ഫിറ്റ് നസിനെ കുറിച്ച് സംശയങ്ങള്‍ ഉന്നയിച്ചവര്‍ക്കുള്ള മറുപടി; മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടുന്ന പ്രായം കൂടിയ താരമായി എം.എസ് ധോണി

ലക്‌നൗവിനെതിരെ വിക്കറ്റിന് പിന്നിലും ധോണി മിന്നി;

Update: 2025-04-15 07:40 GMT

തന്റെ ഫോമിനെ കുറിച്ചും ഫിറ്റ് നസിനെ കുറിച്ചും ആശങ്കകള്‍ ഉന്നയിച്ചവര്‍ക്കുള്ള മറുപടിയുമായി ചെന്നൈ സൂപ്പര്‍ കിംഗ് സ് താരം എം.എസ് ധോണി. കഴിഞ്ഞദിവസം ലക്‌നൗവിനെതിരെ 11 പന്തില്‍ നാലു ഫോറും ഒരു സിക്‌സും സഹിതം പുറത്താകാതെ 26 റണ്‍സെടുത്ത് തകര്‍പ്പന്‍ പെര്‍ഫോമന്‍സ് കാഴ്ച വച്ച് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് താരം.

വിക്കറ്റിന് പിന്നില്‍ ഒരു ക്യാച്ചും ഒരു സ്റ്റംപിങ്ങും ഒരു തകര്‍പ്പന്‍ റണ്ണൗട്ടുമായി താരം തിളങ്ങി. ആദ്യം വിക്കറ്റ് കീപ്പറെന്ന നിലയിലും, പിന്നീട് ബാറ്ററെന്ന നിലയിലും ധോണി കാഴ്ചവച്ച പ്രകടനം ടീമിന്റെ വിജയത്തില്‍ നിര്‍ണായകമായതോടെയാണ്, താരത്തിന് മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നല്‍കിയത്.

2014ല്‍ 42 വര്‍ഷവും 209 ദിവസവും പ്രായമുള്ളപ്പോള്‍ രാജസ്ഥാന്‍ റോയല്‍സിനായി കൊല്‍ക്കത്തയ്ക്കെതിരെ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയ പ്രവീണ്‍ താംബെയുടെ റെക്കോര്‍ഡാണ് ഇതോടെ ധോണി മറികടന്നത്. 43 വര്‍ഷവും 283 ദിവസവും പ്രായമുള്ളപ്പോഴാണ് താരം ഈ റെക്കോര്‍ഡ് നേടുന്നത്.

മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 166 റണ്‍സ്. മറുപടി ബാറ്റിങ്ങില്‍ മൂന്നു പന്തും അഞ്ച് വിക്കറ്റും ബാക്കിയാക്കി ചെന്നൈ വിജയത്തിലെത്തി. 11 പന്തില്‍ നാലു ഫോറും ഒരു സിക്‌സും സഹിതം പുറത്താകാതെ 26 റണ്‍സെടുത്ത ധോണിയുടെയും, 37 പന്തില്‍ 43 റണ്‍സുമായി ഉറച്ച പിന്തുണ നല്‍കിയ ശിവം ദുബെയുടെയും മികവിലാണ് ചെന്നൈ വിജയത്തിലെത്തിയത്. തുടര്‍ച്ചയായ കളിയിലെ തോല്‍വി ടീമിനെതിരെ വിമര്‍ശനങ്ങള്‍ ഉയരാന്‍ വഴിവച്ചിരുന്നു.

ഓപ്പണിങ് വിക്കറ്റില്‍ 29 പന്തില്‍ 52 റണ്‍സടിച്ച് കൂട്ടിയ ചെന്നൈ ഓപ്പണര്‍മാരായ ഷെയ്ഖ് റഷീദ് രചിന്‍ രവീന്ദ്ര എന്നിവരാണ് ചെന്നൈയുടെ വിജയത്തിന് അടിത്തറയിട്ടത്. പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമായെങ്കിലും, പിരിയാത്ത ആറാം വിക്കറ്റില്‍ 27 പന്തില്‍ 57 റണ്‍സടിച്ച് കൂട്ടിയാണ് ധോണി - ദുബെ സഖ്യം ചെന്നൈയെ വിജയത്തിലെത്തിച്ചത്.

സീസണിലെ ആദ്യ മത്സരങ്ങളില്‍ എം എസ് ധോണിയുടെ മോശം പ്രകടനമാണ് ആരാധകര്‍ക്ക് താരത്തിന്റെ ഫിറ്റ് നസിനെ കുറിച്ചുള്ള സംശയത്തിന് ഇടവരുത്തിയത്. മുംബൈ ഇന്ത്യന്‍സിനെതിരായ ആദ്യ കളിയില്‍ ധോണി ബാറ്റിംഗിനിറങ്ങിയത് എട്ടാമനായാണ്. ആര്‍സിബിക്കെതിരായ മത്സരത്തില്‍ ധോണി ഒമ്പതാമതാണ് ഇറങ്ങിയത്.

