വിവാഹം കഴിക്കാന്‍ വിസമ്മതിച്ചു; 'യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം യുവാവ് ജീവനൊടുക്കി'

Update: 2025-03-05 10:36 GMT

ബംഗളൂരു: വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം യുവാവ് ജീവനൊടുക്കിയതായി പൊലീസ്. ബെലഗാവിയിലാണ് ക്രൂരമായ സംഭവം റിപ്പോര്‍ട്ട് ചെയ്തത്.

നാഥ് പൈ സര്‍ക്കിളിലെ താമസക്കാരിയായ ഐശ്വര്യ മഹേഷ് ലോഹര്‍ (20) ആണ് കൊല്ലപ്പെട്ടത്. ബെലഗാവി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പ്രശാന്ത് കുണ്ടേഗര്‍ (29) ആണ് യുവതിയെ കൊലപ്പെടുത്തിയത്. സംഭവസ്ഥലത്തുവെച്ച് തന്നെ ഇയാള്‍ സ്വയം കഴുത്തറുത്ത് ജീവനൊടുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

ഒരു വര്‍ഷത്തോളമായി ഐശ്വര്യയും പ്രശാന്തും പ്രണയത്തിലായിരുന്നു. എന്നാല്‍ വിവാഹാഭ്യര്‍ഥനയുമായി പ്രശാന്ത്, ഐശ്വര്യയുടെ മാതാവിനെ സമീപിച്ചെങ്കിലും അവര്‍ നിരസിച്ചു. പെയിന്റിങ് തൊഴിലാളിയായ പ്രശാന്തിന് സാമ്പത്തിക ഭദ്രതയില്ലെന്ന് പറഞ്ഞായിരുന്നു അവര്‍ ഒഴിഞ്ഞുമാറിയത്.

പിന്നീട് ബന്ധുവീട്ടില്‍ താമസിക്കുകയായിരുന്ന ഐശ്വര്യയെ കാണാനായി പ്രശാന്ത് എത്തുകയും വിവാഹം കഴിക്കാന്‍ താത്പര്യമുണ്ടെന്ന് അറിയിക്കുകയും ചെയ്തു. എന്നാല്‍ ഐശ്വര്യ ഇക്കാര്യം നിരസിച്ചു. ഇതോടെ പ്രശാന്ത് കൈവശം കരുതിയിരുന്ന വിഷം ഐശ്വര്യയെ കൊണ്ട് കഴിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇത് നടക്കാതെ വന്നതോടെ കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.

ഐശ്വര്യയുടെ മരണം ഉറപ്പാക്കിയതിന് പിന്നാലെ ഇതേ കത്തി ഉപയോഗിച്ച് പ്രശാന്തും സ്വയം കഴുത്ത് മുറിക്കുകയായിരുന്നു. രണ്ടുപേരും സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. സിറ്റി പൊലീസ് കമ്മീഷണര്‍ യാദ മാര്‍ട്ടിന്‍ ഉള്‍പ്പെടെയുള്ള ഉന്നത പൊലീസ് സംഘം സംഭവ സ്ഥലത്തെത്തി തുടര്‍ന്ന് നടപടികള്‍ സ്വീകരിച്ചു.

Similar News