നിറയെ അപകടക്കുഴികള്‍, മഴയത്ത് കുളമാവും; പഴയ പ്രസ് ക്ലബ് ജംക്ഷനില്‍ യാത്രക്കാര്‍ക്ക് ദുരിതങ്ങളേറെ

പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന റോഡ് മഴക്ക് മുമ്പേ കോണ്‍ക്രീറ്റ് ചെയ്ത് നന്നാക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു;

Update: 2025-06-12 10:07 GMT

കാസര്‍കോട്: നിറയെ അപകടക്കുഴികള്‍, മഴയത്ത് കുളമായും മാറും. കാസര്‍കോട് പഴയ പ്രസ് ക്ലബ് ട്രാഫിക് ജംക്ഷനില്‍ വാഹന യാത്രക്കാര്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും ദുരിതമേറെ. പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന റോഡ് മഴക്ക് മുമ്പേ കോണ്‍ക്രീറ്റ് ചെയ്ത് നന്നാക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ താല്‍ക്കാലികമായി അറ്റകുറ്റപ്പണി നടത്തിപ്പോവുന്നതല്ലാതെ ശാശ്വതമായ നടപടികളൊന്നുമുണ്ടാവുന്നില്ല.

ഇത്തരം പ്രവൃത്തി നടത്തിയ ഇടങ്ങള്‍ മഴ തുടങ്ങിയാല്‍ പെട്ടെന്ന് തന്നെ തകരുകയും ചെയ്യും. അതോടൊപ്പം മാന്‍ഹോള്‍ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളില്‍ വലിയ കുഴികളാണ് രൂപപ്പെടുന്നത്. ഇവിടങ്ങളില്‍ ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് പതിവാണ്. കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് മുതല്‍ ട്രാഫിക് ജംക്ഷന്‍ വരെ റോഡില്‍ പലയിടത്തും വലിയ കുഴികളാണുള്ളത്.

അതോടൊപ്പം മാന്‍ഹോള്‍ സ്ഥിതിചെയ്യുന്ന ഭാഗത്ത് റോഡ് താഴ്ന്ന് കിടക്കുന്നതും യാത്രക്കാര്‍ക്ക് ദുരിതമാവുന്നു. കെ.എസ്.ടി.പി. റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് റോഡ് പൂര്‍ണ്ണമായും തകര്‍ന്നിരിക്കുകയാണ്. അടുത്തിടെയാണ് ഇവിടെ അറ്റകുറ്റപ്പണി നടത്തിയത്. എന്നാല്‍ കനത്ത മഴയെത്തുടര്‍ന്ന് ഇവിടെ വലിയ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. കെ.എസ്.ടി.പി. റോഡിലേക്ക് പ്രവേശിക്കുന്ന വലിയ വാഹനങ്ങളുടെ അടിഭാഗം കുഴിയില്‍ തട്ടി അപകടമുണ്ടാവുന്നു.

അതേ സമയം മഴയത്ത് ഇരുഭാഗങ്ങളില്‍നിന്നും ഒലിച്ചെത്തുന്ന വെള്ളം ട്രാഫിക് ജംക്ഷന്‍ റോഡില്‍ കെട്ടിക്കിടക്കുന്ന സ്ഥിതിയാണ്. റോഡ് കുളമായി മാറുന്നതോടെ കുഴി ശ്രദ്ധയില്‍പ്പെടാതെ വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നു. കുഴികള്‍ക്ക് മുന്നില്‍ ബാരിക്കേഡും മറ്റും വെക്കുന്നതല്ലാതെ നന്നാക്കാനോ അപകട സാഹചര്യം തടയാനോ ശാശ്വത നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.

Similar News