അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ചവരില്‍ ക്രിക്കറ്റ് താരവുമുണ്ടെന്ന് സ്ഥിരീകരണം

ബ്രിട്ടനിലെ ലീഡ് സ് മോഡേണിയന്‍സ് ക്രിക്കറ്റ് ക്ലബിന്റെ താരമായിരുന്ന ഇരുപത്തിമൂന്നുകാരന്‍ ദിര്‍ദ് പട്ടേലാണ് വിമാനാപകടത്തില്‍ മരിച്ചത്;

Update: 2025-06-18 04:42 GMT

അഹമ്മദാബാദ്: കഴിഞ്ഞ വ്യാഴാഴ്ച നടന്ന അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ചവരില്‍ ക്രിക്കറ്റ് താരവുമുണ്ടെന്ന് ക്ലബിന്റെ സ്ഥിരീകരണം. ബ്രിട്ടനിലെ ലീഡ് സ് മോഡേണിയന്‍സ് ക്രിക്കറ്റ് ക്ലബിന്റെ താരമായിരുന്ന ഇരുപത്തിമൂന്നുകാരന്‍ ദിര്‍ദ് പട്ടേലാണ് വിമാനാപകടത്തില്‍ മരിച്ചത്. ബ്രിട്ടനിലെ എയര്‍ഡെയ് ല്‍ ആന്‍ഡ് വാര്‍ഫെഡെയ് ല്‍ സീനിയര്‍ ക്രിക്കറ്റ് ലീഗിലാണ് പട്ടേല്‍ കളിച്ചിരുന്നത്.

ജൂണ്‍ 12 ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഉടന്‍ ലണ്ടനിലേക്ക് പോകുകയായിരുന്ന എയര്‍ ഇന്ത്യയുടെ ബോയിംഗ് 787-8 തകര്‍ന്നുവീണ് 274 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. അപകടം സംബന്ധിച്ച് ക്ലബ് വാര്‍ത്താകുറിപ്പും പുറത്തിറക്കി.

'അഹമ്മദാബാദിലെ വിമാന ദുരന്തത്തില്‍ ലീഡ് സ് മോഡേണിയന്‍സ് സിസിയുടെ താരമായ ദിര്‍ദ് പട്ടേലും കൊല്ലപ്പെട്ടു. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ ലീഗ് കടുത്ത ദുഃഖം രേഖപ്പെടുത്തുന്നു. മുന്‍പ് പൂള്‍ ക്രിക്കറ്റ് ക്ലബിന്റെ ഭാഗമായിരുന്ന കൃതിക് പട്ടേലിന്റെ സഹോദരനാണ് ദിര്‍ദ്' - എന്നാണ് ലീഗ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്.

ഹഡേസ് ഫീല്‍ഡ് യൂണിവേഴ് സിറ്റിയില്‍ നിന്ന് ആര്‍ട്ടിഫിഷ്യന്‍ ഇന്റലിജന്‍സില്‍ എം.എസ്.സി പൂര്‍ത്തിയാക്കിയ ദിര്‍ദ് പട്ടേല്‍, ഇന്ത്യയിലെ ബന്ധുക്കളെ സന്ദര്‍ശിച്ച ശേഷം ബ്രിട്ടനിലേക്ക് മടങ്ങുമ്പോഴാണ് അപകടത്തില്‍ മരിച്ചത്.

ലീഡ് സ് മോഡേണിയന്‍സ് ക്രിക്കറ്റ് ക്ലബിനായി 20 മത്സരങ്ങളില്‍ നിന്ന് 312 റണ്‍സും 29 വിക്കറ്റും നേടിയിട്ടുള്ള താരമാണ് ദിര്‍ദ് പട്ടേല്‍. ഈ ആഴ്ച നടക്കുന്ന ടീമിന്റെ മത്സരത്തിന് മുന്‍പായി ദിര്‍ദ് പട്ടേലിനോടുള്ള ആദരസൂചകമായി ഒരു മിനിറ്റ് മൗനമാചരിക്കുമെന്നും ക്ലബിന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

അപകടത്തിന്റെ കാരണങ്ങള്‍ അന്വേഷിക്കാന്‍ ഒരു ഉന്നതതല സമിതി രൂപീകരിക്കുന്നതായി സിവില്‍ ഏവിയേഷന്‍ മന്ത്രാലയം അറിയിച്ചു. വിമാനത്തിലുണ്ടായിരുന്ന 242 യാത്രക്കാരില്‍ ഒരാള്‍ മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. വിമാനം ഇടിച്ച മെഡിക്കല്‍ കോളജ് ഹോസ്റ്റലിലെ വിദ്യാര്‍ഥികളും പ്രദേശവാസികളും മരിച്ചവരില്‍പ്പെടുന്നു.

Similar News