പുകയും കൊള്ളി ആഴക്കുഴിയില്‍ എറിയുക...

തന്റെ ഉള്ളിലുള്ളത് എന്തെന്ന് അന്യര്‍ക്ക് കാണിച്ചു കൊടുക്കാനുള്ള ഉപായമില്ല എന്ന് പറഞ്ഞ മഹാകവി പരിമിതികള്‍ ഉള്ള ഒരു ഉപായമുണ്ടെന്നും പറയുന്നു -'ഭാഷ' അതാണ് ഉപായം. എന്നാല്‍, ഭാഷ അപൂര്‍ണ്ണമാകയാല്‍ അര്‍ത്ഥശങ്ക നിമിത്തം പിഴവ് വന്നുപോകും. 'തന്നതില്ല പരനുള്ളു കാട്ടുവാന്‍ ഒന്നുമേ നരനുപായമീശ്വരന്‍!'

തന്റെ ഉള്ളിലുള്ളത് എന്തെന്ന് അന്യര്‍ക്ക് കാണിച്ചു കൊടുക്കാനുള്ള ഉപായമില്ല എന്ന് പറഞ്ഞ മഹാകവി പരിമിതികള്‍ ഉള്ള ഒരു ഉപായമുണ്ടെന്നും പറയുന്നു -'ഭാഷ' അതാണ് ഉപായം. എന്നാല്‍, ഭാഷ അപൂര്‍ണ്ണമാകയാല്‍ അര്‍ത്ഥശങ്ക നിമിത്തം പിഴവ് വന്നുപോകും.

ഒരു ഉദ്യോഗാര്‍ത്ഥി ഉദ്യോഗ ദാതാവിനെ സമീപിക്കുന്നു. അയാള്‍ ആ ജോലിക്ക് യോഗ്യനാണോ എന്ന് എങ്ങനെ കണ്ടുപിടിക്കും? പരീക്ഷാ യോഗ്യത ബോധ്യപ്പെടുത്താന്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ട്. അത് മാത്രം പോരാ; സ്വഭാവശുദ്ധിയും കാര്യനിര്‍വഹണ ശേഷിയും ഉണ്ടോ എന്നറിയാന്‍ എന്താണ് വഴി? മനസ്സും തലയും തുറന്നു നോക്കാന്‍ കഴിയുമോ?

ഉദ്യോഗത്തില്‍ നിയമിക്കപ്പെട്ട ശേഷം അയാള്‍ കൊള്ളരുതാത്തവനാണെന്ന് എന്ന് കണ്ടാലോ? പദവിക്ക് യോഗ്യനല്ലാത്ത ആളായതുകൊണ്ട് മാറ്റി നിര്‍ത്തണം. നിയമം അനുവദിച്ചു തരുന്നുണ്ടോ ആ അധികാരം? അന്വേഷണ വിധേയമായി തല്‍ക്കാലം മാറ്റിനിര്‍ത്താം -അതാണ് 'സസ്‌പെന്‍ഷന്‍'. തുടര്‍ന്ന് നടക്കുന്ന സമഗ്രമായ അന്വേഷണത്തില്‍, തീരെ കൊള്ളില്ല; യോഗ്യത അശേഷമില്ല എന്ന് ബോധ്യപ്പെടുകയാണെങ്കില്‍ എന്നെന്നേക്കുമായി പുറത്താക്കാം -അതാണ് 'ഡിസ്മിസല്‍'.

ആമുഖം അത്ര മതി. ഇനി വിഷയത്തിലേക്ക് കടക്കാം. കഴിഞ്ഞ വ്യാഴാഴ്ച അഹമ്മദാബാദില്‍ ഉണ്ടായ മഹാദുരന്തവുമായി ബന്ധപ്പെട്ടത്: ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം നോക്കിയാല്‍ ഇന്ത്യയില്‍ ഉണ്ടായിട്ടുള്ളവയില്‍ ഏറ്റവും വലുത്. ജീവഹാനി സംഭവിച്ചവര്‍ക്ക് നിത്യശാന്തി നേരാം. അവരുടെ ബന്ധുക്കളെ നമ്മുടെ അനുശോചനം അറിയിക്കാം. ഇതാണ് സുജന മര്യാദ.

