സര്‍വീസ് റോഡിലെ ദുരിതത്തിന് പരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികളുടേയും നാട്ടുകാരുടേയും പ്രതിഷേധം

ദേശീയപാത വികസനത്തിന്റെ ഭാഗമായി മധൂര്‍ റോഡിനും പുതിയ ബസ് സ്റ്റാന്റിനും ഇടയിലുള്ള അടിപ്പാത അടക്കുന്നതിനെ ചൊല്ലിയാണ് പ്രതിഷേധം;

Update: 2025-06-13 09:20 GMT

കാസര്‍കോട്: ദേശീയപാത സര്‍വീസ് റോഡില്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കറന്തക്കാട്ട് വ്യാപാരികളുടേയും നാട്ടുകാരുടേയും പ്രതിഷേധം. മധൂര്‍ റോഡിനും പുതിയ ബസ് സ്റ്റാന്റിനും ഇടയില്‍ അരമന, കിംസ് ആസ്പത്രികള്‍ക്ക് മുന്നില്‍ നിന്ന് തെക്ക് ഭാഗത്തേക്ക് സഞ്ചരിക്കുന്നതിനുള്ള അടിപ്പാത ദേശീയപാത വികസനത്തിന്റെ ഭാഗമായി അടക്കുന്നതില്‍ പ്രതിഷേധിച്ചാണ് നാട്ടുകാരും ആസ്പത്രി അധികൃതരും വ്യാപാരികളും എത്തിയത്.

ജില്ലാ വ്യാപാര ഭവന്‍, ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, സിനിമാ തിയേറ്റര്‍, കൃഷിഭവന്‍ തുടങ്ങിയ ഇടങ്ങളിലേക്ക് പോകുന്നവര്‍ക്ക് ഇവിടുത്തെ അടിപ്പാത അടക്കുന്നതിലൂടെ ദുരിതമാവുമെന്ന് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി.

നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം, വാര്‍ഡ് കൗണ്‍സിലര്‍ പവിത്ര എന്നിവരുടെ നേതൃത്വത്തില്‍ ദേശീയപാത നിര്‍മ്മാണ കമ്പനി അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ 21 വരെ നിര്‍മ്മാണ പ്രവര്‍ത്തനം നിര്‍ത്തിവെക്കുമെന്ന ഉറപ്പിന്മേല്‍ പ്രതിഷേധക്കാര്‍ പിരിഞ്ഞുപോവുകയായിരുന്നു.

Similar News