പരാതി അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥന്റെ കരണത്തടിച്ച കേസില്‍ പ്രതിക്ക് 2 വര്‍ഷം തടവും പിഴയും

ചീമേനി കാഞ്ഞിരത്തുങ്കാല്‍ തെയ്യംകല്ലിലെ സജി ജോസഫിനെയാണ് കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ്(രണ്ട്) കോടതി ശിക്ഷിച്ചത്;

Update: 2025-06-27 04:52 GMT

കാസര്‍കോട്: പരാതി അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥന്റെ കരണത്തടിച്ച് കര്‍ണ്ണപുടത്തിന് ഗുരുതരമായി പരിക്കേല്‍പ്പിച്ച കേസിലെ പ്രതിക്ക് കോടതി രണ്ടുവര്‍ഷം തടവും 25,000 രൂപ പിഴയും വിധിച്ചു. ചീമേനി കാഞ്ഞിരത്തുങ്കാല്‍ തെയ്യംകല്ലിലെ സജി ജോസഫി(58)നെയാണ് കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ്(രണ്ട്) കോടതി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ രണ്ടുമാസം അധികതടവനുഭവിക്കാനും കോടതി നിര്‍ദ്ദേശിച്ചു.

2020 ഒക്ടോബര്‍ 29ന് രാവിലെ 9.40ന് സജി ജോസഫിന്റെ മകന്റെ ഭാര്യ ചീമേനി പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് പരാതി അറിയിച്ചിരുന്നു. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ പ്രതിയുടെ വീട്ടിലെത്തിയപ്പോഴാണ് ചീമേനി എ.എസ്.ഐ പ്രകാശന്‍ അക്രമിക്കപ്പെട്ടത്. സജി പ്രകാശന്റെ കരണത്തടിക്കുകയും കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുകയുമായിരുന്നു.

പ്രകാശന്റെ പരാതിയില്‍ ചീമേനി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ആദ്യം അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് അന്നത്തെ ചീമേനി എസ്.ഐ ആയ ബാവ അക്കരക്കാരനാണ്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഗവ. പ്ലീഡര്‍ ജി ചന്ദ്രമോഹന്‍, ചിത്രകല എന്നിവര്‍ ഹാജരായി.

Similar News