ബി.എം അബ്ദുല്‍ റഹ്മാന്‍: ആ വേര്‍പാടിന് നാല് പതിറ്റാണ്ട്

മുന്‍ എം.എല്‍.എ. ബി.എം. അബ്ദുല്‍ റഹ്മാന്‍ വിട പറഞ്ഞിട്ട് നാല് പതിറ്റാണ്ടിനോടടുക്കുന്നു. കൃത്യമായി പറഞ്ഞാല്‍ 39 വര്‍ഷം പിന്നിടുന്നു. ഈ സന്ദര്‍ഭത്തില്‍ ഞാനോര്‍ത്തു പോകുന്നത് പഴയൊരു സംഭവമാണ്. ഞാനന്ന് കാസര്‍കോട് കോളേജില്‍ ബിരുദ വിദ്യാര്‍ത്ഥിയാണ്. അതേസമയം കെ.എസ്.യു വിന്റെ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവും അവിഭക്ത കണ്ണൂര്‍ ജില്ലാ പ്രസിഡണ്ടുമായിരുന്നു. കേരളത്തില്‍ തിരഞ്ഞെടുപ്പിന്റെ ആരവം ഉയര്‍ന്ന വേള. കൊണ്‍ഗ്രസ്സ് സംസ്ഥാന നേതാവ് കൂടിയായ മേലത്തില്‍ നിന്ന് ഒരു സന്ദേശം എനിക്ക് ലഭിക്കുകയുണ്ടായി. ഞാനും പ്രവര്‍ത്തകരും തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാകണമെന്ന്.ഞാന്‍ […]

മുന്‍ എം.എല്‍.എ. ബി.എം. അബ്ദുല്‍ റഹ്മാന്‍ വിട പറഞ്ഞിട്ട് നാല് പതിറ്റാണ്ടിനോടടുക്കുന്നു. കൃത്യമായി പറഞ്ഞാല്‍ 39 വര്‍ഷം പിന്നിടുന്നു. ഈ സന്ദര്‍ഭത്തില്‍ ഞാനോര്‍ത്തു പോകുന്നത് പഴയൊരു സംഭവമാണ്. ഞാനന്ന് കാസര്‍കോട് കോളേജില്‍ ബിരുദ വിദ്യാര്‍ത്ഥിയാണ്. അതേസമയം കെ.എസ്.യു വിന്റെ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവും അവിഭക്ത കണ്ണൂര്‍ ജില്ലാ പ്രസിഡണ്ടുമായിരുന്നു. കേരളത്തില്‍ തിരഞ്ഞെടുപ്പിന്റെ ആരവം ഉയര്‍ന്ന വേള. കൊണ്‍ഗ്രസ്സ് സംസ്ഥാന നേതാവ് കൂടിയായ മേലത്തില്‍ നിന്ന് ഒരു സന്ദേശം എനിക്ക് ലഭിക്കുകയുണ്ടായി. ഞാനും പ്രവര്‍ത്തകരും തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാകണമെന്ന്.
ഞാന്‍ പ്രിന്‍സിപ്പലിന്റെ മുറിയില്‍ ചെന്ന് എനിക്ക് ഏതാനും ദിവസത്തെ ലീവ് വേണമെന്നാവശ്യപ്പെടുന്ന ഒരു ലെറ്റര്‍ കൈമാറി. അവധി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് വേണ്ടിയാണെന്നറിഞ്ഞപ്പോള്‍ അദ്ദേഹത്തിന് ദേഷ്യം വന്നു. അദ്ദേഹം ശബ്ദമുയര്‍ത്തിക്കൊണ്ട് എന്നെ ഓഫീസ് മുറിയില്‍ നിന്ന് പുറത്താക്കി. വിവരം എന്നെ അനുകൂലിക്കുന്ന കോളേജിലെ വിദ്യാര്‍ത്ഥി സംഘടനകള്‍ അറിഞ്ഞു. അവര്‍ ഓഫീസ് മുറിക്ക് മുന്നില്‍ തടിച്ചുകൂടി. ഇതിനിടയില്‍ വിവരം അറിഞ്ഞ ബി.എം അബ്ദുല്‍ റഹ്മാന്‍ സാഹിബ് ക്യാമ്പസിലെത്തി നേരെ പ്രിന്‍സിപ്പലിന്റെ ഓഫീസിലേക്ക് കയറിപ്പോയി. പ്രശ്‌നം രമ്യതയില്‍ തീര്‍ത്തിട്ടാണ് അദ്ദേഹം പുറത്തുവന്നത്.
