പൗരത്വം ലഭിക്കാന്‍ ഗോള്‍ഡ് കാര്‍ഡ് പദ്ധതിയുമായി ട്രംപ്: 5 മില്യണ്‍ ഡോളറിന് യു.എസ് പൗരത്വം; ഇ.ബി 5 റദ്ദാക്കും;

Update: 2025-02-26 05:25 GMT

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ വന്നതിന് പിന്നാലെ കടുത്ത നടപടികളുമായി മുന്നോട്ടുപോകുകയാണ്. ആദ്യത്തെ നടപടി അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നതിലായിരുന്നു. ഇന്ത്യ അടക്കമുള്ള പല രാജ്യങ്ങളില്‍ ഉള്ളവര്‍ക്കും ട്രംപിന്റെ നടപടി തിരിച്ചടിയായി.

അതിനിടെയാണ് പൗരത്വം സംബന്ധിച്ച് പുതിയ പദ്ധതിയുമായി ട്രംപ് രംഗത്തെത്തുന്നത്. അതിസമ്പന്നരായ വിദേശികള്‍ക്ക് അമേരിക്കന്‍ പൗരത്വം അനായാസം ലഭിക്കാന്‍ അവസരമൊരുക്കുന്ന പദ്ധതിയാണ് ട്രംപ് നടപ്പിലാക്കുന്നത്. അഞ്ച് മില്യണ്‍ അമേരിക്കന്‍ ഡോളര്‍ (43.5 കോടി ഇന്ത്യന്‍ രൂപ) ചെലവഴിച്ചാല്‍ പൗരത്വത്തിലേക്ക് വഴിതുറക്കുന്ന ഗോള്‍ഡ് കാര്‍ഡ് പദ്ധതിയാണ് ഇത്. നിയമപരമായ കുടിയേറ്റത്തിന് ഈ നീക്കം ഒരു പുതിയ വഴി തുറന്നുകൊടുക്കുന്നു എന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

പദ്ധതിയുടെ വിവരങ്ങള്‍ രണ്ടാഴ്ചയ്ക്കകം പുറത്തുവിടുമെന്ന് അധികൃതര്‍ വ്യക്തമാക്കി. വിദേശികള്‍ക്ക് അമേരിക്കന്‍ പൗരത്വം വാഗ്ദാനം ചെയ്യുന്ന പത്ത് ലക്ഷം ഗോള്‍ഡ് കാര്‍ഡുകള്‍ വിറ്റഴിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയും ട്രംപ് പങ്കുവച്ചു. വന്‍തുക നിക്ഷേപിച്ചാല്‍ അമേരിക്കയില്‍ ജോലി ലഭിക്കുകയും തുടര്‍ന്ന് രാജ്യത്ത് സ്ഥിരതാമസത്തിനുള്ള അനുമതിയും ലഭിക്കുന്ന തരത്തിലുള്ള പദ്ധതിയാണ് വിഭാവനം ചെയ്യുന്നതെന്ന് ട്രംപിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യുഎസ് സ്ഥിര താമസക്കാര്‍ക്ക് നല്‍കിയ പെര്‍മിറ്റുകളെ പരാമര്‍ശിച്ചുകൊണ്ടാണ് ട്രംപിന്റെ പ്രഖ്യാപനം.

അമേരിക്കന്‍ വ്യവസായ സംരംഭങ്ങളില്‍ നിക്ഷേപം നടത്തുന്നവര്‍ക്കുള്ള ഇ.ബി 5 പദ്ധതിക്ക് പകരമായാണ് ഗോള്‍ഡ് കാര്‍ഡ് അവതരിപ്പിക്കുന്നത്. അഞ്ച് മില്യണ്‍ അമേരിക്കന്‍ ഡോളറായിരിക്കും കാര്‍ഡിന്റെ വില. കാര്‍ഡുള്ളവര്‍ക്ക് ഗ്രീന്‍ കാര്‍ഡിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കും.

തുടര്‍ന്ന് അവര്‍ക്ക് പൗരത്വത്തിലേക്കുള്ള വഴി തെളിയും. അതിസമ്പന്നര്‍ക്ക് ആ കാര്‍ഡ് വാങ്ങുന്നതിലൂടെ നമ്മുടെ രാജ്യത്തേക്ക് വരാന്‍ കഴിയുമെന്നും ട്രംപ് പറഞ്ഞു. റഷ്യക്കാര്‍ക്ക് ഗോള്‍ഡ് കാര്‍ഡ് വാങ്ങാന്‍ കഴിയുമോ എന്ന ചോദ്യത്തിനും ട്രംപ് മറുപടി നല്‍കി.

'റഷ്യയിലെ പ്രഭുക്കന്മാര്‍ക്ക് ഗോള്‍ഡ് കാര്‍ഡ് വാങ്ങാം. ഇത്തരം പ്രഭുക്കന്മാര്‍ വളരെ നല്ല വ്യക്തികളാണ്', എന്നായിരുന്നു ട്രംപിന്റെ മറുപടി.

EB-5 വിസ

തൊഴില്‍ അടിസ്ഥാനമാക്കിയുള്ള EB-5 വിസ ഒരു ഗ്രീന്‍ കാര്‍ഡിലേക്കുള്ള നേരിട്ടുള്ള വഴി തുറന്നുകാട്ടുന്നു. സമീപ വര്‍ഷങ്ങളില്‍, ഈ പ്രോഗ്രാമിനോടുള്ള താല്‍പര്യം ഇന്ത്യക്കാര്‍ക്കിടയില്‍ വളര്‍ന്നു വന്നിരുന്നു. 'H-1B നയങ്ങളെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വവും ഗ്രീന്‍ കാര്‍ഡുകള്‍ക്കായുള്ള ദീര്‍ഘകാല കാത്തിരിപ്പ് സമയവും കാരണം, പല പ്രൊഫഷണലുകളും, പ്രത്യേകിച്ച് യുഎസിലുള്ളവര്‍, കൂടുതല്‍ സുരക്ഷിതവും ദീര്‍ഘകാലവുമായ ഒരു പരിഹാരമായി EB-5 നെ കാണുന്നു,' എന്ന് യുഎസ് ഇമിഗ്രേഷന്‍ ഫണ്ടിന്റെ (USIF) ബിസിനസ് ഡെവലപ്മെന്റ് ഡയറക്ടര്‍ അക്ഷത് ഗുപ്ത പറഞ്ഞു.

Similar News