കാസർകോട്: കാസർകോട് പൊലീസിനുനേരെ ഗുണ്ടാ ആക്രമണത്തിൽ ടൗൺ എസ്।ഐ ഉൾപ്പെടെ നാല് പൊലീസുകാർക്ക് പരുക്കേറ്റു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മുന്ന എന്ന മുനീറിനെ ഏറെ സാഹസികമായി പൊലീസ് പിടികൂടി.
വൈകുന്നേരം അഞ്ചുമണിക്ക് കാസർകോട് അണങ്കൂരിലുള്ള ബാർ ഹോട്ടലിന് മുൻവശമാണ് സംഘർഷങ്ങളുടെ തുടക്കം. ബോവിക്കാനം അലൂർ സ്വദേശിയായ മുനീർ മദ്യപിച്ച് ബഹളം ഉണ്ടാകുന്നതായി പൊലീസിന് വിവരം ലഭിച്ചു. രണ്ട് പൊലീസുകാർ സ്ഥലത്തെത്തി ഇടപെട്ടപ്പോൾ, മുന്ന പൊലീസിനുനേരെ തിരിഞ്ഞു. പിന്നീട്
എസ്ഐ. വിഷ്ണുപ്രസാദ് അടക്കം കൂടുതൽ പൊലീസുകാർ സ്ഥലത്തെത്തി. എന്നാൽ കൂടുതൽ അക്രമാസക്തനായ മുന്ന ബാർ ഹോട്ടലിന് സമീപം പാർക്ക് ചെയ്തിരുന്ന കാറിന്റെ വൈപ്പർ ഇടിച്ച് ആക്രമിച്ചു. നെറ്റിക്കും കഴുത്തിലും പരുക്കേറ്റ SI- വിഷ്ണുപ്രസാദ്, സീനിയർ CPO, ബാബുരാജ്, സജിത്ത്, സനീഷ് എന്നിവർ ജനറൽ ആശുപത്രിയിൽ ചികിൽസ തേടി.
പിടിയിലായ മുന്ന പൊലീസ് സ്റ്റേഷനിലെത്തിച്ചിട്ടും ബഹളം തുടർന്നു. ഒടുവിൽ ഏറെ പണിപ്പെട്ടാണ് ലോക്കപ്പിലേക്ക് മാറ്റിയത്. 10 ക്രിമിനൽ കേസുകളിൽ പ്രതിയാണ് മുന്നയെന്ന് പൊലീസ് പറഞ്ഞു. പൊലീസിനെ ആക്രമിച്ചതിനും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും മുന്നയ്ക്കെതിരെ പുതിയ കേസ് എടുത്തിട്ടുണ്ട്.