എല്ലായ്‌പ്പോഴും, ഒരു വിശുദ്ധ രാഷ്ട്രീയക്കാരന്റെ സൗമ്യമായ സമീപനമായിരുന്നു ബിഎമ്മിന്റേത്. ഏതു പ്രവൃത്തിയിലും കളങ്കം പുരളാത്ത ആത്മാര്‍ത്ഥതയും അതേസമയം ഉടയാത്ത ആദര്‍ശനിഷ്ഠയും. കാസര്‍കോടിന്റെ സര്‍വതോന്മുഖമായ പുരോഗതിക്ക് വേണ്ടി, നടത്തിയ ത്യാഗ നിര്‍ഭരമായ പ്രവര്‍ത്തനങ്ങള്‍ ആര്‍ക്കും മറക്കാനാവുമെന്ന് തോന്നുന്നില്ല. അക്കാര്യത്തില്‍ രാഷ്ട്രീയ പ്രതിയോഗികളുടെ പോലും സ്‌നേഹാദരങ്ങള്‍ പിടിച്ചു വാങ്ങാന്‍ അദ്ദേഹത്തിന് സാധിച്ചു. രാഷ്ട്രീയ രംഗത്തെന്ന പോലെ, കാസര്‍കോടിന്റെ വിദ്യാഭ്യാസ, സാംസ്‌കാരിക രംഗങ്ങളിലും ബിഎമ്മിന്റെ പ്രവര്‍ത്തനം ശ്ലാഘിക്കപ്പെടേണ്ടത് തന്നെ.
1973-74 കാലയളവില്‍ കാസര്‍കോട് വിദ്യാഭ്യാസ ജില്ലക്ക് 15 പ്രൈമറി സ്‌കൂളുകള്‍ കൊണ്ടുവന്നു എന്നത് ഇന്ന് പലര്‍ക്കും വിശ്വസിക്കാന്‍ തന്നെ പ്രയാസമാകും. സംസ്ഥാനത്തിന് മൊത്തം അനുവദിക്കപ്പെട്ടതിന്റെ 10 ശതമാനവും കാസര്‍കോടിന്. അതില്‍ കാസര്‍കോട് സബ് ജില്ലക്ക് മാത്രമായി 8 എണ്ണം ഉണ്ടായിരുന്നു. ഇത് ബി.എം അദ്രാന്‍ചാന്റെ സാമൂഹിക പ്രവര്‍ത്തനത്തിന്റെ തൊപ്പിയില്‍ ഒരു പൊന്‍തൂവല്‍ ചാര്‍ത്തിയ നേട്ടമായിരുന്നു. അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ചിന് കാസര്‍കോടിനോടും സാക്ഷാല്‍ ബിഎമ്മിനോടും ഉള്ള സ്‌നേഹ വായ്പിന്റെ അടയാളം കൂടിയാണത്.
മുസ്ലിം ഹൈസ്‌കൂളിന്റെ ആദ്യത്തെ സ്‌കൂള്‍ ലീഡര്‍ തിരഞ്ഞെടുപ്പ് ഒരു ചരിത്ര സംഭവമായി. ബി.എം അബ്ദുല്‍ റഹ്മാന്‍ എന്ന നെല്ലിക്കുന്നിലെ ഒരു വിദ്യാര്‍ത്ഥിയാണ് അന്ന് സ്‌കൂള്‍ ലീഡറായി തിരഞ്ഞെടുക്കപ്പെടുന്നത്. അത് പിന്നീടും ആവര്‍ത്തിക്കപ്പെടുകയുണ്ടായോ എന്നെനിക്ക് സംശയമാണ്. ബി.എം എന്ന രാഷ്ട്രീയ, സാമൂഹിക പ്രവര്‍ത്തകന്റെ ഒരു താരോദയത്തിനാണ് അന്ന് ആ സ്‌കൂള്‍ സാക്ഷ്യം വഹിച്ചത്. അതൊരു തുടക്കം മാത്രം. സാമൂഹിക ജീവിതത്തിലേക്കുള്ള ഒരു പച്ച കൊടി കാണിക്കല്‍. അന്നവിടെ ആ വിജയം കണ്ട കാലം തൊട്ട് താന്‍ നടന്നുപോയ എല്ലാ വഴികളിലും ബി.എം തന്റെ വ്യക്തിമുദ്ര പതിപ്പിക്കാന്‍ മറന്നില്ല എന്നതാണ് യാഥാര്‍ഥ്യം.
