ഓടക്കുഴലൂരിയാല്‍ വാല്‍ വളഞ്ഞുതന്നെ...

പേരൂര്‍ക്കട സംഭവം ഏപ്രില്‍ 23നാണ് നടന്നത്. മൂന്നാഴ്ച പിന്നിട്ട ശേഷമാണ് അത് വലിയ വാര്‍ത്തയാകുന്നതും നടപടിയുണ്ടാകുന്നതും. സാമ്പത്തികമായും സാമൂഹ്യമായും ഏറ്റവും പിന്നാക്കം നില്‍ക്കുന്ന കുടുംബമായതിനാലാണ് പരാതിപോലും വൈകിയതെന്ന് കരുതാം. പേരൂര്‍ക്കട സംഭവം അറിഞ്ഞതോടെ സര്‍ക്കാരും പൊലീസ് ഉന്നതരും ശക്തമായി ഇടപെട്ടു. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ ഏതെങ്കിലും ഒരു പൊലീസുകാരന്റെയോ ഏതാനും പൊലീസുകാരുടെയോ ചെയ്തിയാണെങ്കിലും അതിന്റെ കളങ്കം പൊലീസേനയ്ക്കാകെയാണ് വരുന്നത്. അതിനാല്‍ കസ്റ്റഡിയിലെടുക്കല്‍, അറസ്റ്റ്, കുറ്റാരോപിതരെ സ്റ്റേഷനില്‍ ചോദ്യം ചെയ്യല്‍ തുടങ്ങിയ കാര്യങ്ങളില്‍ മനുഷ്യാവകാശ ലംഘനമുണ്ടാകില്ലെന്ന് ഉറപ്പ് വരുത്താന്‍ സര്‍ക്കാര്‍ കര്‍ശനനടപടി സ്വീകരിക്കണം.
ചുവന്ന പൊട്ട് എന്ന പേരില്‍ രേഖ കെ.യുടെ ഒരു കഥയുണ്ട്. മാതൃഭൂമി ബുക്‌സ് പ്രസിദ്ധപ്പെടുത്തിയ നിന്നില്‍ ചേരുന്ന നേരത്ത് എന്ന സമാഹാരത്തില്‍. ബസ്സില്‍ നിന്ന് മാല മോഷ്ടിച്ചെന്ന പേരില്‍ ഒരു പാവപ്പെട്ട പെണ്‍കുട്ടിയെ ഒരു രാത്രിമുഴുവന്‍ പൊലീസ് സ്റ്റേഷനില്‍ മാനസികമായി പീഡിപ്പിക്കുന്നതാണ് കഥ. ആ കഥ വായിച്ചപ്പോള്‍ തോന്നിയത് പഴയ ഏതോ കാലത്ത് നടന്നിരിക്കാവുന്ന കഥ, ഭാവനയുടെ സ്പര്‍ശം ഏറെയുള്ള കഥ എന്നൊക്കെയാണ്. കാരണം ആധുനിക കാലത്ത് അത്ര ക്രൂരരും വഷളന്മാരുമായ പൊലീസുകാര്‍ നമ്മുടെ നാട്ടില്‍ ഉണ്ടാകുമോ എന്ന സംശയം. ആ സംശയം മാറിക്കിട്ടി. പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ പാവപ്പെട്ട ഒരു വീട്ടുവേലക്കാരിക്കുണ്ടായ അനുഭവം ചുവന്നപൊട്ട് എന്ന കഥയിലെ മേരിക്കുട്ടിയുടെ അനുഭവത്തിന് കുറെയൊക്കെ സമാനമാണ്. മേരിക്കുട്ടിയെ പൊലീസ് മാനസികമായി പീഡിപ്പിക്കുകയും തല്ലുകയും ചെയ്യുന്നതിന് പിന്നില്‍ മറ്റ് താല്‍പര്യങ്ങളുമുണ്ട്. പേരൂര്‍ക്കട സ്റ്റേഷനിലെ സംഭവത്തില്‍ അത്തരം ആരോപണമോ പരാതിയോ ഇല്ല. എന്നാല്‍ ഭര്‍ത്താവും രണ്ടുമക്കളുമുള്ള ദളിത് യുവതിയെ ഇരുപത് മണിക്കൂര്‍ നേരമാണ് സബ് ഇന്‍സ്പക്ടര്‍ പ്രസാദും സിവില്‍ പൊലീസ് ഓഫീസര്‍ പ്രസന്നനും വേറെ ചിലരും ചേര്‍ന്ന് മാനസികമായി പീഡിപ്പിച്ചത്.
