ട്രംപിന്റെ ധനസഹായം മരവിപ്പിക്കല്‍: ദശലക്ഷക്കണക്കിന് എയ്ഡ്സ് മരണങ്ങള്‍ക്ക് കാരണമാകുമെന്ന് യുഎന്‍
ന്യൂയോര്‍ക്ക്: വിദേശ ധനസഹായം നിര്‍ത്തിവയ്ക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുമാനത്തിനെതിരെ മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സംഘടന(യുഎന്‍). ട്രംപിന്റെ ഈ തീരുമാനം ദശലക്ഷക്കണക്കിന് എയ്ഡ്സ് രോഗികളുടെ മരണത്തിന് കാരണമായേക്കുമെന്നാണ് യുഎന്നിന്റെ മുന്നറിയിപ്പ്. യുഎന്നിന് ഏറ്റവുമധികം ധനസഹായം നല്‍കുന്ന രാജ്യമാണ് യുഎസ്. യുഎന്നിന് മിക്ക ഫണ്ടുകളും യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷനല്‍ ഡവലപ്മെന്റ് (യുഎസ്എയ്ഡ്) വഴിയാണ് ലഭിക്കുന്നത്.
പല ആഫ്രിക്കന്‍ രാജ്യങ്ങളും കടബാധ്യതകളാല്‍ വലയുകയാണ്. യുഎസ് സഹായമായിരുന്നു അവരുടെ ഏറ്റവും വലിയ ആശ്വാസം. 1961ല്‍ സ്ഥാപിതമായ യുഎസ് എയ്ഡ്‌സിന്റെ വാര്‍ഷിക ബജറ്റ് 40 ബില്യന്‍ ഡോളറിലധികമാണ്. ലോകമെമ്പാടും, പ്രത്യേകിച്ച് ദരിദ്ര രാജ്യങ്ങളില്‍, വികസനം, ആരോഗ്യം തുടങ്ങിയവയെ പിന്തുണയ്ക്കുന്നതിനാണ് ഈ പണം ഉപയോഗിച്ചിരുന്നത്.
എന്നാല്‍ ഇക്കഴിഞ്ഞ ജനുവരിയില്‍ രണ്ടാം തവണയും അധികാരത്തിലെത്തിയ ട്രംപ്, യുഎസിന്റെ വിദേശ സഹായത്തിന്റെ ഭൂരിഭാഗവും മൂന്ന് മാസത്തേക്ക് മരവിപ്പിക്കാന്‍ ഉത്തരവിടുകയായിരുന്നു. ഈ തീരുമാനം പല രാജ്യങ്ങളെയും ഗുരുതരമായി ബാധിക്കുമെന്നും ആഗോളതലത്തില്‍ വലിയ പ്രത്യാഘാതുണ്ടാക്കുമെന്നുമാണ് യുഎന്‍ എയ്ഡ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വിന്നി ബയാനിമയുടെ മുന്നറിയിപ്പ്.
'എയ്ഡ്സ് ദുരിതാശ്വാസ ധനസഹായത്തിന്റെ വലിയൊരു ഭാഗമാണ് ട്രംപിന്റെ തീരുമാനത്തോടെ ഇല്ലാതായത്. ഈ തുക ലഭിക്കാതിരുന്നാല്‍, ചികിത്സ കിട്ടാതെയും മറ്റും ഒട്ടേറെ ആളുകള്‍ മരിക്കും' എന്ന ആശങ്കയും ബയാനിമ പങ്കുവച്ചു. യുഎസ് പ്രസിഡന്റിന്റെ എയ്ഡ്സ് ദുരിതാശ്വാസ പദ്ധതി പ്രകാരമുള്ള എല്ലാ ജോലികളും 90 ദിവസത്തേക്ക് നിര്‍ത്തിവയ്ക്കാനും ട്രംപ് ഉത്തരവിട്ടിരുന്നു. ഈ പദ്ധതി പ്രകാരമുള്ള മരുന്നുകള്‍ക്ക് പിന്നീട് യുഎസ് ഇളവ് നല്‍കി.
ഫൗണ്ടേഷന്‍ ഫോര്‍ എയ്ഡ്‌സ് റിസര്‍ച്ചിന്റെ വിശകലനം അനുസരിച്ച്, യുഎസിന്റെ തീരുമാനം 20 ദശലക്ഷത്തിലധികം എച്ച്.ഐ.വി രോഗികളെയും 2.70 ലക്ഷം ആരോഗ്യ പ്രവര്‍ത്തകരെയുമാണ് ബാധിക്കുക. 5 വര്‍ഷത്തിനുള്ളില്‍ മരണങ്ങള്‍ പത്തിരട്ടിയായി വര്‍ധിച്ച് 6.3 ദശലക്ഷം ആകുമെന്ന് യുഎന്‍ എയ്ഡ്സിന്റെ കണക്കുകള്‍ ഉദ്ധരിച്ച് ബായനിമ പറയുന്നു. ഇതേ കാലയളവില്‍ പുതിയ രോഗബാധിതര്‍ 8.7 ദശലക്ഷമായി വര്‍ധിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.