കാസര്‍കോടിന്റെ മുക്കിലും മൂലയിലും നടക്കുന്ന പൊതുയോഗങ്ങളില്‍ പങ്കെടുത്ത് വളരെ വൈകി തിരിച്ചെത്തുമ്പോള്‍ കാസര്‍കോട്ടെ ബീയെമ്മിന്റെ കട അദ്ദേഹത്തെ കാത്ത് തുറന്നു തന്നെ കിടക്കുന്നുണ്ടാവും. പിന്നെ അത് പൂട്ടി വേണം വീട്ടിലെത്താന്‍. സാമൂഹ്യപ്രവര്‍ത്തനത്തിനിടയില്‍ അത് മറന്നു പോയ ദിവസങ്ങളും കാണും. രാഷ്ട്രീയത്തില്‍ സജീവമായിരിക്കുന്ന കാലത്തു തന്നെ അദ്ദേഹം തന്റെ വിനോദോപാദികള്‍ ഒഴിവാക്കിയിരുന്നില്ല. വോളിബോളില്‍ പ്രദേശത്തെ അറിയപ്പെടുന്ന താരമായിരുന്നു.
ഏറെ അവഗണിക്കപ്പെട്ടു കിടന്നിരുന്ന വടക്കേ മലബാറിനെ വികസനത്തിന്റെ വെളിച്ചം എത്തിച്ചു പുരോഗതിയിലേക്ക് കൊണ്ടുവന്ന ജനപ്രതിനിധികളില്‍ മുന്‍പന്തിയിലാണ് ബി.എം അബ്ദുല്‍ റഹ്മാന്‍. ചന്ദ്രഗിരി പാലത്തിന് എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ ബി ആന്റ് ആര്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ സ്പെഷല്‍ ഓഫീസറായി നിയമിച്ചതും ബീയെമ്മിന്റെ പ്രവര്‍ത്തനങ്ങളില്‍ ഒന്നായി എടുത്തു പറയാം. കാസര്‍കോട് ജില്ലാ അനുവദിച്ചു കിട്ടാന്‍ അദ്ദേഹം ചെയ്ത പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്ലാഘനീയമാണ്.
1971ല്‍ കാസര്‍കോട് നിന്ന് തിരഞ്ഞെടുക്കപ്പെട്ട് നിയമസഭയില്‍ എത്തിയ അദ്ദേഹം ശുദ്ധ മലയാളത്തില്‍ പ്രസംഗിച്ചത് അന്ന് പലരെയും നെറ്റി ചുളിപ്പിച്ചു. ആ കന്നി പ്രസംഗത്തില്‍ തന്നെ കാസര്‍കോടിന്റെ ഒരു രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക ചിത്രം നിയമസഭക്ക് മുമ്പില്‍വെക്കാനും അദ്ദേഹം മറന്നില്ല. അതുകൊണ്ട് തന്നെ ബീയെമ്മിന്റെ ആ ആദ്യ പ്രസംഗം എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റുകയുണ്ടായി.
ബി.എമ്മിന്റെ രാഷ്ട്രീയ ജീവിതം തളങ്കരയിലെ സ്‌കൂള്‍ ലീഡര്‍ സ്ഥാനത്ത് നിന്ന് തുടങ്ങി പഞ്ചായത്ത് മെമ്പര്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍, എം.എല്‍.എ തുടങ്ങിയ പദവികള്‍ കയറിപ്പോയത് അനായാസമാണ്. മുനിസിപ്പല്‍ കൗണ്‍സിലര്‍ ആയിരിക്കെ തന്റെ നാടായ നെല്ലിക്കുന്നിന്റെ മുഖഛായ മാറ്റാനുള്ള സംരംഭത്തിന് തന്നെ തുടക്കം കുറിച്ചു. കേരളത്തിലെ മറ്റുള്ള മണ്ഡലങ്ങളിലേക്ക് അനുവദിക്കപ്പെടുന്നതെല്ലാം തന്റെ നിയോജക മണ്ഡലത്തിലും വേണം എന്ന് വാശി പിടിച്ചു വാങ്ങിയിരുന്ന എം.എല്‍.എയാണ് ബീയെമ്മെന്ന് അന്ന് പലരും പറഞ്ഞു കേട്ടിരുന്നു.
