പഹല്‍ഗാം ഭീകരാക്രമണത്തിന് 22 മിനിറ്റില്‍ സൈന്യം മറുപടി നല്‍കി; ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് വാചാലനായി മോദി

ബിക്കാനീറില്‍ നടന്ന ഒരു പൊതു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി;

Update: 2025-05-22 09:01 GMT

ബിക്കാനീര്‍: പഹല്‍ഗാം ഭീകരാക്രമണത്തെക്കുറിച്ചും സൈന്യത്തിന്റെ ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ചും വാചാലനായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യന്‍ സായുധ സേനയുടെ 'ഓപ്പറേഷന്‍ സിന്ദൂര്‍'ന് ശേഷം, സിന്ദൂരം വെടിമരുന്നായി മാറുമ്പോള്‍ എന്താണ് സംഭവിക്കുന്നതെന്ന് ലോകത്തിന്റെയും രാജ്യത്തിന്റെയും ശത്രുക്കള്‍ക്ക് അറിയാമെന്നും പ്രധാനമന്ത്രി പറഞ്ഞു. വ്യാഴാഴ്ച രാജസ്ഥാനിലെ ബിക്കാനീറില്‍ നടന്ന ഒരു പൊതു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ഭീകരര്‍ മതം നോക്കി നിരപരാധികളെ കൊന്നു. ഭീകരരെ ഇല്ലാതാക്കുമെന്ന് ഈ രാജ്യത്തെ ജനങ്ങള്‍ ഒറ്റക്കെട്ടായി പ്രതിജ്ഞയെടുത്തു. രാജ്യത്തെ സേന ജനങ്ങളുടെ ആശിര്‍വാദത്തോടെ തിരിച്ചടിച്ചു. ഈ സര്‍ക്കാര്‍ മൂന്ന് സേനകള്‍ക്കും സമ്പൂര്‍ണ സ്വാതന്ത്ര്യം നല്കി. മൂന്ന് സേനകളും ചേര്‍ന്ന് ചക്രവ്യൂഹം തീര്‍ത്തു. ഏപ്രില്‍ 22 ന് ഭീകരര്‍ നടത്തിയ ആക്രമണത്തിന് 22 മിനിറ്റില്‍ മറുപടി നല്‍കി. 9 ഭീകര കേന്ദ്രങ്ങള്‍ ഇന്ത്യ തകര്‍ത്തു എന്നും പ്രധാനമന്ത്രി പറഞ്ഞു.

സിന്ദൂരം മായ്ച്ചാല്‍ തിരിച്ചടി എങ്ങനെയാകുമെന്ന് പാകിസ്ഥാന് സൈന്യം കാണിച്ചുകൊടുത്തു. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷമുള്ള ആദ്യ ജനസഭ രാജസ്ഥാനിലെ അതിര്‍ത്തി ജില്ലയിലാണ്. ഓപ്പറേഷന്‍ സിന്ദൂറിനെ നീതിയുടെ പുതിയ രൂപമായി അദ്ദേഹം വിശേഷിപ്പിച്ചു, ഇത് തിരയലിന്റെയും പ്രതികാരത്തിന്റെയും കളിയല്ലെന്നും മറിച്ച് കഴിവുള്ള ഇന്ത്യയുടെ ഉഗ്രമായ രൂപമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇത് പുതിയ ഭാരതമാണ്. ആറ്റം ബോംബ് കാണിച്ച് ഭാരതത്തെ പേടിപ്പിക്കാന്‍ പാകിസ്ഥാന്‍ നോക്കണ്ട. പാകിസ്ഥാന്റെ ഒളിഞ്ഞും തെളിഞ്ഞുമുള്ള കളി ഇനി നടക്കില്ല. പാകിസ്ഥാന്റെ യഥാര്‍ത്ഥ മുഖം ലോകം മുഴുവന്‍ തുറന്നുകാട്ടാന്‍ പ്രതിനിധി സംഘം അടുത്തുതന്നെ പോകുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു

'വ്യോമാക്രമണത്തിനുശേഷം, ഞാന്‍ ചുരുവില്‍ വന്ന് പറഞ്ഞു, 'ഈ മണ്ണില്‍ സത്യം ചെയ്യുന്നു, എന്റെ രാജ്യം നശിപ്പിക്കപ്പെടാന്‍ ഞാന്‍ അനുവദിക്കില്ല, എന്റെ രാജ്യം തലകുനിക്കാന്‍ ഞാന്‍ അനുവദിക്കില്ല'. ഇന്ന്, രാജസ്ഥാന്റെ മണ്ണില്‍ നിന്ന്, 'കുമ്പളം തുടച്ചുമാറ്റാന്‍ പുറപ്പെട്ടവര്‍ പൊടിയായി മാറി' എന്ന് ഞാന്‍ ജനത്തോട് പറയാന്‍ ആഗ്രഹിക്കുന്നു'- എന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.

'ഇന്ത്യ നിശബ്ദത പാലിക്കുമെന്ന് കരുതിയവര്‍ ഇന്ന് അവരുടെ വീടുകളില്‍ ഒളിച്ചിരിക്കുന്നു.' 'ആയുധങ്ങളെക്കുറിച്ച് അഭിമാനിച്ചിരുന്നവര്‍ ഇന്ന് അവശിഷ്ടങ്ങളുടെ കൂമ്പാരത്തിനടിയിലാണ്' - എന്നും പ്രധാനമന്ത്രി പറഞ്ഞു.

Similar News