എന്നാല്‍ ഒരു സര്‍ക്കാര്‍ -ഉദ്യോഗസ്ഥന്‍ വെള്ളരിക്കുണ്ട് താലൂക്ക് ഡെപ്യൂട്ടി കലക്ടര്‍ പവിത്രന്‍ എന്ന 53 കാരന്‍ അത്യാഹിതത്തിനിരയായ ഒരു ദൗര്‍ഭാഗ്യയെ, പത്തനംതിട്ട സ്വദേശിനി രഞ്ജിത ജി. നായരെ അവഹേളിക്കുന്ന അഭിപ്രായ പ്രകടനം നടത്തി. സാമൂഹ്യ മാധ്യമത്തിലൂടെ. ഇയാളുടെ സ്ഥിരം പരിപാടിയാണ് ഇമ്മാതിരി മര്യാദ കേട് കാട്ടല്‍. മുന്‍മന്ത്രിയും ഇപ്പോള്‍ എം.എല്‍.എയുമായ ഇ. ചന്ദ്രശേഖരനെ സാമൂഹിക മാധ്യമം വഴി അവഹേളിച്ചു. അധികാരികളുടെ ശ്രദ്ധയില്‍പെടുത്തിയതിനെ തുടര്‍ന്ന് ഇയാളെ സസ്‌പെന്റ് ചെയ്തു. തല്‍ക്കാലം പദവിയില്‍ നിന്ന് മാറ്റി നിര്‍ത്തല്‍ ആണല്ലോ സസ്‌പെന്‍ഷന്‍. ഉദ്യോഗത്തില്‍ തിരികെയെത്തി. അപ്പോഴാണ് വിമാന അപകടം. കാക്കയോ, കഴുകനോ ഇയാള്‍?

പേര് 'പവിത്രന്‍'. നിഘണ്ടു തിരുത്തണം. അല്ലെങ്കില്‍ തെറ്റിദ്ധാരണ ഉണ്ടാകും. ശുഭപ്രതീക്ഷയോടെ നാമകരണം നടത്തിയ പിതാവിനും മാനക്കേട് ഉണ്ടാക്കിയല്ലോ ഈ 'പവിത്ര'കുമാരന്‍!

താക്കീതും ശാസനയും സസ്‌പെന്‍ഷനും എത്രകാലം? കുറ്റവും ശിക്ഷയും സംബന്ധിച്ച് ഒരു തത്വമുണ്ട്: കുറ്റം ആവര്‍ത്തിക്കാതിരിക്കണം. അക്കാര്യം ഓര്‍മ്മിപ്പിക്കാന്‍ വേണ്ടിയാണ് ശിക്ഷ. എന്നാല്‍ ആ ശിക്ഷാ കാലാവധി തീരുമ്പോള്‍ വീണ്ടും അതേ വഴിക്ക് പോയാലോ? അത്തരക്കാരെ ഒന്നേ ചെയ്യേണ്ടതുള്ളൂ: എന്നന്നേക്കുമായി പുറത്താക്കുക. തെറ്റ് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന അധമന്മാരെ (മറ്റൊരു വിശേഷണപഥം അവരെക്കുറിച്ച് പറയാനില്ല) -ഉദ്യോഗത്തില്‍ നിന്നും സ്ഥിരമായി മാറ്റിനിര്‍ത്തുക.

പുകയും കൊള്ളി പുറത്ത്. എന്നെന്നേക്കുമായി ആഴക്കുഴിയില്‍ കിടക്കട്ടെ...

Related Articles
Next Story
Share it