സിബ, അമ്മാര്‍, അമ്മാര്‍…
നിങ്ങള്‍ എന്റെ പ്രിയപ്പെട്ടവര്‍. രണ്ട് പേര്‍ക്കുമായി ഒരേ പേര്. രണ്ട് പേരും ജനിച്ചത് ഒരേ മാസത്തില്‍ – ജനുവരിയില്‍. നിങ്ങളിലാരുടെയും ജന്മദിനത്തില് ഒന്നിച്ചു കൂടാന്‍ അവസരം കിട്ടാത്ത അവസ്ഥക്ക് ഇത്തവണ മാറ്റമുണ്ടായി. 10 മാസം വരെ എന്റെ ചൂടേറ്റ് വളര്‍ന്ന അമ്മാറിന്റെ അഞ്ചാംജന്മ ദിനത്തില്‍ അവന് എന്നോടൊപ്പമുണ്ടായി. ഞാനിത് പ്രതീക്ഷിച്ചതല്ല. ജീവിതം അങ്ങനെയാണ്. വിചാരിക്കാത്തതാവും സംഭവിക്കുന്നത്. അല്ലെങ്കില്‍ നമ്മള് ഒന്ന് വിചാരിക്കും സംഭവിക്കുന്നത് മറ്റൊന്നാവും. എഴുതാനോ വായിക്കാനോ അറിയാത്ത നിങ്ങള്‍ക്ക് വേണ്ടി ഞാനിതെഴുതുന്നതും അത് കൊണ്ടാണ്. നിങ്ങളോടിത് പറയാന്‍ അവസരം കിട്ടിയില്ലെങ്കിലോ? ട്രാഫിക്കിലെ സിഗ്നല്‍ലൈറ്റ് പോലെയാണ് ജീവിതം. മഞ്ഞ പച്ചയാവും. പച്ച ചുവപ്പാവും. ഒന്നിനും വലിയ സമയം വേണ്ട.
ചെറുപ്പത്തില്‍ എനിക്ക് തോന്നിയിരുന്നു: വയസ്സാവാന്‍ ഇനിയും എത്ര കൊല്ലങ്ങള്‍ തീരാനിരിക്കുന്നു? ഇന്നെനിക്ക് തോന്നുന്നത് മറ്റൊന്നാണ്: എത്ര പെട്ടെന്നാണ് വ യസ്സായിപ്പോയത് നിങ്ങള്‍ക്കുമിത് ഭാവി യില്‍ തോന്നാം. കാരണം കടിഞ്ഞാണില്ലാത്ത കുതിരയെ പോലെ സമയം ഓടും. പിടിച്ചു കെട്ടാനുമാവില്ല. ഒരിക്കലും തിരിച്ച് കിട്ടുകയുമില്ല. അത് കൊണ്ട് സമയം പോവുന്നില്ലല്ലോ എന്നൊരിക്കലും തോന്നരുത്. അമേരിക്കന്‍ കോണ്‍ഗ്രസ്സ് ലൈബ്രറിയി ല്‍ ഇങ്ങിനെ എഴുതി വെച്ചിട്ടുണ്ട് പോലും: ‘The universe is based in order!’.
