ദേശീയപാതയില്‍ നിന്ന് നേരിട്ട് കുമ്പള ടൗണിലേക്ക് പ്രവേശിക്കാനുള്ള സാധ്യത അടഞ്ഞു

ഇത് വലിയ തോതിലുള്ള ഗതാഗതക്കുരുക്കിന് വഴിയൊരുക്കും.;

Update: 2025-05-24 11:22 GMT

കുമ്പള: കുമ്പള ടൗണിലേക്ക് ദേശീയപാതയില്‍ നിന്ന് നേരിട്ട് പ്രവേശിക്കാനുള്ള സാധ്യത അടഞ്ഞു. ഇതോടെ ഇനി ടൗണിലെത്താന്‍ കാസര്‍കോട്ട് നിന്ന് വരുന്ന വാഹനങ്ങളും ബസുകളും വീതി കുറഞ്ഞ സര്‍വ്വീസ് റോഡിനെ ആശ്രയിക്കേണ്ടി വരും. കാസര്‍കോട് ഭാഗത്തേക്ക് പോകേണ്ടതും ഇതേ സര്‍വീസ് റോഡിലൂടെയാണ്.

ഇത് വലിയ തോതിലുള്ള ഗതാഗതക്കുരുക്കിന് വഴിയൊരുക്കും. സിഗ്നല്‍ സംവിധാനമെങ്കിലും നടപ്പിലാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും നടപ്പിലായില്ല. നിര്‍മ്മാണവുമായി മുന്നോട്ടു പോകാനാണ് നിര്‍മ്മാണ കമ്പനിയോട് ബന്ധപ്പെട്ടവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ടൗണില്‍ ദേശീയപാത പൂര്‍ത്തിയാക്കുന്നതിനായി സംരക്ഷണ മതില്‍ നിര്‍മ്മാണത്തിനായി കഴിഞ്ഞ ദിവസം മുതല്‍ പുതിയ ട്രാഫിക് സംവിധാനം പൊലീസ് സഹായത്തോടെ നിര്‍മ്മാണ കമ്പനി അധികൃതര്‍ ഏര്‍പ്പെടുത്തി. എന്നാല്‍ കാസര്‍കോട് ഭാഗത്തുനിന്ന് വരുന്ന കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുള്ള അടിപ്പാത വഴി ടൗണിലേക്ക് വരുന്നില്ലെന്ന പരാതി മംഗലാപുരത്തേക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍ക്കും വ്യാപാരികള്‍ക്കുമുണ്ട്.

ദേശീയപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് 500 ഓളം വ്യാപാരികളുള്ള കുമ്പള ടൗണിന്റെ കവാടം അടക്കരുതെന്ന് കാണിച്ച് നേരത്തെ രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി, എ.കെ.എം അഷ്റഫ് എം.എല്‍.എ, കുമ്പള ഗ്രാമപഞ്ചായത്ത് ഭരണസമിതി, വ്യാപാരി സംഘടന, കുമ്പള പൗരസമിതി, മൊഗ്രാല്‍ ദേശീയവേദി തുടങ്ങിയവര്‍ കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥര്‍ക്കും നിരന്തരമായി നിവേദനങ്ങളും മറ്റും നല്‍കിയിരുന്നുവെങ്കിലും എല്ലാം ബന്ധപ്പെട്ടവര്‍ അവഗണിക്കുകയായിരുന്നുവെന്ന ആക്ഷേപമുണ്ട്.

പുതിയ ട്രാഫിക് സംവിധാനം രൂക്ഷമായ ഗതാഗതക്കുരുക്കിന് ഇടയാക്കുമെന്ന് കുമ്പളയിലെ വ്യാപാരികള്‍ പറയുന്നുണ്ട്. കുമ്പളയിലെ വ്യവസായ-വാണിജ്യ കേന്ദ്രങ്ങളിലേക്ക് എത്തുന്ന ചരക്ക് വാഹനങ്ങള്‍ക്ക് റെയില്‍വേ സ്റ്റേഷന്‍ അടിപ്പാത വഴി വീതി കുറഞ്ഞ സര്‍വീസ് റോഡിലൂടെ കുമ്പള ബസ്റ്റാന്റ് വഴി പോകാന്‍ ഏറെ പാടുപെടേണ്ടി വരും. അതിനിടെ സര്‍വ്വീസ് റോഡിന്റെ വീതി കൂട്ടാന്‍ സ്ഥലം ഏറ്റെടുക്കുന്നതിന് കുമ്പള ഗ്രാമ പഞ്ചായത്ത് ബന്ധപ്പെട്ടവരുടെ സഹായം തേടിയിട്ടുണ്ട്.

Similar News