ടി. ഉബൈദ് സാഹിബിന്റെ സ്മരണക്കായി ആണ്ടുതോറും അഖില കേരള മാപ്പിളപ്പാട്ട് മത്സരം നടത്താനും ഉബൈദ് സ്മാരക ട്രോഫി സമ്മാനിക്കാനും മുന്‍പന്തിയില്‍ നിന്ന് നേതൃത്വം നല്‍കിയത് ബീയെമ്മാണ്. കാസര്‍കോടിന്റെ പുരോഗതിക്ക് വേണ്ടി ചന്ദ്രഭാനു കമ്മീഷന്‍ രൂപീകരണത്തിന്റെ ആവശ്യകതയെ കുറിച്ചു പുറം ലോകത്തെ അറിയിച്ചതും ഇദ്ദേഹം തന്നെ.
തന്റെ സമ്പാദ്യങ്ങളെല്ലാം പൊതുജന ക്ഷേമത്തിനും മറ്റും ചെലവഴിച്ചതോടെ തന്റെ അവസാന നാളുകളില്‍ കാര്യമായി ഒന്നും കൈയിലില്ലാത്ത അവസ്ഥ ബി.എമ്മിന് കൈവന്നിരുന്നു. ബി.എം തന്റെ സഹപ്രവര്‍ത്തകരോട് എന്നും ഉപദേശിക്കാറുള്ളത് അത്യാവേശം അരുത്, സമാധാനം കൈവെടിയരുത്, നമ്മുടെ ഭാഗത്ത് നിന്ന് ഒരു കുഴപ്പം ഉണ്ടാവാന്‍ പാടില്ല, അല്ലാഹു എന്നും ക്ഷമാശീലരുടെ കൂടെയാണ് എന്നൊക്കെയാണ്. മകന്‍ ബി.എ മഹമൂദ് പറയാറുണ്ട്. രാഷ്ട്രീയത്തില്‍ വലിയ വലിയ ആഗ്രഹങ്ങള്‍ സ്വപ്‌നം കാണാത്തത് കൊണ്ട് നഷ്ടബോധം ഉപ്പയെ ഒരിക്കലും സ്പര്‍ശിച്ചതേയില്ല എന്ന്. ജീവിതകാലം മുഴുവന്‍ ബി.എം തന്റെ ഹൃദയത്തില്‍ മര്‍ദ്ദിത വര്‍ഗത്തോടുള്ള അനുതാപം സൂക്ഷിച്ചത് നിമിത്തം അദ്ദേഹത്തിന് ദുര്‍ബല വിഭാഗത്തിന്റെ അത്താണിയാവാന്‍ കഴിഞ്ഞു.
തന്റെ ജീവിത യാത്രയില്‍ ബി.എം വഹിച്ച പദവികള്‍ ഏറെയാണ്. മലയാളം മഹാജനസഭയുടെ സ്ഥാപക അംഗമായിരുന്നു. പത്തു വര്‍ഷക്കാലം കാസര്‍കോട് നഗരസഭയുടെ സ്ഥിരം സമിതിയംഗം, 70ലും 79ലും കേരളം നിയമസഭാ അംഗം. ബി.എം ഇന്നും ഓര്‍ക്കപ്പെടുന്നു എന്നത് ഈ സമൂഹത്തിന്റെ സ്പന്ദനം തൊട്ടറിയാന്‍ ആദ്യാവസാനം ശ്രമിച്ചത് കൊണ്ട് കൂടിയാണ്. അത്തരമൊരു ജനകീയനായ നേതാവായിരുന്നു അദ്ദേഹം.
അദ്ദേഹത്തിന്റെ നിസ്വാര്‍ത്ഥ പ്രവര്‍ത്തനത്തിന് നാഥനില്‍ നിന്ന് തക്കതായ പ്രതിഫലം ലഭ്യമാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. കവി പി.എസിന്റെ രചനയില്‍ നിന്ന് ബീയെമ്മിനെ കുറിച്ചുള്ള ഈ വരികള്‍ കൂടി ചേര്‍ക്കട്ടെ.
'പോയവരാരും തിരിച്ചു വന്നില്ല നീ-
പോയ വഴിയിലിരുള്‍ വെട്ടം മാത്രം,
പക്ഷെ നീ കെടുത്തിയ നര ദീപമിതാ
അക്ഷയ ജ്യോതിസ്സായി ജ്വലിച്ചു നില്‍പ്പൂ'.


-സി.എല്‍ ഹമീദ്‌

Related Articles
Next Story
Share it