അതായത് ഈ പ്രപഞ്ചത്തിന്റെ സൃഷ്ടിപ്പില്‍ തന്നെ ഒരു ക്രമവും ചിട്ടയുമുണ്ട്. അത് പോലെ ക്രമവും ചിട്ടയും ജീവിതത്തിന്റെ ഭാഗമാവണം. ടൈംടേബിള്‍ പോലെ 24 മണിക്കൂറിനെ ഷെഡ്യൂള്‍ ചെയ്യണം. നേരത്തേ ഉറങ്ങി നേരത്തേ ഉണരുന്നത് ശീലമാവണം. ദിവസത്തിന്റെ പ്രൈം ടൈം ഉദയത്തിനു മുമ്പുള്ളതാണ്. ആ നേരത്തെ വായുവിനും അന്തരീക്ഷത്തിനും ഔഷധ ഗുണമുണ്ടത്രെ? മനസ്സ് ഒരു ക്ലീന്‍ സ്ലേറ്റ് പോലെയുണ്ടാവും. ഒരു മണിക്കൂര്‍ പ്രാര്‍ത്ഥനയ്ക്കും വ്യായാമത്തിനും ഒരു മണിക്കൂര്‍ വായിക്കാനുമായി ശീലിച്ചാല്‍ പകലില്‍ ഉണര്‍വ് നിങ്ങളില്‍ അവശേഷിക്കും. എത്ര വൈകി ഉണരുന്നുവോ അത്ര കണ്ട് നിങ്ങളില്‍ അലസത ഉണ്ടാക്കും. ജീവിതം ഉറങ്ങിത്തീര്‍ക്കാനുള്ളതല്ല. 60 വയസ് വരെ ജീവിച്ചാല്‍ 20 കൊല്ലവും ഉറങ്ങിയിട്ടാണ് തീരുന്നത്. 10 വര്‍ഷം ഒന്നും തിരിയാത്ത ബാല്യമായി തീരും. 10 വര്‍ഷം സ്കൂള്‍ -കോളജ് ജീവിതമായി. ചുരുക്കിപ്പറഞ്ഞാല്‍ 10 വര്‍ഷത്തെ ‘കസര്‍ത്താണ്’ ജീവിതം. 20നും 30 വയസിനുമിടയിലെ സുവര്‍ണ്ണ വര്‍ഷങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനെ ആശ്രയിച്ചാവും ജീവിതത്തിന്റെ ഗതി മാറുന്നത്. ആരായിത്തീരണമെന്നു തീരുമാനിക്കുന്നതു മോളിലുള്ളോന് മാത്രമല്ല. നിങ്ങളെ വാര്‍ത്തെടുക്കുന്ന ശില്പി നിങ്ങള്‍ തന്നെയാവാണം. ഏത് മനുഷ്യന്റെയും ഉള്ളിലൊരു ടാലന്റ് ഉറങ്ങിക്കിടക്കുന്നുണ്ടാവും. അതിനെയാണ് ഊതിക്കാച്ചിയെടുക്കേണ്ടത്. ആടാനാണു മോഹമെങ്കില്‍ കൊട്ടാനായി പോവരുത്. മനസ്സ് പറയുന്നതിന് മുന്‍തൂക്കം കൊടുക്കുക. അതിനായി ചോദ്യങ്ങള്‍ നിരന്തരം സ്വയം ചോദിച്ചു കൊണ്ടിരിക്കണം. തീരുമാനം എടുക്കുമ്പോള്‍ മൂന്ന് വട്ടമെങ്കിലും ചിന്തിക്കുക. ഒരു തീരുമാനം മതി നിങ്ങളുടെ ജീവിതത്തിന് നിറം പകരാനും നിറം കെടാനും! ഇവിടെയാണ് ഗൗരവമേറിയ ഒരു തമാശ ഓര്‍ക്കേണ്ടത്. എങ്ങനെ ജീവിക്കണം എന്ന് പഠിച്ച് വരുമ്പോഴേക്കും ജീവിതം ഏതാണ്ട് തീരാറായിട്ടുണ്ടാവും. ജീവിതം ഒന്നേയുളളൂ. ആ ജീവിതം ഒരു നാടകം പോലെയാണ്. പക്ഷേ റീഹേഴ്സലുകളില്ല. ജീവിതമൊരു സിനിമ പോലെയാണ്. റീടേക്കുകള്‍ ഇല്ലെന്ന് മാത്രം.
മുതിര്‍ന്നവരുടെ വാക്കുകളെ മാനിക്കുക. പ്രത്യേകിച്ച് ഏറ്റവും പ്രായം കൂടിയവരുടെ കൂടെ ചിലവഴിക്കാന്‍ മടിക്കരുത്. അവരു ടെ ജീവിതാനുഭവങ്ങള്‍ പാഠപുസ്തകങ്ങളില്‍ കാണില്ല. ബിരുദവും ബിരുദാനന്തര ബിരുദവും സാങ്കേതിക അറിവ് മാത്രം. അനുഭവങ്ങളാണ് അറിവായി മാറുന്നത്.
