മുളിയാര്‍ എ.ബി.സി കേന്ദ്രം 19ന് ഉദ്ഘാടനം ചെയ്യും; തെരുവുനായ നിയന്ത്രണത്തിന് ശക്തിയേകും

Update: 2025-05-17 10:58 GMT

കാസര്‍കോട്: തെരുവ് നായകള്‍ പെരുകുകയും ആക്രമണം നടത്തുകയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി മൃഗസംരക്ഷണ വകുപ്പും ത്രിതല പഞ്ചായത്തുകളും സംയുക്തമായി നടപ്പിലാക്കുന്ന എ.ബി.സി കേന്ദ്രത്തിന്റെ പ്രവര്‍ത്തനം ഇനി മുളിയാറിലും. മുളിയാര്‍ എ.ബി.സി കേന്ദ്രം തിങ്കളാഴ്ച മൃഗ സംരക്ഷണ, ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി ഉദ്ഘാടനം ചെയ്യും. മൃഗക്ഷേമ നിയമങ്ങള്‍ കര്‍ശനമായ പശ്ചാത്തലത്തില്‍ തെരുവ് നായകളെ നിയന്ത്രിക്കുന്നതിനായി ശാസ്ത്രീയവും ദയാപരവുമായ മാര്‍ഗമായ വന്ധ്യംകരണം നടത്തുകയും അതിലൂടെ പ്രജനന സാധ്യത ഇല്ലാതാക്കുകയും ചെയ്യുകയാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. 2016ലാണ് ജില്ലയില്‍ സ്ഥാപന അടിസ്ഥാനത്തില്‍ മൃഗ പ്രജനന നിയന്ത്രണ സംവിധാനങ്ങളായ എ.ബി.സി കേന്ദ്രങ്ങള്‍ നിലവില്‍ വരുന്നത്. കാസര്‍കോട് റെയില്‍വേ സ്റ്റേഷന് സമീപമുള്ള പഴയ മൃഗാസ്പത്രി കെട്ടിടത്തില്‍ കേന്ദ്രത്തിന്റെ ആദ്യത്തെ പ്രവര്‍ത്തനം ആരംഭിച്ചു. ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു അംഗീകൃത ഏജന്‍സിയാണ് വന്ധ്യംകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. പിന്നീട് തൃക്കരിപ്പൂരിലും ജില്ലയിലെ രണ്ടാമത്തെ എ.ബി.സി കേന്ദ്രം ഉദ്ഘാടനം ചെയ്തു. 2023 വരെയുള്ള കാലയളവില്‍ പതിനൊന്നായിരത്തിന് മുകളില്‍ തെരുവ് നായ്ക്കളുടെ വന്ധ്യംകരണം രണ്ട് കേന്ദ്രങ്ങളിലുമായി നടത്താന്‍ മൃഗസംരക്ഷണവകുപ്പിന് സാധിച്ചു. എന്നാല്‍ പിന്നീട് ചില സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം എ.ബി.സി കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിലച്ചു. ഇക്കാലയളവില്‍ തന്നെയാണ് മുളിയാറില്‍ ആധുനിക സൗകര്യങ്ങളോട് കൂടിയുള്ള എ.ബി.സി കേന്ദ്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആരംഭിക്കുന്നത്. സ്റ്റീല്‍ ഇന്‍ഡസ്ട്രിയല്‍ കേരള ലിമിറ്റഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ചുമതല ഏറ്റെടുക്കുകയും പൂര്‍ത്തീകരിക്കുകയും ചെയ്തു. കെട്ടിട നിര്‍മ്മാണത്തിനായി ഒരുകോടി 40 ലക്ഷം രൂപയും, ഉപകരണങ്ങള്‍ക്കായി 10 ലക്ഷം രൂപയും ഉള്‍പ്പെടെ ഒരുകോടി 50 ലക്ഷം രൂപ ചെലവ് വരുന്ന പദ്ധതി ത്രിതല പഞ്ചായത്തുകളും മൃഗസംരക്ഷണ വകുപ്പും സംയുക്തമായാണ് പൂര്‍ത്തീകരിച്ചത്.

Similar News