ഇന്ന് ദുല്‍ഹജ്ജ് ഒമ്പത് അറഫ ദിനം. ഏകദേശം രണ്ട് ദശലക്ഷത്തിലേറെ വരുന്ന ഹാജിമാരാണ് ഈ വര്‍ഷം അറഫ സംഗമത്തിനെത്തുന്നത്. ഹജ്ജിന് വേണ്ടി വിശുദ്ധ മക്കയില്‍ എത്തിയ ഞങ്ങള്‍ അറഫ സംഗമത്തിനുള്ള തയ്യാറെടുപ്പിലാണ്.
ആദി മനുഷ്യരായ ആദമും ഹവ്വയും ഭൂമിയിലെത്തി ആദ്യം കണ്ടുമുട്ടിയ സ്ഥലമാണ് അറഫ എന്ന് വിശ്വസിക്കപ്പെടുന്നത്. മക്കയുടെ ഹൃദയമായ കഅബയില്‍ നിന്ന് ഇരുപത് കിലോമീറ്ററിനുള്ളിലാണ് അറഫ താഴ്വാരം. മക്കയുടെ ഏറ്റവും ശ്രേഷ്ഠമായ നാമമാണ് ഉമ്മുല്‍ ഖുറ. നഗരങ്ങളുടെ മാതാവ് എന്നാണര്‍ത്ഥം. മുഴുവന്‍ നാടും നഗരവും ചെന്ന് ചേരുന്നൊരിടം.
ആലിമുകള്‍ പറയും ആകാശത്ത് നിന്നും പെയ്തിറങ്ങുന്ന മഴത്തുള്ളികള്‍ മരച്ചില്ലകളിലൂടെ ഒലിച്ചിറങ്ങി ഓവുകളും ചാലുകളും തോടുകളും ആറുകളും പുഴകളും താണ്ടി സമുദ്രങ്ങളില്‍ ചെന്ന് ചേരുന്നത് പോലെ വീടുകളില്‍ നിന്നും പുറപ്പെടുന്ന ഹാജി നാടുകളും നഗരങ്ങളും താണ്ടി കരയിലും കടലിലും ആകാശത്തിലുമായി മക്കയില്‍ ചെന്ന് ചേരുമ്പോള്‍ അതൊരു മഹാമനുഷ്യ സാഗരമായി മാറുന്നു.
മക്കയില്‍ വിവിധ ദിനങ്ങളിലായി എത്തിച്ചേരുന്ന ഹാജിമാര്‍ ഒന്നടങ്കം ദുല്‍ഹജ്ജ് ഒമ്പതിന് അറഫ താഴ്വരയില് ഒത്ത് ചേരും. ദേശവും ഭാഷയും സംസ്കാരവും ഒരൊറ്റ വേഷത്തില്‍ ഒത്തൊരുമിച്ച് ചേരുന്നൊരിടം. മാനവ സഞ്ചയത്തിന്റെ മഹാത്ഭുതം! അതാണ് അറഫ സംഗമം.
ഹജ്ജിന്റെ എറ്റവും ശ്രേഷ്ഠമായ കര്‍മ്മമാണ് അറഫാ സംഗമം. ദുല്‍ഹജ്ജ് മാസം ഒമ്പതിനാണിത്. മധ്യാഹ്നം മുതല്‍ സായാഹ്നം വരെ ആത്മീയതയുടെ പരകോടിയില്‍ ജനലക്ഷങ്ങള്‍ ഒരുമിച്ച് കൂടുന്നൊരിടം.
ജനസഞ്ചയം മുഴുവന്‍ തല്‍ബിയ്യത്തിന്റെ മാന്ത്രിക വചനം ഉരുവിട്ട് കൊണ്ടിരിക്കുന്നു. ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക് ലബ്ബൈക്ക ലാ ശരീക്ക ലക്ക ലബ്ബൈക്ക് ഇന്നല് ഹംദ വന്നിഅമത്ത ലക്ക വല്‍ മുല്‍ക്ക് ലാ ശരീക്ക ലക്ക്.
ആകാശവും ഭൂമിയും അവയ്ക്കിടയിലുള്ള സര്‍വ്വ ചരാചരങ്ങളും ഏറ്റ് ചെല്ലുന്ന പ്രതീതി. അന്തരീക്ഷം മുഴുവന്‍ തല്‍ബിയ്യത്തിന്റെ മാസ്മരികതയില്‍ ലയിച്ച് ചേര്‍ന്ന നിമിഷം.