പേരൂര്‍ക്കടയിലെ സംഭവം നടന്നത് ഏപ്രില്‍ 23നാണ്. പലവീടുകളിലായി വീട്ടുജോലി ചെയ്യുന്ന ബിന്ദുവിനെ അന്ന് വൈകീട്ട് ജോലികഴിഞ്ഞ് പോകുമ്പോള്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് വിളിക്കുന്നു. ഉടനെ സ്റ്റേഷനിലെത്തണമെന്നാണ് ആജ്ഞ. അവര്‍ എത്തുന്നു. പത്തിലും പന്ത്രണ്ടിലും പഠിക്കുന്ന പെണ്‍കുട്ടികളുടെ അമ്മയാണ്. സന്ധ്യക്കുമുമ്പേ വീട്ടിലെത്തണം. എന്തിനാണ് പൊലീസിന്റെ വിളിയെന്നറിയാതെ ആശങ്കയോടെ അവര്‍ സ്റ്റേഷനിലെത്തുന്നു. താന്‍ ജോലിക്കുനില്‍ക്കുന്ന ഒരു വീട്ടില്‍നിന്നുള്ള പരാതിയെ തുടര്‍ന്നാണ് വിളിപ്പിച്ചതെന്നറിയുന്നു. 18 ഗ്രാമുള്ള മാല കാണാനില്ല, വീട്ടില്‍ പണിക്കുവരുന്ന ബിന്ദുവിനെയാണ് സംശയം എന്നാണ് പരാതി. ബിന്ദുവിനെ പൊലീസ് ചോദ്യം ചെയ്യുന്നു. താന്‍ മാലയെടുത്തിട്ടില്ല, കണ്ടിട്ടില്ല, ആ വീട്ടില്‍ ആകെ മൂന്നുദിവസമേ ജോലിക്ക് പോയിട്ടുള്ളൂ, മാല കാണാതായെന്ന് പറയുന്ന ദിവസം അവിടെ പോയിട്ടില്ല എന്നെല്ലാം അവര്‍ മറുപടി പറയുന്നു. എന്നാല്‍ സബ് ഇന്‍സ്പക്ടറും അയാളുടെ ആജ്ഞാനുവര്‍ത്തികളായ പൊലീസുകാരും ബിന്ദുവിനെ കുറ്റവാളിയായി തീരുമാനിക്കുകയും ഉപദ്രവിക്കുകയുമായിരുന്നു. ബിന്ദുവിനെ കള്ളിയാക്കി ജനമധ്യത്തില്‍ പ്രദര്‍ശിപ്പിക്കുന്ന നിലയില്‍ അവരുടെ വീട്ടില്‍കൊണ്ടുപോയി പരിശോധന നടത്തുന്നു. അതും രാത്രി ഒമ്പത് മണിക്ക്. പതിനഞ്ചും പതിനേഴും വയസ്സുള്ള മക്കള്‍ ആ രംഗം കണ്ട് അപമാനത്തിന്റെയും സങ്കടത്തിന്റെയും പാരമ്യത്തില്‍. ഭാര്യയെ തിരഞ്ഞ് പൊലീസ് സ്റ്റേഷനിലെത്തിയ ഭര്‍ത്താവിനെ അധിക്ഷേപിക്കുന്നു. കട്ടുവെന്ന് സമ്മതിച്ചില്ലെങ്കില്‍ മക്കളെയും കസ്റ്റഡിയിലെടുക്കുമെന്ന ഭീഷണി. രാത്രി മുഴുവനും പിന്നെ ഏതാനും മണിക്കൂറും ഭക്ഷണമോ വെള്ളമോ കൊടുക്കാതെ സ്റ്റേഷനില്‍ നിര്‍ത്തിച്ച് ചോദ്യം ചെയ്യലെന്ന പേരില്‍ ഭേദ്യം ചെയ്യല്‍. കുടിക്കാന്‍ വെള്ളം ചോദിച്ചപ്പോള്‍ പ്രസന്നന്‍ എന്ന പൊലീസുകാരന്‍ കക്കൂസില്‍ പോയി അവിടത്തെ ബക്കറ്റില്‍നിന്ന് മുക്കിക്കുടിച്ചോ എന്ന് സൗമനസ്യം കാട്ടിപോല്‍-പിറ്റേന്ന് രാവിലെ പരാതിക്കാരി സ്റ്റേഷനില്‍ വരുന്നു- മാല കളവുപോയിട്ടില്ല, വീട്ടില്‍ നിന്നുതന്നെ കിട്ടിയെന്ന് അവര്‍ പോലീസിനോട് പറയുന്നു. പക്ഷേ അതൊന്നും ബിന്ദുവിനോട് പറയാതെ വേഗം വീട്ടില്‍ പോയ്‌ക്കോ ഇനി ഇവിടെയെവിടെയും കണ്ടുപോകരുതെന്ന് താക്കീതും ചെയ്ത് വിടുകയായിരുന്നുവത്രെ. മാല മോഷണം പോയില്ലെന്ന സത്യം മോഷണാരോപിതയായ ബിന്ദുവിനോട് പറയാതെ തല്‍ക്കാലം കേസുമായി മുന്നോട്ടുപോവുകയെന്ന ലക്ഷ്യത്തോടെ (അതൊരു വെപ്രാളമായിരിക്കാം.. മുന്‍കരുതല്‍) എഫ്.ഐ.ആര്‍. പിന്‍വലിക്കാതിരിക്കുക- ഇതെല്ലാമാണ് പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ ഏപ്രില്‍ 23നും 24നുമായി നടന്നതെന്നാണ് ബിന്ദുവിന്റെ പരാതിയില്‍ നിന്നും മറ്റ് റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാവുന്നത്.
ഒരു സബ് ഇന്‍സ്പക്ടറുടെ തെമ്മാടിത്തമാണിതെന്ന് വിശേഷിപ്പിക്കാം. എന്നാല്‍ ആ എസ്.ഐ.ക്കെതിരെ നടപടിയെടുക്കാന്‍ ഇത്രയും വൈകേണ്ടിയിരുന്നോ എന്ന ചോദ്യം പ്രസക്തമാണ്. ബിന്ദുവിന്റെ ദുരനുഭവം ഏതാനും ദിവസം മുമ്പേതന്നെ സമൂഹമാധ്യമങ്ങളില്‍ വന്നതാണ്. ആ സ്റ്റേഷനില്‍ മറ്റ് പൊലീസുകാരില്ലേ. എസ്.ഐയുടെ ഭ്രാന്തമായ നടപടിയുടെ ഭവിഷ്യത്തെന്താണെന്ന് അവര്‍ ഭക്ത്യാദരപൂര്‍വമെങ്കിലും പറഞ്ഞുകൊടുക്കേണ്ടതായിരുന്നില്ലേ. അത് ചെയ്യാതെ എസ്.