ഒടുവില്‍ തീരുമാനമായി; ഇന്ത്യക്കാരന്‍ ശുഭാംശു ശുക്ലയുടെ ആക്‌സിയം-4 വിക്ഷേപണം ബുധനാഴ്ച; നടക്കാന്‍ പോകുന്നത് 7 തവണ മാറ്റിവച്ച ദൗത്യം

രാകേഷ് ശര്‍മ്മയ്ക്ക് ശേഷം ഇന്ത്യാക്കാരനായ ശുഭാന്‍ഷു ശുക്ല ആദ്യമായി ബഹിരാകാശ നിലയത്തിലേക്ക് പോകുന്നുവെന്ന പ്രത്യേകതയാണ് ഈ ദൗത്യത്തിനുള്ളത്;

Update: 2025-06-24 04:45 GMT

ന്യൂഡല്‍ഹി: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ഐ.എസ്.എസ്) ഇന്ത്യക്കാരന്‍ ശുഭാംശു ശുക്ലയുടെ നേതൃത്വത്തിലുള്ള ബഹിരാകാശ യാത്ര ബുധനാഴ്ച നടക്കുമെന്ന് നാസ. ശുഭാംശു അടക്കം നാല് പേരെ വഹിച്ചുകൊണ്ടുള്ള ആക്‌സിയം സ്‌പേസിന്റെ (Axiom 4 Mission) വിക്ഷേപണം ബുധനാഴ്ച ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് പന്ത്രണ്ട് ഒന്നിന് നടക്കുമെന്നാണ് നാസ അറിയിച്ചിരിക്കുന്നത്.

മെയ് 29 ന് ആരംഭിക്കാന്‍ തീരുമാനിച്ചിരുന്ന ആക്‌സ്-4 ദൗത്യത്തിന്റെ വിക്ഷേപണം സാങ്കേതിക പ്രശ്‌നങ്ങള്‍, കാലാവസ്ഥ, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ചോര്‍ച്ച തുടങ്ങി വിവിധ കാരണങ്ങളാല്‍ ഏഴുതവണ മാറ്റിവയ്ക്കുകയായിരുന്നു. ശുഭാംശു ശുക്ലയും സംഘവും ക്വാറന്റീനില്‍ തുടരുകയാണ്. ജൂണ്‍ 22 ന് നടക്കാനിരുന്ന സ്വകാര്യ ദൗത്യത്തിന്റെ വിക്ഷേപണം ഏഴാം തവണയും മാറ്റിവച്ചതിന് തൊട്ടുപിന്നാലെയാണ് പുതിയ പ്രഖ്യാപനം നാസ നടത്തിയിരിക്കുന്നത്.

രാകേഷ് ശര്‍മ്മയ്ക്ക് ശേഷം ഇന്ത്യാക്കാരനായ ശുഭാന്‍ഷു ശുക്ല ആദ്യമായി ബഹിരാകാശ നിലയത്തിലേക്ക് പോകുന്നുവെന്ന പ്രത്യേകതയാണ് ഈ ദൗത്യത്തിനുള്ളത്. സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റായിരിക്കും വിക്ഷേപണ വാഹനം. സ്‌പേസ് എക്‌സിന്റെ തന്നെ ഡ്രാഗണ്‍ പേടകമാണ് യാത്രാ വാഹനം.

സുനിത വില്യംസ് ബഹിരാകാശ നിലയത്തില്‍ നിന്ന് മടങ്ങി വന്ന അതേ ഡ്രാഗണ്‍ പേടകത്തിലാണ് ശുഭാന്‍ഷു ശുക്ലയും സംഘവും പോകുന്നത്. ഇന്ത്യന്‍ മണ്ണില്‍ നിന്ന് ഇന്ത്യന്‍ പേടകത്തില്‍ മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുന്ന ഗഗന്‍യാന്‍ പദ്ധതി ഇസ്രൊയുടെയും ഇന്ത്യയുടെയും സ്വപ്നമാണ്.

ആ ദൗത്യത്തിനായി തെരഞ്ഞെടുക്കപ്പെട്ട നാല് പേരില്‍ ഒരാളാണ് ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാന്‍ശു ശുക്ല. ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍, ഗ്രൂപ്പ് ക്യാപ്റ്റന്‍ അംഗദ് പ്രതാപ്, ഗ്രൂപ്പ് ക്യാപ്റ്റന്‍ അജിത് കൃഷ്ണന്‍ എന്നിവരാണ് മറ്റുള്ളവര്‍. ഗഗന്‍യാന്‍ ദൗത്യത്തിന് മുന്നോടിയായാണ് ശുഭാന്‍ഷു ശുക്ല ബഹിരാകാശ നിലയത്തിലേക്ക് പോകുന്നത്.

