പാക് പ്രകോപനം തുടരുന്നു; ഉറിയിലും വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം, പഞ്ചാബ് അതിര്‍ത്തിയില്‍ പാക് യുദ്ധവിമാനങ്ങള്‍
പാകിസ്ഥാന്റെ ഭാഗത്തുനിന്ന് സംഭവിച്ചേക്കാവുന്ന പ്രത്യാക്രമണം നേരിടാന്‍ ഇന്ത്യന്‍ സൈന്യം സര്‍വ സജ്ജം;
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂറിന് ശക്തമായ തിരിച്ചടി നല്‍കാന്‍ ഉറച്ച് പാകിസ്ഥാന്‍. ഇതിന്റെ ഭാഗമായി ബുധനാഴ്ച രാത്രി ജമ്മു കശ്മീരിലെ കുപ് വാര, ബാരാമുള്ള, ഉറി, അഖ് നൂര്‍ പ്രദേശങ്ങള്‍ക്ക് എതിര്‍വശത്തുള്ള പ്രദേശങ്ങളില്‍ പാകിസ്ഥാന്‍ ആര്‍മി പോസ്റ്റുകള്‍ ചെറിയ ആയുധങ്ങളും പീരങ്കികളും ഉപയോഗിച്ച് പ്രകോപനമില്ലാതെ വെടിയുതിര്‍ത്തിരുന്നു.
കഴിഞ്ഞദിവസം നാലിടങ്ങളില്‍ പാക് പ്രകോപനമുണ്ടായെന്നും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ വ്യാഴാഴ്ച ഉറിയിലും വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടന്നതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. എന്‍ എച്ച് പി സിയുടെ ഓഫീസിന് സമീപം പാക് ഷെല്ലുകള്‍ വീണതായാണ് റിപ്പോര്‍ട്ട്. ഇതിന് ഇന്ത്യന്‍ സേന ശക്തമായി തിരിച്ചടിയും നല്‍കി.
അതേസമയം, ഓപ്പറേഷന്‍ സിന്ദൂറിന് ഇന്ത്യക്ക് തിരിച്ചടി നല്‍കുമെന്ന പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ പാക് പോര്‍ വിമാനങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തിയിലെത്തി. പഞ്ചാബ് അതിര്‍ത്തിയോട് ചേര്‍ന്ന സ്ഥലത്താണ് പാക് യുദ്ധ വിമാനങ്ങള്‍ എത്തിയത്. എന്നാല്‍ റഡാര്‍ സംവിധാനങ്ങള്‍ വഴി പാക് വിമാനങ്ങളുടെ സഞ്ചാരപഥം മനസിലാക്കിയ ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ മേഖലയിലേക്ക് കുതിച്ചെത്തിയതോടെ പാക് വിമാനങ്ങള്‍ അതിര്‍ത്തി കടക്കാതെ മടങ്ങിയതായുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്.
പാകിസ്ഥാന്റെ ഭാഗത്തുനിന്ന് സംഭവിച്ചേക്കാവുന്ന പ്രത്യാക്രമണം നേരിടാന്‍ സര്‍വ സജ്ജമായിരിക്കുകയാണ് ഇന്ത്യന്‍ സൈന്യം. കര-വ്യോമനാവിക സേനകള്‍ പ്രതിരോധം ശക്തമാക്കി. പാകിസ്ഥാന്റെ ഭാഗത്തുനിന്നു സംഭവിച്ചേക്കാവുന്ന വ്യോമാക്രമണം തടയാന്‍ വിവിധ തലങ്ങളിലുള്ള വ്യോമ പ്രതിരോധ മേഖലയും സജീവമാക്കി. നാവിക സേന അറബിക്കടലില്‍ യുദ്ധക്കപ്പലുകള്‍ വിന്യസിച്ചിട്ടുണ്ട്.
