നിലമ്പൂര്‍: മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ആര്യാടന്‍ മുഹമ്മദിന് ജന്മനാട് കണ്ണീരോടെ വിട നല്‍കി. നിലമ്പൂര്‍ മുക്കട്ട വലിയ ജുമാ മസ്ജിദില്‍ ഔദ്യോഗിക ബഹുമതികളോടെ ആര്യാടന്റെ മയ്യത്ത് ഖബറടക്കി. ആര്യാടനെ അവസാനമായി ഒരുനോക്ക് കാണാന്‍ പ്രവര്‍ത്തകരും നാട്ടുകാരുമടക്കം ആയിരങ്ങളാണ് ഒഴുകിയെത്തിയത്. ആര്യാടനെ അനുസ്മരിച്ച് പള്ളിമുറ്റത്ത് മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു. ഇന്നലെ മലപ്പുറം ഡി.സി.സി ഓഫീസിലും പൊതുദര്‍ശനത്തിന് വെച്ചിരുന്നു. പ്രദേശത്തെ പ്രധാന രാഷ്ട്രീയനേതാക്കളും പൗരപ്രമുഖരും സംസ്‌കാര ചടങ്ങിനെത്തി. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യാസ്പത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ആര്യാടന്റെ മരണത്തോടെ മലബാറിലെ കരുത്തനായ നേതാവിനെയാണ് കോണ്‍ഗ്രസിന് നഷ്ടമായത്. രാഹുല്‍ ഗാന്ധിയടക്കമുള്ള നേതാക്കള്‍ കഴിഞ്ഞ ദിവസം ഭൗതിക ശരീരം കാണാനെത്തിയിരുന്നു. ആര്യാടന്‍ ഉണ്ണീന്റെയും കദിയമുണ്ണിയുടെയും മകനായി 1935 മേയ് 15ന് നിലമ്പൂരില്‍ ജനിച്ച ആര്യാടന്‍ മുഹമ്മദ് 4 തവണ മന്ത്രിയും 8 തവണ നിലമ്പൂര്‍ എം.എല്‍.എയുമായിരുന്നു.
ഇ.കെ.നായനാര്‍, എ.കെ.ആന്റണി, ഉമ്മന്‍ ചാണ്ടി മന്ത്രിസഭകളില്‍ തൊഴില്‍, വനം, വൈദ്യുതി, ഗതാഗതം എന്നീ വകുപ്പുകളുടെ ചുമതല വഹിച്ചു.1977, 1980, 1987, 1991, 1996, 2001, 2006, 2011 എന്നീ വര്‍ഷങ്ങളില്‍ നിലമ്പൂര്‍ മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
1980-81 നായനാര്‍ മന്ത്രിസഭയിലെ തൊഴില്‍, വനം മന്ത്രിയായിരുന്നു. ആന്റണി മന്ത്രിസഭയില്‍ (1995-96)തൊഴില്‍, ടൂറിസം മന്ത്രി ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ (2004-06) വൈദ്യുതിഗതാഗത മന്ത്രി 2011-16 കാലത്ത് വൈദ്യുതി മന്ത്രിയുമായിരുന്നു. നിരവധി ട്രേഡ് യൂണിയനുകളുടെ നേതൃസ്ഥാനം വഹിച്ചിട്ടുണ്ട്.