ഐയുടെ നിയമവിരുദ്ധപ്രവര്‍ത്തനത്തിന് ഹല്ലേലുയ്യ പാടുകയായിരുന്നു അവിടുത്തെ മറ്റ് പൊലീസുകാര്‍. കേരളത്തിലെ പൊലീസ് ഏറെ നവീകരിക്കപ്പെടുകയും സംസ്‌കാര സമ്പന്നമാവുകയും ചെയ്തുവെന്ന് പൊതുവേ എല്ലാവരും അംഗീകരിക്കുന്നതാണ്. ഉത്തരേന്ത്യയിലെ പൊലീസിനെപ്പോലെയല്ല. പക്ഷേ ആഭ്യന്തരവകുപ്പ് കൈകാര്യംചെയ്യുന്ന മുഖ്യമന്ത്രി പലതവണ പറഞ്ഞതുപോലെ പുഴുക്കുത്തുകള്‍ നിലനില്‍ക്കുകയാണ്. ആ പുഴുക്കുത്തുകളെ കണ്ടെത്തി നിഷ്‌കാസനം ചെയ്യുന്നില്ലെങ്കില്‍ നമ്മുടെ സംസ്ഥാനത്തിന്റെ സംസ്‌കാരസമ്പന്നതയെക്കുറിച്ച് ഊറ്റം കൊള്ളാനാവില്ല. സംഭവം നടന്ന് മൂന്നാഴ്ചയിലേറെക്കഴിഞ്ഞാണെങ്കിലും എസ്.ഐ. സസ്പന്‍ഷനിലായി. ഡി.ജി.പി തന്നെ എസ്.പി. തലത്തിലുള്ള അന്വേഷണം പ്രഖ്യാപിച്ചു. മനുഷ്യാവകാശകമ്മീഷന്‍ ഇടപെട്ട് ജില്ലക്ക് പുറത്തുള്ള ഡി.വൈ.എസ്.പി. അന്വേഷിക്കാന്‍ ഉത്തരവിട്ടു. പട്ടികജാതി-പട്ടികവര്‍ഗ കമ്മീഷന്‍ ഇടപെട്ടു. അപ്പോഴും ചോദ്യം നിലനില്‍ക്കുകയാണ്. സുപ്രീംകോടതി ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച ഉത്തരവുകളൊന്നും പൊലീസ് ഓഫീസര്‍മാര്‍ കാണുന്നില്ലേ. പൊലീസ് പാസിങ്ങ് ഔട്ട് പരേഡുകളില്‍ മുഖ്യമന്ത്രി നല്‍കുന്ന കര്‍ശനനിര്‍ദ്ദേശങ്ങള്‍ പൊലീസുദ്യോഗസ്ഥര്‍ ഒരുചെവിയിലൂടെ കേട്ട് മറ്റേ ചെവിയിലൂടെ പുറന്തള്ളുകയാണോ. അറസ്റ്റ്, ചോദ്യംചെയ്യല്‍, സ്ത്രീകളായ കുറ്റാരോപിതരെ ചോദ്യം ചെയ്യല്‍, കസ്റ്റഡി തുടങ്ങിയ കാര്യങ്ങളില്‍ കൃത്യമായ മാര്‍ഗനിര്‍ദ്ദേശം സുപ്രീംകോടതി പുറപ്പെടുവിച്ചിട്ടുള്ളതാണ്. അതിനൊക്കെ മുമ്പേതന്നെ കേരളസര്‍ക്കാര്‍ കൃത്യമായ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതുമാണ്. ഈയടുത്താണ് ഡി.ജി.പി. ഇതുസംബന്ധിച്ച് പ്രത്യേക സര്‍ക്കുലര്‍ പുറപ്പെടുവിച്ചതായി വാര്‍ത്ത വന്നത്. പക്ഷേ പല സ്ഥലത്തും നേരെ മറിച്ച് സംഭവിക്കുന്നു. നായിന്റെ വാല്‍ ഓടക്കുഴലിലിട്ട് പതിനാറ് കൊല്ലം കഴിഞ്ഞ് അഴിച്ചാലും വളഞ്ഞുതന്നെ എന്ന പഴഞ്ചൊല്ല് കാലഹരണപ്പെട്ടില്ല!
