കളനാട്ടും കോട്ടിക്കുളത്തും ട്രെയിന്‍ അട്ടിമറിക്ക് ശ്രമം; പത്തനം തിട്ട സ്വദേശി കസ്റ്റഡിയില്‍

പാലക്കാട് റെയില്‍വെ സ്റ്റേഷന് സമീപത്ത് പാളത്തില്‍ കല്ലുകള്‍ നിരത്തിവെച്ച സംഭവത്തില്‍ ഇയാളെ നേരത്തെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.;

Update: 2025-04-17 05:44 GMT

ഉദുമ: കളനാട്ടും കോട്ടിക്കുളത്തും ട്രെയിന്‍ അട്ടിമറിക്ക് ശ്രമം നടന്നതായി റെയില്‍വേ ഉദ്യോഗസ്ഥര്‍. കളനാട്ട് റെയില്‍പാളത്തില്‍ കരിങ്കല്ലുകള്‍ നിരത്തിവെച്ച നിലയിലും കോട്ടിക്കുളം റെയില്‍വെ സ്റ്റേഷന് തെക്കുഭാഗത്ത് ചിറമ്മലില്‍ പാളത്തില്‍ മരത്തടി കയറ്റിവെച്ച നിലയിലും കണ്ടെത്തി. ബുധനാഴ്ച രാത്രിയാണ് സംഭവം.

സംഭവവുമായി ബന്ധപ്പെട്ട് പത്തനംതിട്ട സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. പത്തനം തിട്ട സ്വദേശി കാസര്‍കോട് റെയില്‍വെ സ്റ്റേഷനിലാണ് ഇറങ്ങിയതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പിന്നീട് പാളത്തിലൂടെ തെക്കുഭാഗത്തേക്ക് നടന്ന് കളനാട്ടെ റെയില്‍വെ തുരങ്കത്തിലെത്തി. ഇരുട്ടിലൂടെ പോകാന്‍ ബുദ്ധിമുട്ടായതിനാല്‍ ഓലച്ചൂട്ട് കത്തിച്ച് നടക്കുകയും തുരങ്കം കടന്നയുടനെ ചൂട്ട് റെയില്‍പാളത്തിന് സമീപത്ത് എറിയുകയുമായിരുന്നു. ഇതോടെ തീപടരുകയും വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്സ് തീയണക്കുകയും ചെയ്തു.

ഇതിനിടെ പൊലീസും സ്ഥലത്തെത്തി. പൊലീസ് നടത്തിയ പരിശോധനയിലാണ് പാളത്തില്‍ കരിങ്കല്ല് നിരത്തിവെച്ച നിലയില്‍ കണ്ടത്. പൊലീസ് പാളത്തില്‍ തിരച്ചില്‍ വ്യാപിപ്പിച്ചു. അതിനിടെ കോട്ടിക്കുളം റെയില്‍വെ സ്റ്റേഷനടുത്ത ചിറമ്മലിലുള്ള പാളത്തില്‍ മരത്തടി കയറ്റിവെച്ചതായി ഇതുവഴി കടന്നുപോയ ട്രെയിനിന്റെ ലോക്കോ പൈലറ്റ് കാണുകയും വിവരം പൊലീസിനെ അറിയിക്കുകയും ചെയ്തു.

പൊലീസ് സ്ഥലത്തെത്തി മരത്തടി മാറ്റുകയും പാളത്തിലൂടെ നടന്നുപോകുകയായിരുന്ന യുവാവിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. പാലക്കാട് റെയില്‍വെ സ്റ്റേഷന് സമീപത്ത് പാളത്തില്‍ കല്ലുകള്‍ നിരത്തിവെച്ച സംഭവത്തില്‍ പത്തനംതിട്ട സ്വദേശിയെ നേരത്തെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനാല്‍ കേസെടുക്കാതെ താക്കീത് നല്‍കി വിടുകയായിരുന്നു. ബേക്കല്‍ പൊലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

Similar News