ഒമ്പതാമത് ഇറങ്ങി രണ്ട് വീശ് വീശാനാണേല്‍ ധോണിയെ എന്തിന് സി.എസ്.കെ ചുമക്കുന്നു എന്ന ചോദ്യം വരെ ഉയര്‍ന്നിരുന്നു. രാജസ്ഥാന്‍ റോയല്‍സിനെതിരെ ധോണി ബാറ്റിംഗിനിറങ്ങിയത് ഏഴാം സ്ഥാനത്ത്. മൂന്ന് മത്സരങ്ങളിലും ഫിനിഷറുടെ റോളിലേക്ക് ധോണിക്ക് ഉയരാനായില്ല. ധോണിയുടെ കാലം കഴിഞ്ഞെന്ന് അദ്ദേഹത്തിന്റെ ആരാധകര്‍ തന്നെ വിശ്വസിച്ച സന്ദര്‍ഭങ്ങളായിരുന്നു കടന്നുപോയത്. ധോണിയുടെ കാല്‍മുട്ടിലെ പരിക്കും അവര്‍ ഉയര്‍ത്തിക്കാട്ടി. എന്നാല്‍ ധോണിക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ക്കെല്ലാം പ്രതിരോധം തീര്‍ത്തത് കോച്ച് സ്റ്റീഫന്‍ ഫ് ലെമിംഗ് ആണ്.

റുതുരാജ് ഗെയ്ക്വാദ് പരിക്കേറ്റ് പുറത്തായതോടെ വീണ്ടും എം എസ് ധോണി ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ക്യാപ്റ്റനായി. ഇതോടെ ധോണി പഴയ 'തല'യായി അവതരിച്ചു. മുന്നില്‍ നിന്ന് നയിച്ച് ധോണി ടീമിന് സീസണിലെ രണ്ടാം ജയം സമ്മാനിച്ചു. സി.എസ്.കെയുടെ അഞ്ച് തുടര്‍ തോല്‍വികളുടെ കുത്തൊഴുക്കിന് ഇതോടെ വിരാമമിട്ടിരിക്കുന്നു.

ധോണി ഐപിഎല്‍ സീസണില്‍ ആദ്യമായി ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ വിജയശില്‍പിയായി. മത്സരത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റോടെ 236.36. ലക്‌നൗ സൂപ്പര്‍ ജയന്റ്സിന് എതിരായ മത്സരത്തില്‍ എം എസ് ധോണി കളിയിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ താരത്തിന്റെ കൈകളിലേക്ക് പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം വീണ്ടും എത്തുന്നത് ഐപിഎല്ലില്‍ കൃത്യം 2206 ദിവസങ്ങള്‍ക്ക് ശേഷമാണ്.

2019 മാര്‍ച്ച് 31ന് രാജസ്ഥാന്‍ റോയല്‍സിനെതിരെ 75 റണ്‍സ് നേടിയപ്പോഴായിരുന്നു ധോണി ഇതിന് മുമ്പ് പ്ലെയര്‍ ഓഫ് ദി മാച്ചായത്. ലക്‌നൗവിനെതിരെ കഴിഞ്ഞ ദിവസം നേടിയത് ഐപിഎല്ലില്‍ ധോണിയുടെ 18-ാമത്തെ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡാണ്.

ലക്‌നൗവിനെതിരെ വിക്കറ്റിന് പിന്നിലും ധോണി മിന്നി. രവീന്ദ്ര ജഡേജയുടെ പന്തില്‍ ആയുഷ് ബദോനിയെ സ്റ്റംപ് ചെയ്തുകൊണ്ട് ധോണി വക ആദ്യ ഇംപാക്ട്. ഒപ്പം ഐപിഎല്ലില്‍ 200 ഡിസ് മിസലുകള്‍ നടത്തുന്ന ആദ്യ വിക്കറ്റ് കീപ്പര്‍ എന്ന റെക്കോര്‍ഡും.

പിന്നാലെ അബ്ദുള്‍ സമദിനെ നോണ്‍സ്‌ട്രൈക്ക് എന്‍ഡിലേക്ക് അണ്ടര്‍ആം ത്രോ എറിഞ്ഞ് അവിശ്വസനീയ പുറത്താക്കല്‍, തൊട്ടടുത്ത പന്തില്‍ റിഷഭ് പന്തിനെ പുറത്താക്കാനെടുത്ത ക്യാച്ച്. 11 പന്തുകളില്‍ പുറത്താവാതെ 26 റണ്‍സ്, ഒരു ക്യാച്ച്, ഒരു സ്റ്റംപിംഗ്, ഒരു റണ്ണൗട്ട്, ഒടുവില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം. അങ്ങനെ അത്ഭുതങ്ങള്‍ സൃഷിടക്കുകയാണ് ധോണി.

Similar News