ആലുവയില്‍ എസ്.ഐ ആയി തുടക്കം; കാസര്‍കോടിന്റെ പള്‍സറിഞ്ഞ ഓഫീസര്‍; അന്വേഷിക്കുന്ന കേസുകളിലെല്ലാം മികവ് പുലര്‍ത്തി പി. ബാലകൃഷ്ണന്‍ നായര്‍

പ്രമാദമായ മുഹമ്മദ് വധക്കേസ് തെളിയിക്കുന്നതിലും പെരിയ ബാങ്ക് കേസ് അന്വേഷിക്കുന്നതിലുമൊക്കെ ബാലകൃഷ്ണന്‍ നായരുടെ മികവ് തെളിയിക്കപ്പെട്ടതാണ്.;

Update: 2025-06-06 10:47 GMT

കാസര്‍കോട്: ഒരു അധ്യാപകന്റെ ഭാവങ്ങള്‍. കഠിനമായ പൊലീസ് മുറകള്‍ പ്രയോഗിക്കാറില്ല. തന്ത്രപരവും ശാസ്ത്രീയവുമായി കേസുകള്‍ തെളിയിക്കുന്നതില്‍ മിടുക്ക്-ഇതെല്ലാമാണ് എസ്.പിയായി സ്ഥാനക്കയറ്റം ലഭിച്ച പി. ബാലകൃഷ്ണന്‍ നായര്‍. പ്രമാദമായ മുഹമ്മദ് വധക്കേസ് തെളിയിക്കുന്നതിലും പെരിയ ബാങ്ക് കേസ് അന്വേഷിക്കുന്നതിലുമൊക്കെ ബാലകൃഷ്ണന്‍ നായരുടെ മികവ് തെളിയിക്കപ്പെട്ടതാണ്.

2008ല്‍ കാസര്‍കോട്ട് വര്‍ഗീയ കൊലപാതകങ്ങള്‍ നടന്നപ്പോള്‍ അടുക്കത്ത് ബയലിന് സമീപം മുഹമ്മദ് എന്ന വൃദ്ധനെ കൊലപ്പെടുത്തിയ കേസില്‍ ബാലകൃഷ്ണന്‍ നായര്‍ അടക്കമുള്ളവരുടെ ശാസ്ത്രീയമായ അന്വേഷണം ഫലം കണ്ടു.

കാസര്‍കോട് ജില്ലയിലെ പാലക്കുന്നിലാണ് ബാലകൃഷ്ണന്‍ നായര്‍ ജനിച്ചത്. 2003ല്‍ ആലുവയില്‍ എസ്.ഐ ആയാണ് തുടക്കം. ഈ കാലയളവിനിടയില്‍ കൊല്ലം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലായി നിരവധി സ്റ്റേഷനുകളില്‍ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആലുവക്ക് ശേഷം കൊല്ലം ഓച്ചിറയിലും കരുനാഗപള്ളിയിലും എസ്.ഐയായി. പിന്നീട് വളപട്ടണത്ത് എസ്.ഐ ആയിരിക്കെയാണ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറായി പ്രൊമോഷന്‍ ലഭിച്ചത്. വെള്ളരിക്കുണ്ടിലായിരുന്നു സി.ഐ.യായുള്ള ആദ്യ നിയമനം.

പിന്നീട് കാസര്‍കോട് വിജിലന്‍സിലും കാസര്‍കോട് ടൗണ്‍ സ്റ്റേഷനിലും കണ്ണൂര്‍ സിറ്റി പൊലീസ് സ്റ്റേഷനിലും കണ്ണൂര്‍ ടൗണിലും വീണ്ടും കാസര്‍കോട് വിജിലന്‍സിലും വളപട്ടണത്തും സി.ഐ ആയി സേവനമനുഷ്ഠിച്ചു. ഡി.വൈ.എസ്.പിയായി സ്ഥാനക്കയറ്റം ലഭിച്ചതോടെ കാസര്‍കോട് എസ്.എസ്.ബിയിലാണ് നിയമിതനായത്. കാസര്‍കോട് ഡി.വൈ.എസ്.പിയായും കണ്ണൂര്‍ എ.സി.പിയായും പ്രവര്‍ത്തിച്ചു. വീണ്ടും തിരികെ കാസര്‍കോട് ഡി.വൈ.എസ്.പി.യായി നിയമനം.

കാഞ്ഞങ്ങാട്, തളിപ്പറമ്പ്, കണ്ണൂര്‍ എന്നിവിടങ്ങളിലും ഇതേ പദവി വഹിച്ചു. 2024 മുതല്‍ കാസര്‍കോട് എ.എസ്.പിയായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു. കഴിഞ്ഞദിവസമാണ് എസ്.പി.യായി സ്ഥാനക്കയറ്റം ലഭിച്ചത്. കണ്ണൂര്‍-കാസര്‍കോട് ജില്ലാ ക്രൈംബ്രാഞ്ച് യൂണിറ്റിന്റെ മേധാവിയായാണ് പുതിയ നിയമനം.

ഭാര്യ: നിഷ ചട്ടഞ്ചാല്‍ സ്‌കൂളില്‍ ലാബ് അസിസ്റ്റന്റാണ്. മക്കള്‍ ശിവദയും കാര്‍ത്തിക്കും.

Similar News