്കുകൂടി. 12ന് പുലര്‍ച്ചെ മൂന്ന് മണിയോടെ ഇതേ പ്രശ്‌നത്തിന്റെ പേരില്‍ വഴക്കു കൂടുന്നതിനിടെ സതീശന്‍ രജനിയെ മര്‍ദ്ദിച്ചു. അടിയേറ്റ് രജനി വാതിലില്‍ തലയിടിച്ച് വീഴുകയും ബോധം നഷ്ടമാവുകയും ചെയ്തു. ഇതോടെ സതീശന്‍ രജനിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം ബെഡ്ഷീറ്റില്‍ പൊതിഞ്ഞ് സ്ഥാപനത്തിലെ കിടപ്പുമുറിയിലും ബാത്ത്‌റൂമിലുമായി സൂക്ഷിച്ചു. പിന്നീട് സതീശന്‍ മദര്‍ തെരേസ ചാരിറ്റബിള്‍ ട്രസ്റ്റ് പ്രസിഡണ്ടായ ബെന്നിയെ വിളിച്ചുവരുത്തുകയും സെപ്റ്റംബര്‍ 14ന് പുലര്‍ച്ചെ ഇരുവരും ചേര്‍ന്ന് സതീശന്‍ മുമ്പ് താമസിച്ചിരുന്ന നീലേശ്വരം കണിച്ചിറയിലെ വീടിന് സമീപത്തെ തെങ്ങിന്‍ തോപ്പില്‍ കുഴിച്ചുമൂടുകയും ചെയ്തുവെന്നാണ് കേസ്. അന്നത്തെ ജില്ലാ പൊലീസ് മേധാവി തോംസണ്‍ ജോസിന്റെ മേല്‍നോട്ടത്തിലുള്ള അന്വേഷണ സംഘത്തില്‍ ഇന്‍സ്‌പെക്ടര്‍മാരായ യു പ്രേമന്‍, പി.ആര്‍ മനോജ്, ദിവാകരന്‍, കുമാരന്‍, ദിനേശ് രാജ് എന്നിവരും ഉണ്ടായിരുന്നു. ഈ കേസില്‍ 14 സാക്ഷികളെ കോടതി വിസ്തരിച്ചു. പ്രോസിക്യൂഷന് വേണ്ടി ജില്ലാ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി രാഘവന്‍, എ ലോഹിതാക്ഷന്‍ എന്നിവര്‍ ഹാജരായി.

Related Articles
Next Story
Share it