ഉരുളുന്ന ചക്രത്തില്‍ ജീവിതത്തിന്റെ താളം

ഉപ്പുതൊട്ട് കര്‍പ്പൂരം വരെ സാധനങ്ങളുമായി രാജ്യം മുഴുവന്‍ താണ്ടി വരുന്ന വാഹനങ്ങളെക്കുറിച്ച്, അതിലെ ഡ്രൈവര്‍മാരെക്കുറിച്ച്, പാണ്ടിലോറികള്‍ എന്ന് വമ്മള്‍ വിളിച്ച് കളിയാക്കുന്ന ചരക്കുലോറികളെ കുറിച്ച്, ഇവരുടെ വിയര്‍പ്പാണ് ഓരോ മലയാളിയും ഒരു ദിവസം ഉപയോഗിക്കുന്ന വസ്തുക്കളില്‍ അലിഞ്ഞ് ചേര്‍ന്നിട്ടുളളത്. എന്നും എവിടെയും പുച്ഛവും അവഗണനയും ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ട ആളുകളാണ് ഡ്രൈവര്‍മാര്‍. പക്ഷേ, ലോറി ഡ്രൈവര്‍മാരുടെ കഷ്ടതയെ കുറിച്ച് നാം എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഉരുളുന്ന ചക്രത്തിന്റെ താളമുണ്ട് അവരുടെ ജീവിതത്തില്‍. നിരന്തരമായ നീണ്ട യാത്രകളുടെ ക്ഷീണം വിടാതെ കൂട്ടിനുണ്ടെന്ന് […]

ഉപ്പുതൊട്ട് കര്‍പ്പൂരം വരെ സാധനങ്ങളുമായി രാജ്യം മുഴുവന്‍ താണ്ടി വരുന്ന വാഹനങ്ങളെക്കുറിച്ച്, അതിലെ ഡ്രൈവര്‍മാരെക്കുറിച്ച്, പാണ്ടിലോറികള്‍ എന്ന് വമ്മള്‍ വിളിച്ച് കളിയാക്കുന്ന ചരക്കുലോറികളെ കുറിച്ച്, ഇവരുടെ വിയര്‍പ്പാണ് ഓരോ മലയാളിയും ഒരു ദിവസം ഉപയോഗിക്കുന്ന വസ്തുക്കളില്‍ അലിഞ്ഞ് ചേര്‍ന്നിട്ടുളളത്. എന്നും എവിടെയും പുച്ഛവും അവഗണനയും ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ട ആളുകളാണ് ഡ്രൈവര്‍മാര്‍.
പക്ഷേ, ലോറി ഡ്രൈവര്‍മാരുടെ കഷ്ടതയെ കുറിച്ച് നാം എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഉരുളുന്ന ചക്രത്തിന്റെ താളമുണ്ട് അവരുടെ ജീവിതത്തില്‍. നിരന്തരമായ നീണ്ട യാത്രകളുടെ ക്ഷീണം വിടാതെ കൂട്ടിനുണ്ടെന്ന് അവരുടെ കണ്ണുകള്‍ പറയുന്നുണ്ട്. വാഹനങ്ങള്‍ തിങ്ങി ഞെരുങ്ങുന്ന ദേശീയ പാതയിലൂടെ വളയം പിടിച്ചു പോകുന്ന നാഷണല്‍ പെര്‍മിറ്റ് ലോറി ഡ്രൈവര്‍മാര്‍. നമ്മുടെ ജീവിതം നിവര്‍ത്തിച്ചുപോരാന്‍ വേണ്ട നിത്യോപയോഗസാധനങ്ങള്‍ പലതും എത്തിച്ചു തരുന്ന അവരുടെ കഠിനമായ ജീവിത വഴികളെക്കുറിച്ച് നാം ഓര്‍ക്കാറില്ല എന്നതു തന്നെയാണ് സത്യം! രാപ്പകല്‍ ഭേദമില്ലാത്ത നീണ്ടു പരന്ന യാത്രക്കിടയില്‍ ഇത്തിരിനേരത്തെ വിശ്രമത്തിനായി റോഡുവക്കില്‍ ഇറങ്ങി നില്‍ക്കുന്ന അവരെ നാം കണ്ടുമുട്ടാറുണ്ട്. ആയിരക്കണക്കിന് കിലോമീറ്ററുകള്‍ താണ്ടി വരുന്ന അവരുടെ സഞ്ചാരപഥത്തെക്കുറിച്ച് അപ്പോഴൊന്നും നാം ആരായാറുമില്ല. നിറയെ ലോഡുമായി പോകുന്ന ലോറിക്കു പിന്നില്‍ നിര്‍ത്താതെ ഹോണടിച്ചു ചീത്ത പറഞ്ഞു പോകുന്ന നമ്മള്‍, അന്യ സംസ്ഥാന ലോറിയാണെങ്കില്‍ ആ ഡ്രൈവറുടെ കാര്യം കഷ്ടം തന്നെ. അപ്പോഴും നാം ഓര്‍ക്കാറില്ല വീടിന്റെ അടുപ്പ് പുകയുന്നത് ഇവരുടെ അധ്വാനം മൂലമാണെന്ന്.