പുരുഷാരം മുഴുവന്‍ ഒരേ വേഷത്തിലാണ്. ഒരുടുതുണിയും മേല്‍മുണ്ടും മാത്രം! അടിമത്തത്തിന്റെ അങ്ങേയറ്റത്തെ വിധേയത്തം. സൃഷ്ടിയും സ്രഷ്ടാവും തമ്മില്‍ ഉടമയും അടിമയും തമ്മില്‍ ഇതിനോളം അടുക്കുന്ന ഒരു ദിനം വേറെയില്ല.
പശ്ചാതാപത്തിന്റെ കണ്ണുനീര് കൊണ്ട് ഹൃദയം കഴുകാന്‍ അടിമ തയ്യാറാവുമ്പോള്‍ അനുഗ്രഹത്തിന്റെ പേമാരി വര്‍ഷിക്കുകയാണ് ഉടമസ്ഥനായ നാഥന്.
അന്ന് നിരാശ ഒരുവന് മാത്രമാണ്. സൃഷ്ടാവിന്റെയും സൃഷ്ട്രിയുടെയും ഇടയില്‍ വിള്ളലുണ്ടാക്കാന്‍ ശ്രമിക്കുന്ന സാത്താന് മാത്രം.
പ്രവാചകന്റെ ഹജ്ജ് നിമിഷം ഓര്‍മ്മയിലേക്ക് കടന്നുവരികയാണ്. കണ്ണുകള്‍ സജലങ്ങളായി ചുണ്ടുകള്‍ വിതുമ്പി ഹൃദയം പിടഞ്ഞു കൈകള്‍ പ്രതീക്ഷയോടെ മേല്പോട്ടുയര്ത്തി. പ്രവാചക വചനങ്ങള്‍ ഓര്‍ത്തെടുത്തു.
ഒരു വിശ്വാസി അറഫയില്‍ നിന്ന് ആകാശത്തേക്ക് കൈ ഉയര്‍ത്തി പാപമോചനം തേടിയാല്‍ അവന്റെ സകലമാന പാപങ്ങളും ദൈവം തമ്പുരാന് പൊറുത്തു കൊടുക്കുക തന്നെ ചെയ്യും. അത് ഭൂമിയിലെ മണല്‍ത്തരികള്‍ക്ക് സമാനമാണെങ്കിലും ശരി, ആകാശത്ത് നിന്നും ഇറ്റ് വീഴുന്ന മഴത്തുള്ളികള്‍ക്ക് സമാനമാണെങ്കിലും ശരി, ഈ ലോകത്തിലെ വൃക്ഷങ്ങളില്‍ കാണുന്ന ഇലകള്‍ക്ക് സമാനമാണെങ്കിലും ശരി, സമുദ്രങ്ങളിലെ തിരമാലകള്‍ക്കും നുരകള്ക്കും സമാനമാണെങ്കിലും ശരി അതെല്ലാം മാപ്പാക്കപ്പെടും.
കടുത്ത ചൂടിന് ശമനമേകി കുളിര്‍മ പെയ്യുന്ന ജലസംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആധുനിക സൗകര്യങ്ങള്‍ക്കും സംവിധാനങ്ങള്‍ക്കും ഒരു കുറവുമില്ല.
രാജ്യവും സംസ്കാരവും ഭാഷയും വ്യത്യസ്തമാണെങ്കിലും പരസ്പര സ്നേഹത്തിന്റെ അത്യുദാരത പ്രകടമാണിവിടെ. ആദര്‍ശ സാഹോദര്യത്തിന്റെ ഔന്നത്യം എവിടെയും ദര്‍ശിക്കാനാവും.
അറഫയിലും നമ്മുടെ മാതൃരാജ്യത്തിന് വ്യത്യസ്തമായൊരിടം തന്നെയുണ്ട്. അറഫ സംഗമത്തില്‍ 1,75,000 വരുന്ന ഇന്ത്യക്കാരാണ് പങ്കു ചേരുന്നത്. ഇങ്ങനെ ഓരോ വര്‍ഷവും ആവര്‍ത്തിക്കുന്ന മഹാത്ഭുതമാണ് ഹജ്ജ്.
–ലായി ചെംനാട്
(മക്കയില്‍ നിന്ന്)