ഗള്‍ഫുകാരനെ കാറില്‍ തട്ടിക്കൊണ്ടുപോയി 18 ലക്ഷം രൂപ കവര്‍ന്ന കേസില്‍ 2 പേര്‍ കൂടി അറസ്റ്റില്‍

പ്രതികളെ വിവിധ സ്ഥലങ്ങളില്‍ വെച്ചാണ് കസ്റ്റഡിയിലെടുത്തത്.;

Update: 2025-06-04 05:57 GMT

കുമ്പള: ഗള്‍ഫുകാരനെ കാറില്‍ തട്ടിക്കൊണ്ടുപോയി 18 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ രണ്ട് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കാര്‍ കസ്റ്റഡിയിലെടുത്തു. രണ്ട് പേര്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കി. കര്‍ണാടക ഉപ്പിനങ്ങാടിയിലെ അന്‍സിഫ് (31), കര്‍ണ്ണാടക പുത്തൂര്‍ കടബയിലെ ഇര്‍ഫാന്‍(25) എന്നിവരെയാണ് കുമ്പള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ.പി.വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

പ്രതികളെ വിവിധ സ്ഥലങ്ങളില്‍ വെച്ചാണ് കസ്റ്റഡിയിലെടുത്തത്. തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച ഫോര്‍ച്യൂണര്‍ കാറും പൊലീസ് കസ്റ്റഡിലെടുത്തു. ഒന്നര മാസം മുമ്പ് നായിക്കാപ്പ് മുളിയക്കയിലെ ഇര്‍ഷാദിനെ കുമ്പള ബദിയടുക്ക റോഡിന് സമീപത്തെ ചര്‍ച്ചിനടുത്ത് വെച്ച് പട്ടാപ്പകല്‍ കാറിലെത്തിയ അഞ്ച് പ്രതികള്‍ ചേര്‍ന്ന് ബലമായി കാറില്‍ കയറ്റുകയും പിന്നീട് സീതാംഗോളി ഭാഗത്ത് കൊണ്ടുപോയി ഇര്‍ഷാദിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 18 ലക്ഷം രൂപ ഒരു പ്രതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റുകയും മര്‍ദ്ദിക്കുകയും ചെയ്തിരുന്നു.

പൊലീസ് പിന്തുടരുന്നതറിഞ്ഞ പ്രതികള്‍ ഇര്‍ഷാദിനെ പകുതി വഴിയില്‍ ഇറക്കി വിടുകയായിരുന്നു. രണ്ട് പ്രതികള്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് പറഞ്ഞു.

Similar News