ഡ്രൈവര്‍ ഇല്ലാത്ത ഒരു നാടിനെ കുറിച്ചു ഒന്ന് സങ്കല്‍പ്പിച്ചു നോക്കൂ. ചെറിയ യാത്രക്ക് വിളിക്കുന്ന ഓട്ടോറിക്ഷ ഡ്രൈവര്‍ മുതല്‍ അരിയും പച്ചക്കറിയും കൊണ്ട് വരുന്ന ലോറി ഡ്രൈവര്‍ വരെ ഇല്ലാത്ത ഒരു നാടിനെ കുറിച്ച്? എത്തേണ്ടിടത്ത് എങ്ങനെ എത്തിപ്പെടും? ഭക്ഷ്യ സാധനങ്ങള്‍ വരാതെ എന്തെടുത്തു ഭക്ഷണം ഉണ്ടാക്കും? കമ്പിയും സിമന്റും ഇല്ലാതെ എങ്ങനെ വീട് പണിയും?ബസ്സോടിക്കാന്‍ ഡ്രൈവര്‍ ഇല്ലങ്കില്‍ എങ്ങനെ സാധാരണക്കാരായ നാം ലക്ഷ്യ സ്ഥാനത്തു എത്തിപ്പെടും? ആലോചിച്ചിട്ടുണ്ടോ എപ്പോഴെങ്കിലും? പൊതുവെ ലോറി ഡ്രൈവര്‍മാരോട് നാം അകലം പാലിക്കുകയാണ് ചെയ്യുന്നത്. അതിന് ഒരു കാരണം സിനിമ തന്നെയാണ്. പൊതു ബോധ നിര്‍മ്മിതിയില്‍ സിനിമകള്‍ക്കുള്ള പങ്കിനെ പറ്റി ധാരാളം ചര്‍ച്ചകള്‍ നമുക്കിടയില്‍ കടന്നു പോയിട്ടുണ്ട്. നമ്മുടെ കാഴ്ചപ്പാടുകളെ സിനിമ സ്വാധീനിച്ചിടത്തോളം മറ്റൊരു മാധ്യമവും സ്വാധീനിച്ചിട്ടുണ്ടാവില്ല. അതില്‍ തന്നേ പോസിറ്റീവും നെഗറ്റീവുമുണ്ട്. ഇത്തരത്തില്‍ സൃഷ്ടിക്കപ്പെട്ട സ്റ്റീരിയോ ടൈപ്പുകളില്‍ പ്രധാനപ്പെട്ട ഒന്നാണ് ലോറി ഡ്രൈവര്‍മാരേപ്പറ്റിയുള്ള കാഴ്ച്ചപ്പാട്. ചുവന്ന കണ്ണുകളും തലയില്‍ തോര്‍ത്തും കെട്ടി നിരന്തരമായ മദ്യപാനവും സ്ത്രീകളെ ബഹുമാനിക്കാത്ത ഭോഗവസ്തുവായി മാത്രം കാണുന്ന ലോറി ഡ്രൈവര്‍മാരെ നമ്മുടെ പൊതുബോധത്തിലേക്ക് സംഭാവന ചെയ്തതില്‍ നമ്മുടെ സിനിമകള്‍ കൃത്യമായ ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. അത് സമൂഹത്തില്‍ ഉണ്ടാക്കിയ തെറ്റിദ്ധാരണകള്‍ ചെറുതല്ല. സിനിമയെ ജീവിതത്തോട് ചേര്‍ത്തു വച്ച നമ്മളില്‍ അതൊരു കഥയുടെ ഭാഗം മാത്രമാണന്നറിയാന്‍ വൈകിപ്പോയി എന്നു മാത്രം! ഇന്ത്യ ഒട്ടാകെ പോയി വരുന്ന വലിയ ഒരു കൂട്ടം ഡ്രൈവര്‍മാര്‍ ഉണ്ട് നമ്മുടെ പ്രിയപ്പെട്ട മലയാളികള്‍. വര്‍ഷങ്ങളായി എറണാകുളം ഡല്‍ഹി