ഇബ്നു ബത്തൂത്തയെ അറിയണം. ലോകം കണ്ട സഞ്ചാരിയാണ്. ഇരുപത്തി ഒന്നാമത്തെ വയസ്സിലാണ് കഴുതപ്പുറത്ത് ഹജ്ജിന് പോവുന്നത്. ‘ഭൂമിയിലെ മുസാഫറായ സഞ്ചാരീ ..നീ ഈ ഭൂമിയുടെ സൗന്ദര്യം ആസ്വദിക്കുക! ‘ എന്ന വിശുദ്ധവാക്യം ബത്തൂ ത്തയെ സ്വാധീനിച്ചോ..എന്തോ? ആ യാത്ര നീണ്ടത് 29 വര്‍ഷങ്ങള്‍. 3 ഭൂഖണ്ഡങ്ങളിലൂടെ 117000കിലോമീറ്റര്‍ താണ്ടിയ റെക്കോര്‍ഡിന് ഉടമ. 40ല്‍ പരം രാജ്യങ്ങള്‍ സന്ദര്‍ശിച്ചു! നിരവധി ഭാഷകള്‍ പഠിച്ചു. നിരവധി സംസ്കാരങ്ങളെ അടുത്തറിഞ്ഞു. ഇബ്നു ബത്തൂത്ത എഴുതിയ പുസ്തകത്തിലൂടെയാണ് പതിനാലാം നൂറ്റാണ്ടില്‍ ലോകം എങ്ങനെയായിരുന്നുവെന്ന് അറിഞ്ഞതും അറിയുന്നതും. ഇബ്നുബത്തൂത്ത നേടിയത് മറ്റാര്‍ക്കും നേടാനായില്ല. ഇത് തന്നെയാ ണ് അയാളുടെ ജീവിതത്തിന്റെ ബാക്കി പത്രവും സമ്പാദ്യവും. ജീവിക്കാനായി സമ്പാദിക്കുന്നതല്ലാതെ സമ്പാദിക്കാനായി ജീവിക്കരുത്. സ്വസ്്ഥത കിട്ടില്ല. ആര്ത്തികൂടും. ജീവിതമൊരു കാട്ടരുവിയെ പോലെ ശാന്തമായി ഒഴുകണം. അല്ലാതെ കടലിനെ പോലെ ആര്ത്തലക്കരുത്. പക്ഷേ കടലിനുമുണ്ട് പ്രത്യേകത? കടല്‍ മാലിന്യങ്ങള്‍ സ്വീകരിക്കില്ല. തീരത്തേക്ക് തന്നെ തള്ളും. മാലിന്യം സ്വീകരിക്കാതെ കടലിന്റെ അടിത്തട്ട് പോലെ ആരും കാണാത്ത അത്ഭുതങ്ങള്‍ ഉള്ളില്‍ ഉണ്ടാവണം! അത്ഭുതങ്ങള്‍ മാത്രമല്ല സങ്കടങ്ങളും പുറത്ത് കാണിക്കരുത്. കടലിനു നടുവില്‍ കൊടുങ്കാറ്റില്‍ പെട്ടതു പോലെ ചിലപ്പോള്‍ തോന്നിയേക്കാം. പതറരുത്. സങ്കടപ്പെടരുത്. അകത്തെ ഇരമ്പങ്ങള്‍ നിങ്ങളുടെ മുഖത്ത് കാണരുത്. കരഞ്ഞ് കൊണ്ട് ചിരിക്കാനായി ശ്രമിക്കുക. മുഖത്ത് ഒരു പുഞ്ചിരി എന്നും ബാക്കിയുണ്ടാവണം.
