കാസര്‍കോട്: ബി.ജെ.പിയിലെ ആഭ്യന്തരപ്രശ്നം മറനീക്കിപുറത്ത്. ഇന്നലെ ഒരുപറ്റം ബി.ജെ.പി പ്രവര്‍ത്തകര്‍ ജില്ലാകമ്മിറ്റി ഓഫീസിന് താഴിട്ടതും ഓഫീസ് ഉപരോധിച്ചതും പാര്‍ട്ടി നേതൃത്വത്തില്‍ വലിയ ഞെട്ടലുണ്ടാക്കി. കുമ്പള പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് വിഷയം അടക്കമുള്ള കാര്യങ്ങളില്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ അണികള്‍ തിരിഞ്ഞിരിക്കുകയാണ്.
പാര്‍ട്ടിയില്‍ സ്ഥിതിഗതികള്‍ സങ്കീര്‍ണമാവുകയാണെന്നാണ് ഇന്നലത്തെ സംഭവങ്ങള്‍ വ്യക്തമാക്കുന്നത്.
ബി.ജെ.പി പ്രവര്ത്തകന് അണങ്കൂരിലെ ജ്യോതിഷ് ആത്മഹത്യ ചെയ്ത സംഭവവും കുമ്പള ഗ്രാമപഞ്ചായത്തില്‍ സി.പി.എം-ബി.ജെ.പി കൂട്ടുകെട്ടെന്ന ആരോപണവും അടക്കമുള്ള പ്രശ്നങ്ങളാണ് ബി.ജെ.പിയില്‍ അസ്വസ്ഥത പടര്‍ത്തുന്നത്. ജോലിയില്ലാത്തതുമൂലമുള്ള സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ജ്യോതിഷിനെ അലട്ടിയിരുന്നുവെന്നും ഈ യുവാവിനെ പാര്‍ട്ടി സംരക്ഷിച്ചില്ലെന്നും പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തുന്നു. ഈ സാഹചര്യത്തിലാണ് ജ്യോതിഷ് ജീവനൊടുക്കിയതെന്നാണ് അവരുടെ ആരോപണം. പാര്‍ട്ടിക്കത്തെ പ്രശ്നങ്ങള്‍ക്കിടെ പി. രമേശ് ബി.ജെ.പി ജില്ലാ വൈസ് പ്രസിഡണ്ട് സേഥാനം രാജിവെച്ചത് കഴിഞ്ഞ ദിവസമാണ്. ബി.ജെ.പിയില്‍ പ്രതിസന്ധി രൂക്ഷമായതോടെ കര്‍ണാടകയില്‍ നിന്നുള്ള നേതാക്കള്‍ പ്രശ്നം ചര്‍ച്ച ചെയ്യാനായി കാസര്‍കോട്ടെത്തുമെന്ന് ഒരു നേതാവ് പറഞ്ഞു. ബി.ജെ.പിയുടെ താഴെ തട്ടില്‍ വരെ പ്രശ്നങ്ങള്‍ സങ്കീര്‍ണമാണ്. കുമ്പള പഞ്ചായത്തില്‍ കൊലക്കേസില്‍ കോടതി ശിക്ഷ വിധിച്ച പ്രതികൂടിയായ സി. പി.എം അംഗത്തിന് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനാകാന്‍ ബി.ജെ.പി അംഗങ്ങള്‍ വോട്ടുചെയ്തെന്ന വിവാദമാണ് ഇപ്പോള്‍ വീണ്ടും പ്രവര്‍ത്തകരുടെ രോഷം ക്ഷണിച്ചുവരുത്തിയിരിക്കുന്നത്.