'ഫ്‌ലോറിഡയിലെ നാസയുടെ കെന്നഡി സ്പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്സ് 39A യില്‍ നിന്നാണ് ദൗത്യം പറന്നുയരുക. കമ്പനിയുടെ ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ വിക്ഷേപിച്ച ശേഷം, പുതിയ സ്പേസ് എക്സ് ഡ്രാഗണ്‍ ബഹിരാകാശ പേടകത്തില്‍ ക്രൂ പരിക്രമണ ലബോറട്ടറിയിലേക്ക് പോകും. ജൂണ്‍ 26 വ്യാഴാഴ്ച വൈകുന്നേരം ഇന്ത്യന്‍ സമയം 4:30 ആണ് ഡോക്കിംഗ് സമയം,' എന്നാണ് നാസ പ്രസ്താവനയില്‍ അറിയിച്ചിരിക്കുന്നത്.

ക്രൂ ഡ്രാഗണിന്റെ ഇലക്ട്രിക്കല്‍ ഹാര്‍നെസിലെ പ്രശ്നങ്ങള്‍ കാരണം ആദ്യം ജൂണ്‍ 8 ലേക്ക് മാറ്റിവച്ചെങ്കിലും ഫാല്‍ക്കണ്‍ -9 റോക്കറ്റ് സജ്ജമാകാന്‍ വൈകിയതിനാല്‍ വിക്ഷേപണം ജൂണ്‍ 9 ലേക്ക് മാറ്റി. തുടര്‍ന്ന്, മോശം കാലാവസ്ഥ കാരണം വിക്ഷേപണ തീയതി ജൂണ്‍ 10 ലേക്ക് മാറ്റി.

വിക്ഷേപണത്തിന് മുമ്പുള്ള പരീക്ഷണങ്ങളിലെ മറ്റ് പ്രശ്നങ്ങള്‍ക്കൊപ്പം ഓക്സിജന്‍ ചോര്‍ച്ചയും പ്രകടമായതോടെ ജൂണ്‍ 11 ലേക്ക് മാറ്റി, തുടര്‍ന്ന് ജൂണ്‍ 12 ലേക്ക് മാറ്റി, അതിനുശേഷം ഐ.എസ്.എസില്‍ ചോര്‍ച്ച കണ്ടെത്തിയതിനെത്തുടര്‍ന്ന് ജൂണ്‍ 22 ലേക്ക് മാറ്റുകയായിരുന്നു.

ബുധനാഴ്ച നടക്കുന്ന ദൗത്യത്തിന് മുന്‍ നാസ ബഹിരാകാശയാത്രികയും ഇപ്പോള്‍ ആക്സിയം സ്പെയ്സിലെ ബഹിരാകാശ യാത്രയുടെ ഡയറക്ടറുമായ പെഗ്ഗി വിറ്റ് സണ്‍ കമാന്‍ഡറായി നേതൃത്വം നല്‍കും. ഐ.എസ്.ആര്‍.ഒ ബഹിരാകാശയാത്രികനായ ശുഭാന്‍ഷു ശുക്ല ദൗത്യത്തിന്റെ പൈലറ്റായി സേവനമനുഷ്ഠിക്കും. യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ (ഇ.എസ.്എ) പ്രോജക്ട് ബഹിരാകാശയാത്രികനായ പോളണ്ടില്‍ നിന്നുള്ള സാവോസ് ഉസ്‌നാസ്‌കി-വിനിയേവ്‌സ്‌കിയും ഹംഗറിയില്‍ നിന്നുള്ള ടിബോര്‍ കാപുവും മിഷന്‍ സ്‌പെഷ്യലിസ്റ്റുകളായി അവരോടൊപ്പം ചേരും.

അതേസമയം, ഫ്‌ലോറിഡയിലെ നാസയുടെ കെന്നഡി ബഹിരാകാശ കേന്ദ്രത്തിലെ ലോഞ്ച് കോംപ്ലക്‌സ് 39 എയില്‍ സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റും ഡ്രാഗണ്‍ ബഹിരാകാശ പേടകവും പുറപ്പെടാനുള്ള തയാറെടുപ്പിലാണ്.

Similar News