അതിര്‍ത്തിയിലെ കരസേനാ യൂണിറ്റുകളും ഏത് അടിയന്തര സാഹചര്യത്തെയും നേരിടാന്‍ തയാറാണ്. വ്യോമസേന യുദ്ധവിമാനങ്ങളും അതിര്‍ത്തിയില്‍ വ്യോമ പട്രോളിങ്ങ് നടത്തുന്നുണ്ട്. അതേസമയം, ലഹോറില്‍ വന്‍ പടയൊരുക്കം പാകിസ്ഥാന്‍ നടത്തുന്നതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതിനിടെ രാജ്യത്തിന്റെ ആണവായുധ ശേഖരം കൈകാര്യം ചെയ്യുന്ന ട്രൈ-സര്‍വീസ് സ്ട്രാറ്റജിക് ഫോഴ്സ് കമാന്‍ഡിനും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാകിസ്ഥാന്റെ ഏത് തരത്തിലുള്ള പ്രത്യാക്രമണത്തിനും ശക്തമായ തിരിച്ചടി നല്‍കാനാണ് ഇന്ത്യന്‍ സൈന്യത്തിന്റെ തീരുമാനം. ഇന്ത്യയുടെ സൈനിക സാഹസികതയ്ക്ക് വേഗത്തില്‍ മറുപടി നല്‍കുമെന്ന് പാകിസ്ഥാന്‍ ആര്‍മി ചീഫ് ജനറല്‍ അസിം മുനീര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഓപറേഷന്‍ സിന്ദൂറിലൂടെ സംഭവിച്ച തിരിച്ചടികള്‍ക്ക് പാകിസ്ഥാന് തിരിച്ചടിക്കാതിരിക്കാന്‍ സാധിക്കില്ലെന്നും പാകിസ്ഥാന്‍ സൈന്യത്തിന് വലിയ സമ്മര്‍ദമുണ്ടെന്നുമാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
380 കിലോമീറ്റര്‍ ദൂരപരിധിയില്‍ തിരിച്ചടി നല്‍കാവുന്ന ബോംബറുകള്‍, യുദ്ധവിമാനങ്ങള്‍ മിസൈലുകള്‍ ഡ്രോണുകള്‍ എന്നിവ കണ്ടെത്തി നശിപ്പിക്കാന്‍ കഴിയുന്ന റഷ്യന്‍ നിര്‍മിത എസ്-400 സര്‍ഫസ്-ടു-എയര്‍ മിസൈല്‍ പ്രതിരോധ സംവിധാനം, ഇസ്രയേല്‍ നിര്‍മിത ബരാക്-8 മീഡിയം റേഞ്ച് സര്‍ഫസ്-ടു-എയര്‍ മിസൈല്‍ സംവിധാനം (70 കിലോമീറ്റര്‍ ദൂരപരിധി), തദ്ദേശീയമായി നിര്‍മിച്ച ആകാശ് വ്യോമ പ്രതിരോധ മിസൈല്‍ സംവിധാനം (25 കിലോമീറ്റര്‍ ദൂരപരിധി), ഇസ്രയേല്‍ നിര്‍മിത ലോ-ലെവല്‍ സ്‌പൈഡര്‍ ക്വിക്ക്-റിയാക്ഷന്‍ ആന്റി-എയര്‍ക്രാഫ്റ്റ് മിസൈലുകള്‍ (15 കിലോമീറ്റര്‍ ദൂരപരിധി) എന്നിവയാണ് അതിര്‍ത്തി മേഖലയില്‍ ഇന്ത്യ വിന്യസിച്ചിരിക്കുന്നത്.
അതേസമയം ഇന്ത്യയുമായി സമ്പര്‍ക്കം നടത്തുകയാണെന്ന് പാകിസ്ഥാന്‍ ഉപപ്രധാനമന്ത്രി ഇഷാഖ് ധര്‍ ഒരു വിദേശ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പാക് വിദേശകാര്യ മന്ത്രി കൂടിയാണ് ഇദ്ദേഹം. ഇരു രാജ്യങ്ങളിലെയും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കള്‍ തമ്മില്‍ സമ്പര്‍ക്കത്തിലെന്നാണ് പ്രതികരണം.
എന്നാല്‍ ഇന്ത്യ ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. രാത്രി വൈകിയാണ് പാക് ഉപപ്രധാനമന്ത്രിയുടെ പ്രതികരണം പുറത്തുവന്നത്. അതേസമയം ജമ്മു കശ്മീരിലെ അതിര്‍ത്തി മേഖലയില്‍ പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് ആക്രമണം തുടരുകയാണ്. കശ്മീരിലെ കുപ് വാര, ഗുരേസ് സെക്ടറുകളിലാണ് പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്.