റൂട്ടില്‍ ചരക്കുലോറി ഓടിക്കുന്ന കാസര്‍കോട് സ്വദേശി അഷ്‌റഫ് പറയുന്നു: 'ലോഡുമായി വിട്ടാല്‍ നാലാം നാള്‍ രാവിലെ ഡല്‍ഹി മാര്‍ക്കറ്റില്‍ എത്തും. ഗതാഗതക്കുരുക്കില്‍ പെടാതിരിക്കാന്‍ വേണ്ടി രാത്രി മുഴുവന്‍ ഡ്രൈവിങ്, പുലര്‍ച്ചെ രണ്ടോ മൂന്നോ മണിക്ക് ഏതെങ്കിലും തട്ടുകടയില്‍ കയറി സുലൈമാനി (കട്ടന്‍ചായ) കുടിക്കാനുമായി ചെലവഴിക്കുന്ന സമയമൊഴിച്ച് രാത്രിമുഴുവന്‍ ഡ്രൈവിങ് സീറ്റിലായിരിക്കും. ഈ ഭാരവണ്ടിയുടെ വളയം പിടിക്കുമ്പോള്‍ ഒരു നിമിഷം കണ്ണടച്ചാല്‍ പൊലിയുന്നത് ഒരുപാട് ജീവനുകളാണ്. അതിനുള്ള കരുതലാണ് ഈ 'സുലൈമാനി'. വൈകിട്ട് പുറപ്പെടുന്ന വണ്ടി കാസര്‍കോട് വഴിയാണ് പോകുന്നത്. കര്‍ണാടക, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്‍, ഹരിയാന ഡല്‍ഹി ഇതാണ് യാത്രാ റൂട്ട്. ദീര്‍ഘദൂര യാത്രയ്ക്കല്ലാം ലോറിക്കുള്ളില്‍ തന്നെയാണ് പാചകം ചെയ്യുന്നത്. ഹോട്ടല്‍ ഭക്ഷണം കഴിക്കാനുള്ള വരുമാനമൊന്നും ഇതുകൊണ്ട് കിട്ടില്ല. റോഡുവക്കിലെ ടാപ്പില്‍നിന്നോ മറ്റോ വെള്ളം ശേഖരിച്ചു കുളിക്കും. പകല്‍ രണ്ടു മൂന്ന് മണിക്കൂര്‍ ലോറിയില്‍ ഉറക്കം. പിന്നെ വീണ്ടും വണ്ടി ഞരങ്ങും.
തമിഴ്‌നാടിന്റെ ചേല ചുറ്റിയ ഗ്രാമങ്ങളിലൂടെ, കര്‍ണ്ണാടകയുടെ ചെമ്മണ്‍ പാതയിലൂടെ, പഞ്ചാബിന്റെ ഗോതമ്പു വയലുകളിലൂടെ, കാശ്മീരിന്റെ ആപ്പിള്‍ പൂത്ത താഴ് വാരത്തിലൂടെ, ഹരിയാനയുടെ ഫലഭൂയിഷ്ഠമായ കൃഷിത്തോട്ടങ്ങളിലൂടെ, ആന്ധ്രയുടെ നെല്‍പ്പാടങ്ങളിലൂടെ, ചില പൊലീസുകാരുടെ പണപ്പിരിവും, ഗുണ്ടാപ്പിരിവും, ഭീഷണിയും, ആക്രമണവും, മോഷണവുമെല്ലാം അതിജീവിച്ച് വിദൂരദിക്കുകളിലേക്ക്..'

കേരളത്തിനു പുറത്തുള്ള പലയിടങ്ങളിലും ഗുണ്ടകള്‍ തങ്ങുന്ന അപകട മേഖലകളുണ്ട്. അതിനെയെല്ലാം അതിജീവിച്ചാണ് ഞങ്ങളേ പോലുള്ളവരുടെ ജീവിതമെന്ന് പെരുമ്പാവൂര്‍ സ്വദേശി എല്‍ദോസും റഷീദും പങ്കുവെക്കുന്നു.