അടിവാരത്തുനിന്ന് രാജാക്കാട്ടേക്ക് പോകാന്‍ ബസ്സില്‍ കയറിയ മേരിക്കുട്ടിയെക്കുറിച്ചുള്ള കഥയാണ് ചുവന്ന പൊട്ട്. ബസ്സില്‍ നിന്ന് ഒരു സ്ത്രീയുടെ മാല നഷ്ടപ്പെടുന്നു. ഒച്ചപ്പാടും ബഹളവുമായപ്പോള്‍ പൊട്ടിച്ച മാല മേരിക്കുട്ടിയുടെ കുപ്പായത്തിനിടയിലിടുകയാണ്. മേരിക്കുട്ടി അതറിയുന്നില്ല. മുഷിഞ്ഞ വേഷവും ദൈന്യം നിറഞ്ഞ മുഖവും. മേരിക്കുട്ടിയാണ് കള്ളിയെന്ന് ഉറപ്പിക്കുകയാണ് മറ്റ് യാത്രികര്‍. പൊലീസ് സ്റ്റേഷനില്‍ അവള്‍ ക്രൂരമായ ഭേദ്യം ചെയ്യലിനിരയാകുന്നു. സത്യമായും ഞാനെടുത്തിട്ടില്ലെന്ന് അവള്‍ പറയുമ്പോള്‍ ക്രൂരമായ മര്‍ദ്ദനമാണ്. സ്റ്റേഷനില്‍ വനിതാ പൊലീസുകാരുടെ ഒത്താശയോടെ മേരിക്കുട്ടിയെ പീഡിപ്പിക്കാനുള്ള ആസൂത്രണമാണ് നടക്കുന്നത്. മദ്യപാനവും പച്ചത്തെറികളും... സഹിക്കാനാവാതെ അവള്‍ വീഴുകയും ചുഴലി ബാധിച്ചിട്ടെന്നപോലെ പെരുമാറുകയുമാണ്. നിഷ്‌കളങ്കയായ ആ ഗ്രമീണ പെണ്‍കുട്ടിയുടെ ചങ്കുപൊട്ടിയുള്ള പ്രാര്‍ത്ഥന. അമിതമദ്യസേവകാരണം എഴുന്നേല്‍ക്കാന്‍പോലുമാകാതെ എസ്.ഐ.യും കോണ്‍സ്റ്റബിളും മൃതശരീരങ്ങള്‍ പോലെ തോന്നിക്കുകയാണ്. സൂര്യന്‍ ചുവന്നപൊട്ടുപോലെ പ്രത്യക്ഷമാകാന്‍ തുടങ്ങുമ്പോഴാണ് പേടിച്ചതുപോലെ സംഭവിക്കാത്തതിന്റെ ആശ്വാസത്തോടെ അവള്‍ ഉണരുന്നത്.
പേരൂര്‍ക്കട സംഭവം ഏപ്രില്‍ 23നാണ് നടന്നത്. മൂന്നാഴ്ച പിന്നിട്ട ശേഷമാണ് അത് വലിയ വാര്‍ത്തയാകുന്നതും നടപടിയുണ്ടാകുന്നതും. സാമ്പത്തികമായും സാമൂഹ്യമായും ഏറ്റവും പിന്നാക്കം നില്‍ക്കുന്ന കുടുംബമായതിനാലാണ് പരാതിപോലും വൈകിയതെന്ന് കരുതാം. പേരൂര്‍ക്കട സംഭവം അറിഞ്ഞതോടെ സര്‍ക്കാരും പൊലീസ് ഉന്നതരും ശക്തമായി ഇടപെട്ടു. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ ഏതെങ്കിലും ഒരു പൊലീസുകാരന്റെയോ ഏതാനും പൊലീസുകാരുടെയോ ചെയ്തിയാണെങ്കിലും അതിന്റെ കളങ്കം പൊലീസേനയ്ക്കാകെയാണ് വരുന്നത്.
അതിനാല്‍ കസ്റ്റഡിയിലെടുക്കല്‍, അറസ്റ്റ്, കുറ്റാരോപിതരെ സ്റ്റേഷനില്‍ ചോദ്യം ചെയ്യല്‍ തുടങ്ങിയ കാര്യങ്ങളില്‍ മനുഷ്യാവകാശ ലംഘനമുണ്ടാകില്ലെന്ന് ഉറപ്പ് വരുത്താന്‍ സര്‍ക്കാര്‍ കര്‍ശനനടപടി സ്വീകരിക്കണം.