പാകിസ്ഥാന്‍ പൗരന്മാരെ കണ്ടെത്തി തിരികെ അയയ്ക്കാന്‍ മുഖ്യമന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കി അമിത് ഷാ

ഏപ്രില്‍ 27 മുതല്‍ ഇതു പ്രാബല്യത്തില്‍ വരും.;

Update: 2025-04-25 14:42 GMT

ന്യൂഡല്‍ഹി: പാകിസ്ഥാന്‍ പൗരന്മാരെ കണ്ടെത്തി തിരികെ അയയ്ക്കാന്‍ അതാത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ദേശീയ മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരവാദ ആക്രമണത്തിന് പിന്നാലെ പാകിസ്ഥാന്‍ പൗരന്മാര്‍ക്കുള്ള എല്ലാ വിസകളും റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നടപടി.

ഏപ്രില്‍ 27 മുതല്‍ ഇതു പ്രാബല്യത്തില്‍ വരും. എന്നാല്‍ മെഡിക്കല്‍ വിസകള്‍ അധിക 48 മണിക്കൂറുകള്‍ കൂടി സാധുവായിരിക്കും. ഇവര്‍ ഏപ്രില്‍ 29-നകം രാജ്യം വിടേണ്ടിവരുമെന്നാണ് കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്.

നയതന്ത്ര നടപടികളുടെ ഭാഗമായി പാക് പൗരന്മാര്‍ക്ക് പുതുതായി വിസ നല്‍കുന്നതും ഇന്ത്യ നിര്‍ത്തിവെച്ചിട്ടുണ്ട്. നിലവിലുള്ള വിസകള്‍ റദ്ദാക്കുകയും ചെയ്തു. കൂടാതെ ഇന്ത്യക്കാര്‍ പാകിസ്താനിലേക്ക് യാത്ര ചെയ്യരുതെന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പഹല്‍ഗാമിലെ ആക്രമണത്തില്‍ പാക്കിസ്ഥാന് പങ്കുണ്ടെന്നും അതിന്റെ തെളിവ് കൈവശമുണ്ടെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു. യുഎസ്, യുകെ, ഇറ്റലി, ഫ്രാന്‍സ്, ജര്‍മനി, റഷ്യ, ചൈന എന്നിവിടങ്ങളില്‍ നിന്നുള്ള വിദേശ നയതന്ത്ര ഉദ്യോഗസ്ഥരെ ഇതു സംബന്ധിച്ച തെളിവ് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി കാണിച്ചിരുന്നു. പാക്കിസ്ഥാനെതിരായ നടപടിയുടെ ഭാഗമായി സിന്ധു നദീജല കരാറും ഇന്ത്യ റദ്ദാക്കിയിരുന്നു.

എന്നാല്‍ പിന്നാലെ ഷിംല കരാര്‍ റദ്ദാക്കുന്നതായും തങ്ങളുടെ വ്യോമപാത അടയ്ക്കുന്നതായും പാകിസ്ഥാന്‍ വ്യക്തമാക്കിയിരുന്നു. പഹല്‍ഗാമില്‍ ഏപ്രില്‍ 22ന് നടന്ന ഭീകരാക്രമണത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്. ആയുധധാരികളായ അഞ്ചംഗ സംഘം വിനോദസഞ്ചാരികള്‍ക്കു നേരെ വെടിയുതിര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

Similar News