അഹമ്മദാബാദ് വിമാനദുരന്തം: ദു:ഖാചരണത്തിനിടെ ഓഫീസ് പാര്‍ട്ടി; 4 ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്ത് എയര്‍ ഇന്ത്യ
അഹമ്മദാബാദ് വിമാന എയര്‍ ഇന്ത്യയും ടാറ്റ ഗ്രൂപും സമൂഹമാധ്യമങ്ങളിലടക്കം ദുരന്തത്തില്‍ മരിച്ചവരോടുള്ള ആദരസൂചകമായി കറുപ്പണിഞ്ഞതിനിടെയായിരുന്നു സാറ്റ് സിലെ ആഘോഷം;
ഗുരുഗ്രാം: അഹമ്മദാബാദ് വിമാനദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ദു:ഖാചരണം നിലനില്‍ക്കെ ഓഫീസ് പാര്‍ട്ടി സംഘടിപ്പിച്ച സംഭവത്തില്‍ നാല് മുതിര്‍ന്ന ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്ത് എയര്‍ ഇന്ത്യ. പാര്‍ട്ടിയുടെ വീഡിയോ വൈറലായതിന് പിന്നാലെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് എയര്‍ ഇന്ത്യ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കാന്‍ മുതിര്‍ന്നത്. അഹമ്മദാബാദ് വിമാന എയര്‍ ഇന്ത്യയും ടാറ്റ ഗ്രൂപും സമൂഹമാധ്യമങ്ങളിലടക്കം ദുരന്തത്തില്‍ മരിച്ചവരോടുള്ള ആദരസൂചകമായി കറുപ്പണിഞ്ഞതിനിടെയായിരുന്നു സാറ്റ് സിലെ ആഘോഷം.
ജൂണ്‍ 20 നായിരുന്നു എയര്‍ ഇന്ത്യ സാറ്റ് സിലെ വിവാദ ആഘോഷം. എയര്‍ ഇന്ത്യ ഉപകമ്പനിയായ എഐ സാറ്റ് സിന്റെ ഗുരുഗ്രാം ഓഫീസിലാണ് പാര്‍ട്ടി സംഘടിപ്പിച്ചത്. പാര്‍ട്ടിക്കിടെ ലുങ്കി ഡാന്‍സ് പാട്ടിനൊപ്പം ജീവനക്കാര്‍ ചുവടുവയ്ക്കുന്ന വിഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. അഹമ്മദാബാദ് വിമാനദുരന്തത്തില്‍ കൊല്ലപ്പെട്ട 260 പേരുടെ ബന്ധുക്കള്‍ക്ക് മൃതദേഹങ്ങള്‍ പോലും കാണാന്‍ പറ്റാത്ത സാഹചര്യത്തിലാണ് എയര്‍ ഇന്ത്യയുടെ തന്നെ ഉപസ്ഥാപനത്തിലെ ഈ ആഘോഷം. ഇതാണ് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയത്.
എഐ സാറ്റ് സിലെ കമ്പനി സി.എഫ്.ഒ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരും പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. പ്രതിഷേധം ഉയര്‍ന്നതോടെ തങ്ങള്‍ ദുരന്തത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്കൊപ്പമാണെന്നും ഇപ്പോള്‍ പുറത്തുവന്ന ആഘോഷ വിഡിയോ അംഗീകരിക്കുന്നില്ലെന്നും കാട്ടി എയര്‍ ഇന്ത്യ കമ്പനി വക്താവ് പ്രസ്താവന ഇറക്കി.
ഇത് തങ്ങളുടെ മൂല്യങ്ങള്‍ക്കനുസരിച്ചുള്ള പ്രവര്‍ത്തിയല്ലെന്നും ജീവനക്കാരുടെ നടപടി അങ്ങേയറ്റം ലജ്ജാകരമാണെന്നും ഇത്തരമൊരു ആഘോഷം നടന്നതില്‍ ഖേദിക്കുന്നുവെന്നും എയര്‍ ഇന്ത്യ വിശദമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നാല് മുതിര്‍ന്ന ഉദ്യോഗസ്ഥരെ പുറത്താക്കുന്നത്.
ഇപ്പോള്‍ ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള എയര്‍ ഇന്ത്യ ലിമിറ്റഡും ഗേറ്റ് വേ സേവനങ്ങളുടെയും ഭക്ഷണ പരിഹാരങ്ങളുടെയും ഒരു പ്രധാന ദാതാവായ SATS ലിമിറ്റഡും തമ്മിലുള്ള 50-50 സംയുക്ത സംരംഭമായാണ് AISATS പ്രവര്‍ത്തിക്കുന്നത്.
ജൂണ്‍ 12 നാണ് അഹമ്മദാബാദില്‍ നിന്ന് പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ ലണ്ടനിലേക്ക് പോകുകയായിരുന്ന ബോയിംഗ് ഡ്രീംലൈനര്‍ വിമാനത്താവള പരിധിക്കടുത്തുള്ള മേഘാനി നഗറിലെ ബിജെ മെഡിക്കല്‍ കോളേജിന്റെ റെസിഡന്‍ഷ്യല്‍ കാമ്പസില്‍ ഇടിച്ചുകയറി അപകടം സംഭവിച്ചത്. അപകടത്തില്‍ 241 യാത്രക്കാരും ജീവനക്കാരും വിമാനം ഇടിച്ച പ്രദേശത്തെ 19 വ്യക്തികളും ഉള്‍പ്പെടെ 260 പേര്‍ കൊല്ലപ്പെട്ടു. ഇത് പതിറ്റാണ്ടുകളിലെ ഇന്ത്യയിലെ ഏറ്റവും വലിയ വ്യോമയാന ദുരന്തങ്ങളിലൊന്നായി മാറി.
ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് പൗരന്‍ മാത്രമാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എഎഐബി) ആണ് ദുരന്തത്തെ കുറിച്ചുള്ള അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്. കോക്ക് പിറ്റ് വോയ്സ് റെക്കോര്‍ഡര്‍ (സിവിആര്‍), ഫ് ളൈറ്റ് ഡാറ്റ റെക്കോര്‍ഡര്‍ (എഫ്.ഡി.ആര്‍) എന്നിവ കണ്ടെടുത്തു. അപകടം നടന്ന സ്ഥലത്തിന്റെ മേല്‍ക്കൂരയില്‍ നിന്നും ജൂണ്‍ 13 ന് സിവിആറും ജൂണ്‍ 16 ന് വിമാന അവശിഷ്ടങ്ങളില്‍ നിന്ന് എഫ്.ഡി.ആറും കണ്ടെടുത്തു. രണ്ടും വിശകലനത്തിനായി ഡല്‍ഹിയിലേക്ക് കൊണ്ടുപോയി.