ഇത് പറയുമ്പോഴാണ് ഒരു പുസ്തകത്തെ കുറിച്ച് ഓര്‍ക്കുന്നത്. വീട്ടിലെ ഷെല്ഫിലു ണ്ടത്: ലാ തഹ്സന് ( ദുഃഖിക്കരുത്)എന്ന അറബി ഗ്രന്ഥത്തിന്റെ തര്‍ജ്ജമയാണത്. തീര്‍ച്ചയായും നിങ്ങള്‍ ഇത് വായിക്കണം. പരന്ന വായന ശീലമാക്കുക. വായന അറിവ് മാത്രമല്ല നല്‍കുന്നത്. വായന എല്ലാം മറന്ന് നിങ്ങളെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ട് പോവും! അസ്വസ്ഥതക്ക് നല്ല മരുന്ന് വായനയാണ്. വിശുദ്ധഗ്രന്ഥത്തിലെ ആദ്യ അധ്യായത്തിലെ ആദ്യ സൂക്തത്തിലെ ആദ്യ വാക്ക് തന്നെ വായിക്കുക എന്നാണല്ലോ. അതോടൊപ്പം ബോറടി മാറ്റി എനര്ജിക്കാവാന് നിസ്സാര കാര്യങ്ങള്‍ മതി. അത് വീട്ടുമുറ്റത്തെ ചെടികളിലോ വളര്‍ത്തു മൃഗങ്ങളായ പൂച്ചയിലോ കോഴിയിലോ കണ്ടെത്താനാവും. അതിനായി ഞാനൊരു സൂഫിക്കഥ പറയാം;
ഒരു ദിവസം സൂഫിയെ കാണാന്‍ ഒരു ചെറുപ്പക്കാരന് വന്നിട്ട് പറഞ്ഞു:
‘ ഉസ്താദെ എന്നെ മുരീദ് (ശിഷ്യന്) ആയി സ്വീകരിക്കുമോ’
‘ എന്തിന്’
‘ എനിക്ക് അങ്ങയില്‍ നിന്നും പലതും പഠി
ക്കാനുണ്ട്…’
‘ശരി..നീ ആദ്യം പുറത്തുള്ള പ്രാവുകള്‍ക്ക് തീറ്റ കൊടുക്കൂ. ധാന്യമണികള്‍ വിതറരുത്. കയ്യില്‍ വെക്കണം. കയ്യില്‍ നിന്ന് പ്രാ വുകള്‍ കൊത്തിത്തിന്നട്ടെ!’
ഇത് കേട്ടതോടെ ശിഷ്യന്റെ ഉള്ളാണ് കാളിയത്. ‘പ്രാവുകള്‍ ധാന്യ മണികള്‍ക്കായി കയ്യില്‍ കൊത്താന്‍ തുടങ്ങിയാല്‍ … കയ്യില്‍ ഓട്ട വീഴില്ലേ?’
പേടിച്ചാണെങ്കിലും കയ്യില്‍ ധാന്യമണികളു മായി പുറത്തിറങ്ങിയ ശിഷ്യന് പ്രാവുകളെ യും കാത്തു വെയിലത്ത് വൈകുന്നേരം വരെ നിന്നെങ്കിലും പ്രാവുകള്‍ അയാളെ ശ്രദ്ധിച്ചതേയില്ല! വൈകുന്നേരം സൂഫി ചോദിച്ചു:
‘എന്തായി.’
‘പ്രാവുകളൊന്നും എന്നെ കൂട്ടാക്കുന്നില്ല ഉ
താദെ.’
സൂഫിയൊന്നും മിണ്ടിയില്ല. പിറ്റേന്നും ശിഷ്യന് ധാന്യമണികളുമായി പുറത്തു വെയിലത്ത് കാത്തിരുന്നു. ദിവസങ്ങളോളം ഇത് തുടര്‍ന്നു…ശിഷ്യനെ കാണാനിട വന്നപ്പോള്‍ സൂഫിചോദിച്ചു:
‘വല്ലതും നടന്നോ,?’
‘ യാ ഷെയ്ഖ് ..പ്രാവുകള്‍ക്ക് എന്നെ ഇത്
വരെ വിശ്വാസം വന്നിട്ടില്ലെന്നാ തോന്നുന്ന
ത് ഷെയ്ഖ്..’
ഇത് കേട്ടതോടെ സൂഫി മൊഴിഞ്ഞു:
‘ശരി..ശ്രമിച്ചു നോക്കൂ.’
