ബദര്‍: പ്രതിരോധ സമരത്തിലെ വിജയ ചരിതം

റമദാന്‍ കടന്നു പോവുമ്പോള്‍ കൂടുതല്‍ തെളിച്ചമോടെ തെളിഞ്ഞു വരുന്ന ഓര്‍മ്മ വെളിച്ചമാണ് ബദര്‍. പോരാളികള്‍ക്ക് പാഠമാവേണ്ട ഒരുപാട് പാഠങ്ങള്‍ പഠിച്ചെടുക്കാവുന്ന ചരിത്ര ചെപ്പ്. യുദ്ധങ്ങള്‍ ഗതി നിശ്ചയിച്ച പഴയകാല ചരിത്രത്തില്‍ ബദര്‍ വേറിട്ടു നില്‍ക്കുന്നു, ഒരുപാട് കാരണങ്ങളിലൂടെ. സാധാരണ ഗതിയില്‍ രാജ്യം വെട്ടിപ്പിടിക്കാനായിരുന്നു യുദ്ധം. എന്നാല്‍ ബദര്‍ പ്രതിരോധത്തിനു വേണ്ടിയായിരുന്നു. ഏകനാം ഇലാഹ് അല്ലാഹു മാത്രമാണെന്ന് അറിയിക്കാനായിരുന്നു പ്രവാചക നിയോഗം. പ്രഥമ പ്രചാരണം സ്വന്തം കുടുംബങ്ങളിലേക്ക് തന്നെ. ഏറ്റെടുക്കാനും അംഗീകരിക്കാനും വിരലില്‍ എണ്ണാവുന്നവര്‍ മാത്രം. എതിര്‍ക്കാനുള്ളവര്‍ എണ്ണിത്തീര്‍ക്കാവുന്നതിലേറെ. […]