കൂലിപ്പണിയെടുക്കുന്ന ഒരാള്‍ക്ക് വൈകുന്നേരം വരെ ജോലി ചെയ്താല്‍ ചുരുങ്ങിയത് 800 രൂപയെങ്കിലും ദിവസ വരുമാനമുണ്ട്. എന്നാല്‍ ദീര്‍ഘനാളത്തെ ഉറക്കമൊഴിച്ചുള്ള ഈ ജോലിയില്‍നിന്ന് ഞങ്ങള്‍ക്ക് ചിലപ്പോള്‍ കിട്ടുന്നതാവട്ടെ 500 രൂപയായിരിക്കും. പിന്നെ തിരിച്ചു ലോഡ് ലഭിക്കാന്‍ ചിലപ്പോള്‍ ആഴ്ചയോളം കാത്തിരിക്കണം. അത്രയും ദിവസങ്ങളില്‍ കഴിഞ്ഞു കൂടാനുള്ള ചെലവ് കൂടി കൂട്ടുമ്പോള്‍ മിച്ചം പിന്നെയും കുറയും. കോട്ടയം ജില്ലയിലെ ജിത്തുവും അശോകും കൊല്ലം ജില്ലയിലെ സാജനും അവരുടെ അനുഭവങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

ഉത്തരേന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് രാവും പകലും ലോറി ഓടിക്കുന്നവരാണിവര്‍. പക്ഷേ, ഇത്രയൊക്കെ ആയിട്ടും ഡ്രൈവര്‍മാരുടെ സുരക്ഷയുടെ കാര്യത്തില്‍ ഗവണ്‍മെന്റ് വേണ്ടത്ര ശ്രദ്ധ കാണിക്കുന്നില്ലെന്നാണ് കൊല്ലം ചെന്നൈ, മുംബൈ, ജയ്പുര്‍, നാഗ്പുര്‍, ബോപ്പാല്‍ തുടങ്ങിയ ദീര്‍ഘദൂര റൂട്ടുകളില്‍ വണ്ടി ഓടിക്കുന്ന തൊടുപുഴയിലെ ദിനേശ്, സിദ്ദീഖ് പൈക്ക, അര്‍ഷാദ് കോഴിക്കോടും പറയുന്നത്. ദീര്‍ഘദൂര ട്രക്കുകള്‍ക്കായി ദേശീയ പാതയോരത്ത് പാര്‍ക്കിങ് ബേകള്‍ വേണമെന്നാണ് ചട്ടം. എന്നാല്‍ കേരളത്തിലെ ദേശീയപാതയില്‍ ഒരിടത്തും ഈ സംവിധാനമില്ല! മഴ തകര്‍ക്കുന്ന രാത്രിയിലും വേനല്‍ കത്തുന്ന പകലിലും മഞ്ഞുമൂടിയ മലയും കടന്നു ഈ വളയം പിടിച്ചു വരുമ്പോള്‍ സുരക്ഷയോടെ നിര്‍ത്തി ഉറങ്ങാന്‍ പറ്റിയ സൗകര്യം നാഷണല്‍ ഹൈവേ ഓരങ്ങളില്‍ ഇല്ല.
രാത്രികാലങ്ങളില്‍ വാഹനം ഓടിക്കുന്ന ഡ്രൈവര്‍മാരുടെ സുരക്ഷയുടെ കാര്യത്തിലും വിശ്രമ കാര്യത്തിലും ഒന്ന് ശ്രദ്ധിച്ചിരുന്നെങ്കില്‍ വലിയ അപകടങ്ങളില്‍ നിന്ന് നമുക്ക് ഒരു മാറ്റം വരും. ഉറക്കം വരുമ്പോള്‍ ഹൈവേ ഓരങ്ങളില്‍ ലോറികള്‍ നിര്‍ത്തി ഉറങ്ങുമ്പോള്‍ പുറകില്‍ വരുന്ന വാഹനങ്ങള്‍ ഇടിച്ചു അപകടങ്ങള്‍ ഉണ്ടാകാറുണ്ട്. അതു കൊണ്ട് ഹൈവേ ഓരങ്ങളില്‍ പാര്‍ക്കിംഗ് സൗകര്യം എത്രയും പെട്ടെന്ന് കണ്ടെത്തുവാന്‍ ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്ന് ഇടപെടലുകള്‍ ഉണ്ടാവണമെന്നും ഇവര്‍ പറയുന്നു. പ്രിയപ്പെട്ടവരെ, ഇവര്‍ നമുക്ക് വേണ്ടപ്പെട്ടവരാണ്. കാരണം രാത്രിയെ പകലാക്കിയവരാണവര്‍. ജീവന്‍ പണയം വച്ചവരാണവര്‍. പിന്നെയോ യാത്രയെ കൂടപ്പിറപ്പായി കണ്ടവര്‍. നമ്മുടെ സ്വന്തം ലോറി ഡ്രൈവര്‍മാര്‍. ഓര്‍ക്കണം നാം അവരും പച്ചയായ മനുഷ്യരാണ്.

Related Articles
Next Story
Share it