ബാസ്‌കറ്റ് ബോള്‍ തൂണ്‍ തലയില്‍ വീണ് 16 കാരനായ ദേശീയ താരത്തിന് ദാരുണാന്ത്യം

നിരവധി ദേശീയ മത്സരങ്ങളില്‍ മെഡലുകള്‍ നേടിയ താരമാണ് ഹാര്‍ദിക്;

Update: 2025-11-26 11:21 GMT

റോഹ്തക് : ബാസ്‌കറ്റ് ബോള്‍ തൂണ്‍ തലയില്‍ വീണ് 16 കാരന് ദാരുണാന്ത്യം. ഹരിയാനയിലെ റോഹ്തക്കിലെ ഒരു ബാസ്‌കറ്റ് ബോള്‍ കോര്‍ട്ടില്‍ പരിശീലനത്തിനിടെ ബാസ്‌കറ്റ് ബോള്‍ വളയുടെ ഇരുമ്പ് തൂണ്‍ നെഞ്ചില്‍ വീണാണ് ദേശീയ തല ബാസ്‌കറ്റ് ബോള്‍ താരമായ 16 കാരന്‍ ഹാര്‍ദിക് മരിച്ചത്. ചൊവ്വാഴ്ചയാണ് അപകടം. സംഭവത്തിന്റെ ഞെട്ടിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, രാവിലെ 10 മണിയോടെ ഗ്രാമത്തിലെ ബാസ്‌കറ്റ് ബോള്‍ കോര്‍ട്ടില്‍ ഹാര്‍ദിക് പരിശീലനം നടത്തുകയായിരുന്നു, സംഭവ സമയത്ത് അദ്ദേഹം തനിച്ചായിരുന്നു. ബാസ്‌കറ്റ് ബോള്‍ വളയം പിടിക്കാന്‍ 16 വയസ്സുള്ള കുട്ടി ചാടിയതായി സിസിടിവി ദൃശ്യങ്ങളില്‍ കാണാം, എന്നാല്‍ തൂങ്ങിക്കിടക്കാന്‍ ശ്രമിക്കുന്നതിനിടെ മുകളിലേക്ക് വീണു. ലഖന്‍ മജ്ര ഗ്രാമത്തിലെ സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലുണ്ടായിരുന്ന മറ്റ് കളിക്കാര്‍ ഉടന്‍ തന്നെ ഹാര്‍ദിക്കിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് പ്രാദേശിക എസ്.എച്ച്. ഒ സമര്‍ജീത് സിംഗ് പറഞ്ഞു.

മരണത്തിന് പിന്നാലെ ഇരുമ്പ് തൂണ്‍ തകര്‍ന്നതിലേക്ക് നയിച്ച സാഹചര്യങ്ങള്‍, ഉപകരണങ്ങളുടെ അവസ്ഥ എന്നിവ അന്വേഷിച്ചുവരികയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

നിരവധി ദേശീയ മത്സരങ്ങളില്‍ മെഡലുകള്‍ നേടിയ താരമാണ് ഹാര്‍ദിക്. ഒരു മികച്ച യുവ ബാസ്‌ക്കറ്റ് ബോള്‍ കളിക്കാരനായ ഹാര്‍ദിക്, കാംഗ്രയില്‍ നടന്ന 47ാമത് സബ് ജൂനിയര്‍ നാഷണല്‍ ബാസ്‌ക്കറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍, ഹൈദരാബാദില്‍ നടന്ന 49ാമത് സബ് ജൂനിയര്‍ നാഷണല്‍സില്‍ വെങ്കലം, പുതുച്ചേരിയില്‍ നടന്ന 39ാമത് യൂത്ത് നാഷണല്‍ ബാസ്‌ക്കറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം എന്നിവയടക്കം നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. പെട്ടെന്നുള്ളതും ദാരുണവുമായ ഹാര്‍ദിക്കിന്റെ മരണം കുടുംബത്തെ തകര്‍ത്തിരിക്കുകയാണ്.

ബഹാദൂര്‍ഗഢില്‍ ഞായറാഴ്ച ഹോഷിയാര്‍ സിംഗ് സ്പോര്‍ട്സ് സ്റ്റേഡിയത്തില്‍ ഒരു ബാസ്‌ക്കറ്റ് ബോള്‍ തൂണ്‍ തകര്‍ന്ന് 15 വയസ്സുള്ള അമന്‍ എന്ന ആണ്‍കുട്ടിക്ക് പരിക്കേറ്റിരുന്നു. ഈ സംഭവം നടന്ന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് പുതിയ സംഭവം നടന്നിരിക്കുന്നത്. ഉച്ചകഴിഞ്ഞ് 3:30 ഓടെ അദ്ദേഹം പരിശീലനത്തിനായി എത്തിയപ്പോഴാണ് തൂണ്‍ അദ്ദേഹത്തിന്റെ മേല്‍ വീണത്. അമാനെയും റോഹ് തക് പിജിഐയിലേക്ക് കൊണ്ടുപോയെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു.

ആദ്യം ഇക്കാര്യവുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും ശേഖരിക്കുമെന്നും അതിനുശേഷം മറ്റ് നടപടികളിലേക്ക് കടക്കുമെന്നുമാണ് സംഭവത്തെക്കുറിച്ച് അഭിപ്രായം ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനി പ്രതികരിച്ചത്.

Similar News