എയര്‍ ഇന്ത്യ വിമാന അപകടം അന്വേഷിക്കാന്‍ ബോയിങ് വിദഗ്ധര്‍ ഇന്ത്യയില്‍; നിര്‍ണായകമായ സിവിആര്‍ കണ്ടെത്തി

തിരിച്ചറിഞ്ഞവയില്‍ 47 മൃതദേഹങ്ങള്‍ വിവിധ ജില്ലകളിലേക്ക് കൊണ്ടുപോയി;

Update: 2025-06-16 10:38 GMT

അഹമ്മദാബാദ്: രാജ്യത്തെ നടുക്കിയ വിമാനദുരന്തം അന്വേഷിക്കാന്‍ ബോയിങ് വിദഗ്ധര്‍ ഇന്ത്യയിലെത്തി. തിങ്കളാഴ്ച രാവിലെയാണ് ബോയിംഗില്‍ നിന്നുള്ള ഒരു സംഘവും എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എഎഐബി) ഉദ്യോഗസ്ഥരും അഹമ്മദാബാദില്‍ എത്തിയത്. ബോയിങ് വിദഗ്ധര്‍ വൈകാതെ തന്നെ അപകടസ്ഥലം സന്ദര്‍ശിക്കും.

ജൂണ്‍ 12ന് വ്യാഴാഴ്ച ഉച്ചയോടെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെയാണ് ലണ്ടനിലേക്ക് പോയ ബോയിംഗ് 787-8 ഡ്രീംലൈനര്‍ വിമാനം ബിജെ മെഡിക്കല്‍ കോളേജിന്റെ ഹോസ്റ്റല്‍ സമുച്ചയത്തില്‍ ഇടിച്ചുകയറിയത്.

ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി ഉള്‍പ്പെടെ 241 യാത്രക്കാരും ജീവനക്കാരും അടക്കം 270 പേര്‍ മരിച്ചിരുന്നു. ഇതിന് പുറമെ പ്രദേശവാസികളും, വിമാനം തകര്‍ന്നുവീണ മെഡിക്കല്‍ കോളജ് ഹോസ്റ്റലിലെ വിദ്യാര്‍ഥികളും മരണത്തിന് കീഴടങ്ങിയിരുന്നു. ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് പൗരന്‍ വിശ്വഷ് കുമാര്‍ രമേശ് മാത്രമാണ് പരിക്കുകളോടെ രക്ഷപ്പെട്ടത്. ഇദ്ദേഹം നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ദുരന്തത്തിന് കാരണം ഇതുവരെ വ്യക്തമല്ല.

അപകടത്തിന് പിന്നാലെയുണ്ടായ പൊട്ടിത്തെറിയില്‍ ബോയിങ് 287-8 ഡ്രീംലൈനര്‍ വിമാനം പൂര്‍ണമായും തകര്‍ന്നിരുന്നു. വിമാന അപകടത്തെക്കുറിച്ച് എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എഎഐബി) വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിമാനം യുഎസ് നിര്‍മിതമായതിനാല്‍ യുഎസ് നാഷനല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ് രാജ്യാന്തര പ്രോട്ടോക്കോളുകള്‍ക്ക് കീഴില്‍ സമാന്തര അന്വേഷണം നടത്തുന്നുണ്ട്.

ബോയിങ് 787-8 ഡ്രീംലൈനര്‍ 2023 ജൂണില്‍ സമഗ്രമായ അറ്റകുറ്റപ്പണി പരിശോധനകള്‍ക്ക് വിധേയമായിരുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്. ഡിസംബറില്‍ അടുത്തഘട്ട പരിശോധനയും ഷെഡ്യൂള്‍ ചെയ്തിരുന്നുവെന്നും എയര്‍ലൈന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. അതിനിടെ എയര്‍ ഇന്ത്യയുടെ ബോയിങ് 787-8, 787-9 വിമാനങ്ങളുടെ സുരക്ഷാ പരിശോധനകള്‍ വര്‍ദ്ധിപ്പിക്കാന്‍ ഡിജിസിഎ ഉത്തരവിട്ടു. എയര്‍ ഇന്ത്യയ്ക്ക് 26 ബോയിങ് 787-8 വിമാനങ്ങളും ഏഴ് ബോയിങ് 787-9 വിമാനങ്ങളുമുണ്ട്.

അതിനിടെ അപകടത്തില്‍ തകര്‍ന്ന വിമാനത്തിന്റെ കോക്ക് പിറ്റ് വോയ്സ് റിക്കോര്‍ഡര്‍ (സിവിആര്‍) കണ്ടെത്തി. ഞായറാഴ്ച നടത്തിയ തിരച്ചിലിലാണ് സിവിആര്‍ ലഭിച്ചത്. അപകടകാരണത്തെക്കുറിച്ചുള്ള സൂചനകള്‍ കണ്ടെത്താന്‍ ഇത് സഹായിക്കും.

വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെടുത്തതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് സിവിആര്‍ ലഭിച്ചതായുള്ള സ്ഥിരീകരണം ഉണ്ടായിരിക്കുന്നത്. അപകടത്തില്‍ തകര്‍ന്ന മെഡിക്കല്‍ കോളജ് ഹോസ്റ്റലിന്റെ മേല്‍ക്കൂരയില്‍ നിന്നാണ് ഇതു കണ്ടെത്തിയത്. ഞായറാഴ്ച അപകടം നടന്ന ബിജെ മെഡിക്കല്‍ കോളേജ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.കെ.മിശ്ര സന്ദര്‍ശിച്ചിരുന്നു.

അപകടത്തില്‍ മരിച്ചവരില്‍ 92 പേരുടെ ഡിഎന്‍എ സാമ്പിളുകള്‍ പൊരുത്തപ്പെട്ടിട്ടുണ്ടെന്നും 47 മൃതദേഹങ്ങള്‍ വിവിധ ജില്ലകളിലേക്ക് കൊണ്ടുപോയെന്നും ഡോ. രജനീഷ് പട്ടേല്‍ മാധ്യമങ്ങളോട് പറഞ്ഞു. തിരിച്ചറിഞ്ഞ മൃതദേഹങ്ങള്‍ ഖേഡ, അഹമ്മദാബാദ്, കോട്ട, മഹേസാന, ബറൂച്ച്, വഡോദര, ആരവല്ലി, ആനന്ദ്, ജുനഗഡ്, ഭാവ് നഗര്‍, അമ്രേലി, മഹിസാഗര്‍, എന്നിവിടങ്ങളിലേക്ക് അയച്ചതായും അദ്ദേഹം പറഞ്ഞു.

അപകടത്തില്‍ മരിച്ച മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടെ സംസ്‌ക്കാര ചടങ്ങ് തിങ്കളാഴ്ച വൈകുന്നേരം രാജ് കോട്ടില്‍ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. അഹമ്മദാബാദിലെ സിവില്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് ത്രിവര്‍ണ്ണ പതാക കൊണ്ടുവന്ന് മൃതദേഹത്തില്‍ പുതപ്പിക്കും.

Similar News