…പിറ്റേ ദിവസം ശിഷ്യന് ധാന്യവുമായി പുറത്തിറങ്ങിയതോടെ പ്രാവുകള്‍ അയാളെ പൊതിഞ്ഞു. കൈകളിലെ ധാന്യമണികളി ല്‍ കൊത്തിപ്പറിച്ചു. കൈകള്‍ക്ക് ഒരു പോറലുമില്ലാതെ തലയിലും കൈകളിലും പ്രാവുകള്‍ വന്നിറങ്ങി. കൊക്കുകള്‍ കൊണ്ട് പ്രാവുകള്‍ ശിഷ്യന്റെ ചുണ്ടിലും മൂക്കിലും ഉരസുകയും ശബ്ദമുണ്ടാക്കുകയും ചെയ്തപ്പോള്‍ അയാള്‍ക്ക് ധാന്യമണികള്‍ തീര്‍ന്നതും നേരം പോയതുമറിഞ്ഞില്ല. അയാള്‍ സൂഫിക്കരികിലേക്ക് ഓടി.
‘ ഉസ്താദേ..പ്രാവുകള്‍ എന്നെ അത്ഭുത
പ്പെടുത്തിക്കളഞ്ഞു..ഒരനുഭവം തന്നെ.’
‘ശരിയാണ്.. എല്ലാം ക്ഷമയോടെ നേരിട്ടാല്‍ നിസ്സാര കാര്യങ്ങള്‍ പോലും അത്ഭുതപ്പെടുത്തും.
ഇത്തരം അത്ഭുതങ്ങള്‍ കണ്ടെത്താതെ ഈ കെട്ട കാലത്തെ ആശ്രയം സോഷ്യല്‍ മീഡിയകളാണ്. ചിലന്തി വലയിലെ ഒരു ഇരയായി കുരുങ്ങാതിരിക്കാന്‍ ജാഗ്രത പാലിക്കുക. ശീലങ്ങളാണ് ദുശ്ശീലങ്ങളായി മാറുന്നത്. എന്റെ ജീവിതത്തിലെ വലിയ ദുശ്ശീലം പുകവലിയായിരുന്നു. ചട്ടക്കാരി സിനിമയിലെ അടൂര്‍ഭാസി സന്തോഷിക്കുമ്പോഴും സങ്കടപ്പെടുമ്പോഴും മദ്യപിച്ചത് പോലെ ഞാന്‍ പുകവലിയുടെ അടിമയായി. പുകവലിക്കുന്നത് കാണുമ്പോഴൊക്കെ ഉമ്മ പറയും:
‘ നീയിങ്ങനെ വലിക്കല്ല. ഒന്നിത് മതിയാക്കീറു മോനെ.., നിന്റെ നെഞ്ച് എന്തിന് കൊള്ളും? ചോരയും നീരും വറ്റുമ്പം അറിയും.’
എന്നിട്ടും ഞാന്‍ നിര്‍ത്തിയില്ല. പറഞ്ഞ് മടുത്ത ഉമ്മ അവസാനമായി പറഞ്ഞ വാചകം ഞാന്‍ ഇന്നും ഓര്‍ക്കുന്നു:
‘ചെല്ലിക്കൊടുത്തതും കെട്ടിക്കൊടുത്ത
തും ആരിക്കും എത്തീറ്റ്ല.’
ശരീരം മനസ്സിനെ കീഴടക്കുമ്പോഴാണ് നാം ദുശ്ശീലങ്ങള്‍ക്ക് അടിമയാവുന്നത്.പുകവലിച്ചു കൊണ്ടിരിക്കെ ഒരു നാള് ഉപബോധ മനസ്സ് എന്നോട് പറഞ്ഞു:
‘നീയൊരു പൊട്ടനാണ്.. ഒരു പാട് പണം കത്തിച്ച് കളഞ്ഞ് ഇത്രയും നാള് പുക വലിച്ചിട്ട് നിന്റെ സന്തോഷവും സങ്കടവും കൂ ടിയിട്ടുമില്ല. കുറഞ്ഞിട്ടുമില്ല. പിന്നെന്തിന് വലിക്കണം?’ ആ നിമിഷം തൊട്ട് ഞാന്‍ പുകവലിച്ചില്ല.
