റിട്ട. അധ്യാപികയെ കഴുത്തറുത്ത് കൊന്ന് കവര്‍ച്ച നടത്തിയ കേസില്‍ പ്രതികള്‍ക്കുള്ള ജീവപര്യന്തം ശിക്ഷ ഹൈക്കോടതി ശരിവെച്ചു

രണ്ടാംപ്രതി പുലിയന്നൂര്‍ ചീര്‍ക്കുളത്തെ ടി റിനീഷിനെ സംശയത്തിന്റെ ആനുകൂല്യം നല്‍കി കോടതി വിട്ടയച്ചിരുന്നു;

Update: 2025-06-13 05:02 GMT

കാസര്‍കോട്: റിട്ട. അധ്യാപിക ചീമേനി പുലിയന്നൂരിലെ പി.വി ജാനകിയെ കഴുത്തറുത്ത് കൊന്ന് സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ പ്രതികള്‍ക്കുള്ള ജീവപര്യന്തം ശിക്ഷ ഹൈക്കോടതി ശരിവെച്ചു. ജാനകി വധക്കേസിലെ പ്രതികളായ പുലിയന്നൂര്‍ ചീര്‍ക്കുളത്തെ വി.വി വിശാഖ്(33), പുലിയന്നൂര്‍ മക്ലിക്കോട് അള്ളറാട് വീട്ടില്‍ അരുണ്‍ കുമാര്‍(30) എന്നിവര്‍ക്ക് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജീവപര്യന്തം തടവും 17 വര്‍ഷം കഠിനതടവും ഒന്നേകാല്‍ ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. ഈ ശിക്ഷയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവെച്ചത്.

കേസിലെ രണ്ടാംപ്രതി പുലിയന്നൂര്‍ ചീര്‍ക്കുളത്തെ ടി. റിനീഷിനെ സംശയത്തിന്റെ ആനുകൂല്യം നല്‍കി കോടതി വിട്ടയച്ചിരുന്നു. 2017 ഡിസംബര്‍ 13ന് രാത്രിയാണ് വീട്ടില്‍ അതിക്രമിച്ചുകയറി പി.വി ജാനകിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. തടയാന്‍ ശ്രമിച്ച ഭര്‍ത്താവ് റിട്ട. അധ്യാപകന്‍ കൃഷ്ണന് കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റിരുന്നു. 17 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും 92000 രൂപയും കൊള്ളയടിച്ച ശേഷമാണ് പ്രതികള്‍ തിരിച്ചുപോയത്.

2022 മെയ് 31നാണ് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കേസില്‍ വിധി പറഞ്ഞത്. ഈ വിധിക്കെതിരെ ഒന്നും മൂന്നും പ്രതികള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. രണ്ടാംപ്രതി ടി. റിനീഷിനെ വിട്ടയച്ചതിനെതിരെ പ്രോസിക്യൂഷനും അപ്പീല്‍ നല്‍കി. അപ്പീല്‍ ഹരജിയിലെ വാദങ്ങളും തെളിവുകളും വിവിധ വിധി ന്യായങ്ങളും പരിശോധിച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിചാരണക്കോടതിയുടെ വിധി ശരിവെക്കുകയായിരുന്നു.

Similar News