റമദാന്‍ കടന്നു പോവുമ്പോള്‍ കൂടുതല്‍ തെളിച്ചമോടെ തെളിഞ്ഞു വരുന്ന ഓര്‍മ്മ വെളിച്ചമാണ് ബദര്‍. പോരാളികള്‍ക്ക് പാഠമാവേണ്ട ഒരുപാട് പാഠങ്ങള്‍ പഠിച്ചെടുക്കാവുന്ന ചരിത്ര ചെപ്പ്.
യുദ്ധങ്ങള്‍ ഗതി നിശ്ചയിച്ച പഴയകാല ചരിത്രത്തില്‍ ബദര്‍ വേറിട്ടു നില്‍ക്കുന്നു, ഒരുപാട് കാരണങ്ങളിലൂടെ. സാധാരണ ഗതിയില്‍ രാജ്യം വെട്ടിപ്പിടിക്കാനായിരുന്നു യുദ്ധം. എന്നാല്‍ ബദര്‍ പ്രതിരോധത്തിനു വേണ്ടിയായിരുന്നു.
ഏകനാം ഇലാഹ് അല്ലാഹു മാത്രമാണെന്ന് അറിയിക്കാനായിരുന്നു പ്രവാചക നിയോഗം. പ്രഥമ പ്രചാരണം സ്വന്തം കുടുംബങ്ങളിലേക്ക് തന്നെ. ഏറ്റെടുക്കാനും അംഗീകരിക്കാനും വിരലില്‍ എണ്ണാവുന്നവര്‍ മാത്രം. എതിര്‍ക്കാനുള്ളവര്‍ എണ്ണിത്തീര്‍ക്കാവുന്നതിലേറെ.
നിരസിക്കുകയും നിഷേധിക്കുകയും ചെയ്യുന്നവര്‍ ശാരീരിക നിഷ്‌കാസത്തിനും കോപ്പുകൂട്ടി. ഉപരോധം, മര്‍ദ്ദനം, അവസാനം വീടു വളഞ്ഞുള്ള വധശ്രമം. പാലായനം ചെയ്യേണ്ടിവന്നു പ്രവാചകന് മദീനയിലേക്ക്.
സ്വസ്തമാവാന്‍ അവിടെയും സമ്മതിച്ചില്ല. വേരോടെ പിഴുതെറിയാന്‍ ശത്രുക്കളുടെ കോപ്പുകൂട്ടല്‍. അബുജഹലും കൂട്ടരും ആയിരങ്ങളായി അണിനിരന്നു. അന്യദേശത്ത് അഭയം തേടിയ പ്രവാചകനെയും അനുയായികളെയും വധിക്കാന്‍.
സ്ഥൈര്യത്തിന്റെ ദൂതുമായി ജിബ്‌രില്‍ വന്നു. പ്രതിരോധസമരത്തിന് നിങ്ങള്‍ക്ക് അനുവാദമുണ്ട്. അക്രമികളെ ജനങ്ങളില്‍ നിന്നും പ്രതിരോധിച്ചില്ലെങ്കില്‍ സര്‍വ്വ ആരാധന കേന്ദ്രങ്ങളും അവര്‍ തകര്‍ക്കും. അതിനാല്‍ പ്രതിരോധിക്കുക. ആയുധവും ആളും വേണ്ടത്രയില്ലെങ്കിലും ആവോളം ആത്മവിശ്വാസം പകരുന്നതായി ജിബ്‌രില്‍ നല്‍കിയ സന്ദേശം.
ഇസ്ലാമികമായത് എന്തും തെറ്റിദ്ധരിക്കപ്പെടുന്ന കാലത്ത് ഇസ്ലാമിക യുദ്ധങ്ങളെയും തെറ്റായി വായിക്കപ്പെടുന്നുണ്ട്. ഈ അവസ്ഥയില്‍ ആഴത്തില്‍ വായിക്കേണ്ടതാണ് 'ബദര്‍'. ഇത് ഒരു മതത്തിന്റെ നിലനില്‍പ്പിന്റെ പോരാട്ടമായിരുന്നില്ല. മാനവികതയുടെ സംരക്ഷണത്തിനായുള്ള പ്രതിരോധയജ്ഞമായിരുന്നു. അത് കൊണ്ടാണ് ഖുര്‍ആന്‍ അക്രമികള്‍ മതവിരുദ്ധരെന്ന് വിശേഷിപ്പിക്കുന്നതും അവരെ തടയാന്‍ കല്‍പ്പിച്ചതും. ഇസ്ലാമികതയുടെ അടിച്ചേല്‍പ്പിക്കലാണ് ദൈവം ഉദ്ദേശിച്ചതെങ്കില്‍ മസ്ജിദിന്റെ സംരക്ഷണത്തെ കുറിച്ച് മാത്രം ചിന്തിച്ചാല്‍ മതിയായിരുന്നു. ക്ഷേത്രവും ചര്‍ച്ചും സിനഗോഗും എല്ലാം ഇവിടെ ചര്‍ച്ചച്ചെയ്യപ്പെട്ടു.
പ്രവാചകരും അനുയായികളും അങ്ങോട്ട് ആക്രമിക്കാനായി പോയില്ല. മദീനയുടെ ഏറ്റവും സമീപ സ്ഥലത്തേക്ക് ശത്രുക്കള്‍ വരികയായിരുന്നു. എതിരാളികള്‍ അതിശക്തരായ ശത്രുക്കളായിട്ട് പോലും തടവില്‍ പിടിക്കപ്പെട്ടവരെ നിബന്ധനകള്‍ക്ക് വിധേയമായി മോചിപ്പിക്കുകയായിരുന്നു. ആ തടവുകാര്‍ക്കുള്ള നിബന്ധന പോലും അത്ഭുതമാണ്. മദീനയിലെ പത്താള്‍ക്ക് വീതം അക്ഷരജ്ഞാനം പകര്‍ന്നു നല്‍കുകയായിരുന്നു അവര്‍ക്ക് ചെയ്യാനുണ്ടായിരുന്ന ഏകകാര്യം.
മരിച്ചവരുടെ ജനാസകളെ കഴുകന്മാര്‍ക്കും തെരുവു പട്ടികള്‍ക്കും കടിച്ചു കീറാന്‍ വിട്ടുകൊടുത്തില്ല. മാന്യമായി അതൊക്കെയും സംസ്‌ക്കരിച്ചു. പുതിയൊരു യുദ്ധ സംസ്‌ക്കാരം അവിടുന്നു പഠിപ്പിച്ചുകൊടുക്കുകയായിരുന്നു. ഏത് പോരാട്ടത്തിനും അനിവാര്യത ആദര്‍ശ ഭദ്രതയാണ്. ആള്‍ ബലവും ആയുധ ബലവും മാത്രം വെച്ച് യുദ്ധം ജയിക്കാനാവില്ല. ശത്രുക്കളുടെ മൂന്നില്‍ ഒന്ന് പോലും എണ്ണബലമില്ലായിരുന്നു ഇസ്ലാമിക പക്ഷത്തിന്. തുരുമ്പെടുത്ത ആയുധങ്ങള്‍... അവ പോലും വിരലില്‍ എണ്ണാവുന്നവ മാത്രം. എന്നിട്ടും വിജയം ചെറുസംഘത്തിന്. ആദര്‍ശത്തിന്റെ ബലം ആയുധത്തിനും മുകളിലെന്ന് പഠിച്ചു ബദര്‍.
അനിവാര്യമായ നിലനില്‍പ്പിന് ജീവന്‍ സമര്‍പ്പിക്കാന്‍ മുന്നേറിയവര്‍ നേടിയ വിജയത്തെ മനുഷ്യ സമൂഹത്തിന്റെ പ്രയാണ വഴിയിലെ പ്രചോദനമായി നാം കാണണം. ചരിത്രത്തിന്റെയും സാഹചര്യത്തിന്റെയും നേര്‍വായന അനിവാര്യമാണ്. ബദര്‍ ദിനവും അത് അര്‍ഹിക്കുന്നു.

Related Articles
Next Story
Share it