വാസ്തവത്തില്‍ മനസ്സിനെ ശരീരം ഭരിച്ചിരുന്നത് മാറി മനസ്സ് ശരീരത്തെ കീഴ്പ്പെടു ത്തുകയായിരുന്നു. ശരീരം മോഹവും ആര്‍ത്തിയും വെറുപ്പും ദേഷ്യവും പകയുമൊക്കെ ഉല്‍പ്പാദിപ്പിക്കും. ഇവിടെയാണ് മനസ്സിന്റെ റോള്‍. വെറുപ്പ്, പക, അസൂയ തുടങ്ങിയ വികാരങ്ങള്‍ക്ക് മനസ്സില്‍ ഇടം നല്‍കരുത്. എല്ലാം മനസ്സില്‍ നിന്നും അപ്പപ്പോള്‍ ഡിലീറ്റ് ചെയ്ത് കളയണം. എങ്കില്‍ നിനക്ക് വിരിപ്പ് വിരിച്ചാല്‍ സുഖമായുറങ്ങാം. സുഖമായി ഉറങ്ങുന്നവനാണ് ഭാഗ്യവാന്! വില കൂടിയ മെത്തയും എയര്‍ കണ്ടീഷണുമുണ്ടായാല് ഉറങ്ങാനായെന്ന് വരില്ല. മനസ്സും ശരീരവും കനിയണം. മനസ്സിന് ബാധിക്കുന്ന രോഗമാണ് ശരീരത്തെയും ബാധിക്കുന്നത്! മനസും ശരീരവും അത്ര നല്ല കോമ്പിനേഷനിലാണ്. ചിന്തിച്ച് വയറ് പുണ്ണാക്കണ്ട എന്ന പ്രയോഗത്തില്‍ യുക്തിയും വൈദ്യവുമുണ്ട്! അതിനായി ഡെയ്ല്‍ കാര്‍ണഗി എന്ന ഡോക്ടര്‍ എഴുതിയ ഒരു അനുഭവ കുറിപ്പ് ഇവിടെ കുറിക്കാം. ഡോക്ടര്‍ ചികിത്സിച്ച ഒരു അള്‍സര്‍ രോഗിയുടെ കഥയാണത്. രോഗിയുടെ സ്ഥിതി കോമയിലാണെന്നും ഇനി അധിക നാളുകള്‍ അയാള്‍ക്കില്ലെന്നും ഡോക്ടര്‍ രോഗിയുടെ ബന്ധുക്കളെ അറിയിച്ചു. ഇതറിഞ്ഞ രോഗി ചിന്തിച്ചത് വേറൊരു രൂപത്തില്‍: ‘എന്തായാലും ചാവുന്ന തടിയാണ്. എങ്കില്‍ ആ ആഗ്രഹം തീര്‍ത്തേക്കാം.’
ജീവിതത്തിലെ വലിയ മോഹം ലോകമൊന്ന് ചുറ്റിക്കാണാനായിരുന്നു. അത് ബാക്കിയാക്കേണ്ടെന്ന് അയാള്‍ തീരുമാനിച്ചു. തീരുമാനമറിഞ്ഞ ഡോക്ടര്‍ പറഞ്ഞതി ങ്ങനെ: ‘അയാളെ കടലില്‍ മറ മാടേണ്ടി വരും. സംഭവിച്ചത് മറ്റൊന്നാണ്. കപ്പലില്‍ യാത്ര തിരിച്ച രോഗിക്ക് അതൊരു പുതിയ അനുഭവമായിരുന്നു. എല്ലാം മറന്ന് അയാള്‍ അടിച്ച് പൊളിച്ച് ആസ്വദിച്ചു. ഭക്ഷണത്തിന് പഥ്യം നോക്കിയില്ല. ഇഷ്ടപ്പെട്ടതെല്ലാം തിന്നും കുടിച്ചും അയാള്‍ ജീവിതം ശരിക്കും ആഘോഷിച്ചു. ആഴ്ചകള്‍ക്ക് ശേഷം ജീവനോടെ തന്നെ തിരിച്ചെത്തിയ രോഗി ഡോക്ടറെ കണ്ടൂ. പരിശോധിച്ച ഡോക്ടര്‍ അന്തം വിട്ടു പോയി? രോഗി രോഗിയല്ലാതായി മാറിയിരുന്നു.
ചുരുക്കിപ്പറഞ്ഞാല്‍ തോറ്റു കൊടുക്കാ ന് മനസ്സില്ലാത്ത മനസ്സാണോ നിങ്ങളുടേത്…എങ്കില്‍ നിങ്ങളെയാര്ക്കും തോല്‍പ്പിക്കാനാവില്ല.